ക്രിക്കറ്റിൽ അവൻ ധോണിയേയും കപിലിനെയും പോലെയാണ്: ദിനേശ് കാർത്തിക്
ഇന്ത്യൻ നായകൻ രോഹിത് ശർമ്മയുടെ ക്യാപ്റ്റൻസിയെ പ്രശംസിച്ചുകൊണ്ട് സംസാരിക്കുകയാണ് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക്. ഇന്ത്യയുടെ ഇതിഹാസ നായകന്മാരായ എംഎസ് ധോണി, കപിൽ ദേവ് എന്നിവരുമായി രോഹിത്തിനെ താരതമ്യം ചെയ്തുകൊണ്ടാണ് ദിനേശ് കാർത്തിക് സംസാരിച്ചത്.
'രോഹിത് ശർമ്മ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളാണ് അതിലൊരു സംശയവുമില്ല. അദ്ദേഹം ഇന്ത്യയുടെ ഒരു പാരമ്പര്യം നിലനിർത്തിയാണ് പോവുന്നത്, എംഎസ് ധോണി, കപിൽ ദേവ് എന്നിവരെപോലെ രോഹിത്തും ഈ തലമറയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കി' ദിനേശ് കാർത്തിക് ക്രിക് ബസ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
ഇന്ത്യ ആദ്യമായി ലോകകപ്പ് നേടിയത് കപിൽ ദേവിന്റെ കീഴിലായിരുന്നു. 1983ലാണ് ആദ്യമായി ഇന്ത്യ ലോക ക്രിക്കറ്റിന്റെ നെറുകയിൽ എത്തിയത്. പിന്നീട് ധോണിയുടെ നേതൃത്തിലും ഇന്ത്യ ലോക ചാമ്പ്യന്മാരായി. 2007 ടി-20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ്, 2013 ഐസിസി ചാമ്പ്യൻസ് ട്രോഫി എന്നീ കിരീടങ്ങളാണ് ധോണിയുടെ കീഴിൽ ഇന്ത്യ സ്വന്തമാക്കിയത്.
അടുത്തിടെ അവസാനിച്ച ചാമ്പ്യൻസ് ട്രോഫി കിരീടം ഇന്ത്യ സ്വന്തമാക്കിയത് രോഹിത്തിന്റെ കീഴിലായിരുന്നു. ന്യൂസിലാന്റിനെ നാല് വിക്കറ്റുകൾക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയിരുന്നത്. ഇന്ത്യയുടെ മൂന്നാം ചാമ്പ്യൻസ് ട്രോഫി കിരീടനേട്ടമാണിത്. 2024 ടി-20 ലോകകപ്പ് ഇന്ത്യ നേടിയതും രോഹിത്തിന്റെ കീഴിലാണ്.
ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ അർദ്ധ സെഞ്ച്വറി നേടിയാണ് രോഹിത് തിളങ്ങിയത്. 83 പന്തിൽ 73 റൺസാണ് താരം നേടിയത്. ഏഴ് ഫോറുകളും മൂന്ന് സിക്സുകളുമാണ് ഇന്ത്യൻ നായകന്റെ ബാറ്റിൽ നിന്നും പിറന്നത്. ഈ തകർപ്പൻ പ്രകടനങ്ങൾക്ക് പിന്നാലെ മത്സരത്തിലെ പ്ലയെർ ഓഫ് ദി മാച്ച് അവാർഡും രോഹിത് സ്വന്തമാക്കിയിരുന്നു.
ഇനി രോഹിത്തിന്റെ മുന്നിലുളത് ഐപിഎല്ലാണ്. മാർച്ച് 22നാണ് ഐപിഎല്ലിന്റെ പതിനെട്ടാം സീസണിന് തുടക്കമാവുന്നത്. ടൂർണമെന്റിന്റെ ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിലാണ് ഏറ്റുമുട്ടുന്നത്. മാർച്ച് 23ന് നടക്കുന്ന മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെതിരെയാണ് മുംബൈയുടെ ആദ്യ മത്സരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."