പാകിസ്ഥാനില്‍ കളിച്ചിരുന്നെങ്കില്‍ പോലും ഈ ടീം ചാംപ്യൻസ് ട്രോഫി നേടുമായിരുന്നു; ഇന്ത്യൻ ടീമിനെയും ബിസിസിഐയെയും പ്രശംസിച്ച് പാക് ഇതിഹാസം
ഇസ്‌ലാമാബാദ്: പാകിസ്ഥാനില്‍ കളിച്ചിരുന്നെങ്കില്‍ പോലും നിലവിലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ചാംപ്യന്‍സ് ട്രോഫി നേടുമായിരുന്നുവെന്ന് പേസ് ഇതിഹാസം വസീം അക്രം. സുരക്ഷാ കാരണങ്ങൾ മുൻനിർത്തി പാകിസ്ഥാനിലേക്ക് പോവാന്‍ വിസമ്മതിച്ചതിനാൽ ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് വേദിയായത് ദുബൈയാണ്. ഒരു വേദിയിൽ മാത്രം കളിച്ചത് ഇന്ത്യക്ക് ഗുണം ചെയ്തെന്ന് മറ്റു താരങ്ങളും ക്രിക്കറ്റ് വിദഗ്ദരും അഭിപ്രായപ്പെട്ടിരുന്നു. ഇത്തരം വിമർശകർക്ക് വായടപ്പിക്കുന്ന മറുപടിനൽകിയിരിക്കുകയാണ് വസീം അക്രം.
"ഇന്ത്യയുടെ എല്ലാ മത്സരങ്ങളും ദുബൈയിൽ കളിക്കുന്നതിനെക്കുറിച്ച് ധാരാളം ആളുകൾ സംസാരിച്ചു. പാകിസ്ഥാനിൽ കളിച്ചാലും അവർ ഇതേ രീതിയിൽ ജയിക്കുമായിരുന്നു. ഒരു കളി പോലും തോൽക്കാതെ അവർ 2024 ടി20 ലോകകപ്പ് നേടി, ഇപ്പോൾ ഒരു കളി പോലും തോൽക്കാതെ ചാമ്പ്യൻസ് ട്രോഫിയും നേടി; അത് അവരുടെ ക്രിക്കറ്റിന്റെയും നേതൃത്വത്തിന്റെയും ആഴം വ്യക്തമാക്കുന്നതാണ്." അക്രം പറഞ്ഞു.
ന്യൂസിലാൻഡ്, ശ്രീലങ്ക, ഓസ്ട്രേലിയ എന്നിവർക്കെതിരായ പരമ്പര തോൽവിയിലും ക്യാപ്റ്റൻ രോഹിത് ശര്‍മ്മയെയും പരിശീലകന്‍ ഗൗതം ഗംഭീറിനെയും പിന്തുണച്ചതിന് അക്രം ബിസിസിഐയെ പ്രശംസിച്ചു. "സ്വന്തം മണ്ണിൽ ഇന്ത്യ ന്യൂസിലൻഡിനോട് 3-0 ന് തോറ്റു, ബോർഡർ-ഗവാസ്കർ ട്രോഫിയിലും, ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലും തോറ്റു. ക്യാപ്റ്റനെയും പരിശീലകനെയും നീക്കം ചെയ്യാൻ ധാരാളം സമ്മർദ്ദമുണ്ടായി. അപ്പോഴും ബിസിസിഐ ക്യാപ്റ്റനെയും കോച്ചിനെയും പിന്തുണച്ചു. ബിസിസിഐ പറഞ്ഞു, ഇതാണ് ഞങ്ങളുടെ പരിശീലകനും ക്യാപ്റ്റനും, ഇപ്പോൾ നോക്കൂ അവർ ചാമ്പ്യന്മാരുടെ ചാമ്പ്യന്മാരാണ്." അക്രം വ്യക്തമാക്കി.
ദുബൈയിൽ നടന്ന ഫൈനലിൽ ന്യൂസിലാന്റിനെ നാല് വിക്കറ്റുകൾക്ക് തകർത്താണ് രോഹിത് ശർമയും സംഘവും കിരീടം ചൂടിയത്. മത്സരത്തിൽ ടോസ് നേടിയ ന്യൂസിലാൻഡ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത കിവീസ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 251 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു.
ചരിത്രത്തിലെ ഇന്ത്യയുടെ മൂന്നാം ഐസിസി ചാംപ്യൻസ് ട്രോഫി കിരീട നേട്ടമാണിത്. 2002ൽ സൗരവ് ഗാംഗുലിയുടെ കീഴിലായിരുന്നു ഇന്ത്യ ആദ്യ ചാംപ്യൻസ് ട്രോഫി കിരീടം സ്വന്തമാക്കിയത്. പിന്നീട് 11 വർഷങ്ങൾക്കു ശേഷം എംഎസ് ധോണിയുടെ നേതൃത്വത്തിലും ഇന്ത്യ ചാമ്പ്യന്മാരായി.
ചാംപ്യൻസ് ട്രോഫിയിൽ ഒരു മത്സരം പോലും തോൽക്കാതെയാണ് ഇന്ത്യ ചാമ്പ്യൻമാരായത്. ഗ്രൂപ്പ് ഘട്ടത്തിൽ ബംഗ്ലാദേശ്, പാകിസ്താൻ, ന്യൂസിലാൻഡ് എന്ന ടീമുകളെ പരാജയപ്പെടുത്തി ചാമ്പ്യന്മാർ ആയിട്ടായിരുന്നു ഇന്ത്യ സെമിയിലേക്ക് മുന്നേറിയത്. സെമിയിൽ ഓസ്ട്രേലിയയെയും കീഴടക്കിയാണ് ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയിരുന്നത്. എന്നാൽ ന്യൂസിലാൻഡ് രണ്ട് തവണയാണ് ടൂർണമെന്റിൽ പരാജയപ്പെട്ടത്. രണ്ട് മത്സരത്തിലും ഇന്ത്യയോടാണ് കിവീസ് തോൽവി ഏറ്റുവാങ്ങിയത്.
A Pakistan cricket legend has praised Team India and the BCCI after their Champions Trophy victory, stating that this team would have won even if they played in Pakistan.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."