അവൻ എന്നെപോലെയാണ്, ഭാവിയിൽ അവൻ ബാലൺ ഡി ഓർ നേടും: ഹാമിഷ് റോഡ്രിഗസ്
നിലവിൽ ഫുട്ബോളിൽ താൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന താരമാരാണെന്ന് പറഞ്ഞിരിക്കുകയാണ് കൊളംബിയൻ താര ഹാമിഷ് റോഡ്രിഗസ്. റയൽ മാഡ്രിഡിന്റെ ഇംഗ്ലണ്ട് സൂപ്പർതാരം ജൂഡ് ബെല്ലിങ്‌ഹാമിനെയാണ് റോഡ്രിഗസ് പ്രിയപ്പെട്ട താരമായി തെരഞ്ഞെടുത്തത്. ലോസ് അമിഗോസ് ഡി എഡു എന്ന പരിപാടിയിലാണ് ഹാമിഷ് ഇക്കാര്യം പറഞ്ഞത്.
'ഞാൻ ആദ്യ സീസണിൽ 14 ഗോളുകളും 15 അസിസ്റ്റുകളുമാണ് നേടിയത്. ജൂഡ് ബെല്ലിങ്‌ഹാമും റയലിൽ എന്നെപോലെ തന്നെ സമാനമായ പ്രകടനമാണ് ആദ്യ സീസണിൽ നേടിയത്. അവന്റെ ആദ്യ സീസൺ എനിക്ക് വളരെ ഇഷ്ടമായി. അദ്ദേഹത്തിന്റെ കളി രീതി എനിക്ക് വളരെ ഇഷ്‍ടമാണ്. വരാനിരിക്കുന്ന വർഷങ്ങളിൽ അവന് ബാലൺ ഡി ഓർ നേടാൻ സാധിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. ബാലൺ ഡി ഓർ റാങ്കിൽ എനിക്ക് 2014ൽ എട്ടാം സ്ഥാനമാണ് ലഭിച്ചത്. മെസി, റൊണാൾഡോ, ഇനിയേസ്റ്റ, സാവി, സുവാരസ്, നെയ്മർ തുടങ്ങിയ മികച്ച താരങ്ങൾ എന്റെ മുന്നിലുണ്ടായിരുന്നു. ബാലൺ ഡി ഓർ നേടാൻ ഞാൻ ആഗ്രഹിച്ചിരുന്നു. ഞാൻ വളരെ അടുത്ത് വരെ എത്തിയിരുന്നു'' ഹാമിഷ് റോഡ്രിഗസ് പറഞ്ഞു.
ജർമൻ വമ്പന്മാരായ ബൊറൂസിയ ഡോർട്മുണ്ടിൽ നിന്നുമാണ് ജൂഡ് സ്പാനിഷ് വമ്പന്മാരുടെ തട്ടകത്തിലെത്തിയത്. റയലിനൊപ്പം തന്റെ അരങ്ങേറ്റ സീസണിൽ തന്നെ സ്വപ്ന തുല്യമായ പ്രകടനമായിരുന്നു ജൂഡ് നടത്തിയിരുന്നത്. ഈ സീസണിലും കാർലോ ആൻസലോട്ടിയുടെ കീഴിലെ നിർണയകമായ താരമാണ് ജൂഡ്. ഭാവിയിൽ ഇംഗ്ലണ്ട് സൂപ്പർതാരത്തിന് ബാലൺ ഡി ഓർ നേടാൻ സാധിക്കുമോയെന്ന് കണ്ടുതന്നെ അറിയണം.
അതേസമയം 2014ലെ ബ്രസീലിയൻ ലോകകപ്പിൽ ഗോൾഡൻ ബൂട്ട് സ്വന്തമാക്കിയ താരമാണ് ഹാമിഷ് റോഡ്രിഗസ്. ലോകകപ്പിലെ തകർപ്പൻ പ്രകടനങ്ങൾക്ക് പിന്നാലെയാണ് താരത്തെ റയൽ മാഡ്രിഡ് സ്വന്തമാക്കിയത്. റയലിനായി 125 മത്സരങ്ങളിൽ ബൂട്ട് കെട്ടിയ താരം 37 ഗോളുകളും 42 അസിസ്റ്റുകളുമാണ് നേടിയിട്ടുള്ളത്. എന്നാൽ റയലിന്റെ മുന്നേറ്റ നിരയിൽ ഹാമിഷിന് വേണ്ടത്ര അവസരങ്ങൾ ലഭിക്കാതെ പോവുകയായിരുന്നു.
എന്നാൽ നീണ്ട 10 വർഷങ്ങൾക്ക് ശേഷം ഹാമിഷ് ഫുട്ബോളിൽ വീണ്ടും തന്റെ പ്രതാപ കാലഘട്ടത്തെ ഓർമിപ്പിക്കുന്ന രീതിയിലുള്ള പ്രകടനങ്ങൾ നടത്തിയിരുന്നു. കഴിഞ്ഞ കോപ്പ അമേരിക്ക ടൂർണ്ണമെന്റിലാണ് ഹാമിഷ് തിളങ്ങിയിരുന്നത്. ടൂർണമെന്റിൽ കൊളംബിയയെ ഫൈനൽ വരെ എത്തിക്കുന്നതിൽ നിർണായകമായ പങ്കായിരുന്നു റോഡ്രിഗസ് വഹിച്ചത്. ടൂർണമെന്റിൽ ഒരു ഗോളും ആറ് അസിസ്റ്റുകളും ആയിരുന്നു റോഡ്രിഗസ് സ്വന്തമാക്കിയിരുന്നത്. ടൂർണമെന്റിലെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടതും റോഡ്രിഗസ് തന്നെയാണ്. എന്നാൽ ഫൈനലിൽ അർജന്റീനയയോട് പരാജയപ്പെട്ട റോഡ്രിഗസിനും സംഘത്തിനും കിരീടം നഷ്ടമാവുകയായിരുന്നു. ഫൈനലിൽ നിശ്ചിത സമയത്തിനുള്ളിൽ ഇരു ടീമുകൾക്കും ഗോളുകൾ നേടാൻ സാധിച്ചിരുന്നില്ല. ഒടുവിൽ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീങ്ങുകയായിരുന്നു. എക്സ്ട്രാ ടൈമിൽ ലൗട്ടാറോ മാർട്ടിനസാണ് അർജന്റീനയുടെ വിജയഗോൾ നേടിയത്.
James Rodrigues Praises Jude Bellingham Performance for Real Madrid
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."