ജയിലിലെ ശുചിമുറിയില്‍ കുഴഞ്ഞു വീണു; വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്‍ ആശുപത്രിയില്‍
തിരുവനന്തപുരം: ജയിലിലെ ശുചിമുറിയില്‍ കുഴഞ്ഞു വീണതിന് പിന്നാലെ വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്‍ ആശുപത്രിയില്‍. രാവിലെ ഏഴരയോടെ തെളിവെടുപ്പ് നടക്കാനിരിക്കുകയായിരുന്നു. തെലിവെടുപ്പിനിറങ്ങും മുന്‍പ് ശുചിമുറിയിലേക്ക് പോകണമെന്ന് അഫാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കയ്യിലെ വിലങ്ങ് നീക്കി. അതിന് പിന്നാലെ കുഴഞ്ഞു വീഴുകയായിരുന്നു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച അഫാന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് പൊലിസ് വ്യക്തമാക്കി. ആത്മഹത്യാ ശ്രമമാണെന്ന് സംശയിച്ചെങ്കിലും രക്തസമ്മര്‍ദ്ദം കുറഞ്ഞതാണ് കുഴഞ്ഞുവീഴാന്‍ കാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി പൊലിസ് വ്യക്തമാക്കി.
ജയിലില്‍ അഫാന്‍ കൃത്യമായി ഉറങ്ങാറുണ്ടായിരുന്നില്ലെന്നും അസ്വസ്ഥത നിറഞ്ഞ മാനസികാവസ്ഥയിലാണ് ഉള്ളതെന്നും പൊലിസ് പറയുന്നു. ആത്മഹത്യ ചെയ്യാന്‍ സാധ്യതയുണ്‍് എന്ന കാരണത്താല്‍ കനത്ത സുരക്ഷയിലാണ് അഫാനെ ജയിലില്‍ പാര്‍പ്പിച്ചിട്ടുള്ളത്. സെല്ലിന് പുറത്ത് മൂന്ന് ഉദ്യോഗസ്ഥരെ 24 മണിക്കൂറും നിരീക്ഷണത്തിനായി നിയോഗിച്ചിട്ടുണ്ട്. കൂടാതെ ബ്ലോക്കില്‍ സി.സി.ടി.വി നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അതിനിടെ അഫാന്‍ ചോദ്യം ചെയ്യലിന് സഹകരിക്കുന്നില്ലെന്നും പൊലിസ് അറിയിച്ചു. ചോദ്യങ്ങള്‍ക്ക് കൂടുതലൊന്നും പറയാനില്ലെന്ന മറുപടിയാണ് നല്‍കുന്നത്. കസ്റ്റഡിയില്‍ ലഭിച്ചശേഷം വെഞ്ഞാറമൂട് സി.ഐ വീണ്ടും മൊഴിയെടുക്കുന്നതിനിടെയാണ് ഈ പ്രതികരണം.
പിതൃമാതാവായ സല്‍മാബീവിയെ കൊലപ്പെടുത്തിയ കേസിലാണ് ഇപ്പോള്‍ പാങ്ങോട് പൊലിസ് അഫാനെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയിട്ടുള്ളത്. നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് അഫാനെ കസ്റ്റഡിയില്‍ വിട്ടത്.
സല്‍മാബീവിയുടെ വീട്ടിലും ആഭരണങ്ങള്‍ പണയംവെച്ച വെഞ്ഞാറമൂടിലുള്ള ധനകാര്യ സ്ഥാപനത്തിലും അഫാനുമായി പൊലിസ് തെളിവെടുപ്പ് നടത്തും. അതിന് ശേഷമായിക്കും മറ്റ് നാല് പേരെ കൊലപ്പെടുത്തിയ കേസിലെ നടപടിക്രമങ്ങള്‍ ആരംഭിക്കുക. വെഞ്ഞാറമൂട്, പാലോട് പൊലിസ് സ്‌റ്റേഷനുകളുടെ പരിധിയിലാണ് കൊലപാതകങ്ങള്‍ നടന്നത്. അതിനാല്‍ ഓരോ കേസിലും പ്രത്യേകം കസ്റ്റഡിയില്‍ വാങ്ങലാകും ഉണ്ടാകുക.
അഫാന്റെ സഹോദരന്‍, പെണ്‍സുഹൃത്ത്, പിതാവിന്റെ സഹോദരന്‍, പിതൃസഹോദര ഭാര്യ എന്നിവരുടെ കൊലപാതകങ്ങള്‍ വെഞ്ഞാറമൂട് സ്‌റ്റേഷന്‍ പരിധിയിലാണ് വരുന്നത്. പിതൃമാതാവിന്റെ കൊല നടന്നത് പാങ്ങോട് സ്‌റ്റേഷന്‍ പരിധിലാണ് വരിക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."