വഖഫ് നിയമം വെച്ച് നേട്ടമുണ്ടാക്കാന്‍ അടവുകള്‍ പയറ്റി ബി.ജെ.പി; മുനമ്പത്ത് 'നന്ദി മോദി' മീറ്റ്; അതിഥിയായ കിരണ്‍ റിജുജു
ന്യൂഡല്‍ഹി: രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്കും നിയമയുദ്ധത്തിലേക്കുള്ള തയാറെടുപ്പിനുമിടെ വഖഫ് നിയമം വെച്ച പരമാവധി നേട്ടമുണ്ടാക്കാനുള്ള പണികള്‍ തുടങ്ങിയിരിക്കുകയാണ് ബി.ജെ.പി. തന്ത്രങ്ങള്‍ക്ക് മുനമ്പത്ത് തന്നെ തുടക്കം കുറിക്കാനാണ് ബി.ജെ.പി നീക്കം. എന്‍.ഡി.എയുടെ നേതൃത്വത്തില്‍ ഏപ്രില്‍ 15ന് 'നന്ദി മോദി - ബഹുജനക്കൂട്ടായ്മ' സംഘടിപ്പിക്കാനാണ് നീക്കം. ബില്ല് അവതരിപ്പിച്ച കേന്ദ്ര ന്യൂനപക്ഷകാര്യ- പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു ആണ് പരിപാടി ഉദ്ഘാടനം ചെയ്യുന്നത്. മുനമ്പത്തുള്‍പ്പെടെ വഖഫില്‍ കുടിയിറക്കപ്പെടേണ്ടിയിരുന്ന ആയിരക്കണക്കിന് പേരെ നിയമം കൊണ്ടു വന്നതിലൂടെ മോദിയും കേന്ദ്ര സര്‍ക്കാറും സുരക്ഷിതരാക്കി എന്ന നിലക്കാണ് ബി.ജെ.പിയുടെ പ്രചാരണങ്ങള്‍. ക്രൈസ്തവ സഭാ മേലധ്യക്ഷരുമായി കിരണ്‍ റിജിജു കൂടിക്കാഴ്ച നടത്താന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
വഖഫ്, മുനമ്പം വിഷയങ്ങളില്‍ ക്രൈസ്തവര്‍ക്കൊപ്പം നിന്നെന്ന ധാരണ സൃഷ്ടിച്ച് തെരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയ നേട്ടമുണ്ടാക്കുക എന്നത് കൂടിയാണ് ബിജെ.പി ലക്ഷ്യമിടുന്നത്. വഖഫ് ഭേദഗതിയിലൂടെ മുനമ്പം ജനതയുടെ ദുരിതം പരിഹരിക്കാന്‍ കഴിയുമെന്ന് ബില്ലവതരണവേളയില്‍ കിരണ്‍ റിജിജു പറഞ്ഞിരുന്നു.
നേരത്തെ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ മുനമ്പത്തെത്തുകയും 50 പേര്‍ക്ക് പാര്‍ട്ടിയില്‍ അംഗത്വം നല്‍കുകയും ചെയ്തിരുന്നു. കൂടാതെ അന്ന് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച് ബിഷപ് മാര്‍ റാഫേല്‍ തട്ടിലുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു രാജീവ് ചന്ദ്രശേഖര്‍. ജബല്‍പൂരിലടക്കം മലയാളി വൈദികര്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഉയര്‍ന്നു വന്ന അതൃപ്തി വഖഫില്‍ മറികടക്കാമെന്നും ബി.ജെ.പി കണക്കുകൂട്ടുന്നു.
വഖ്ഫ് സ്വത്തുക്കള്‍ സര്‍ക്കാരിനും സ്വകാര്യ വ്യക്തികള്‍ക്കും കൈയേറാന്‍ സഹായിക്കുന്ന വഖ്ഫ് നിയമ ഭേദഗതി പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. നിയമം ഇന്നലെ മുതല്‍ പ്രാബല്യത്തില്‍വന്നതായി കേന്ദ്ര ന്യൂനപക്ഷക്ഷേമ മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. ചട്ടങ്ങള്‍ ഉടന്‍ രൂപീകരിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. വഖ്ഫ് ഭേദഗതി നിയമത്തിന്റെ ഭരണഘടനാസാധുത ചോദ്യംചെയ്ത് സമസ്ത ഉള്‍പ്പെടെയുള്ള സംഘടനകള്‍ സുപ്രിംകോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഈ ഹരജികള്‍ 16നാണ് പരിഗണിക്കുന്നത്.
ഹരജികളില്‍ ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പ് തങ്ങളുടെ വാദം കേള്‍ക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ തടസഹരജി നല്‍കിയതിന് പിന്നാലെയാണ് വിജ്ഞാപനം പുറപ്പെടുവിച്ചത്. സ്റ്റേ ആവശ്യം ഉള്‍പ്പെടെയുള്ള അപേക്ഷകളില്‍ തീരുമാനമെടുക്കും മുമ്പ് തങ്ങളെ കേള്‍ക്കണമെന്നാണ് കേന്ദ്രത്തിന്റെ ഹരജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
രണ്ടാം മോദി സര്‍ക്കാര്‍ കൊണ്ടുവന്ന സി.എ.എക്ക് സമാനമായ നിയമമായാണ് മൂന്നാം മോദി സര്‍ക്കാരിന്റെ വഖ്ഫ് നിയമ ഭേദഗതി വിലയിരുത്തുന്നത്. പ്രതിപക്ഷപാര്‍ട്ടികളുടെ കടുത്ത എതിര്‍പ്പിനെ അവഗണിച്ച് ലോക്സഭയിലും രാജ്യസഭയിലും പാസാക്കിയ ബില്‍ ശനിയാഴ്ച അര്‍ധരാത്രി രാഷ്ട്രപതി ഒപ്പുവച്ചതോടെയാണ് നിയമമായത്.
പുതിയ നിയമത്തിലെ വഖ്ഫ് വിരുദ്ധത ഇവ
വഖ്ഫ് സ്വത്തുക്കളില്‍ ആരെങ്കിലും അവകാശവാദമുന്നയിച്ചാലുടന്‍ അതില്‍ തീരുമാനമെടുക്കുന്നത് വരെ അത് വഖ്ഫ് സ്വത്തല്ലാതായി മാറുന്ന അപകടകരമായ വ്യവസ്ഥയുള്‍പ്പെടുന്നതാണ് പുതിയ നിയമം പരാതികള്‍ പരിശോധിക്കാനും തീരുമാനമെടുക്കാനുമുള്ള അധികാരം സര്‍ക്കാര്‍ നിയോഗിക്കുന്ന ഉദ്യോഗസ്ഥനായിരിക്കും അഞ്ചുവര്‍ഷം പ്രകടമായി ഇസ്ലാമികാചാരങ്ങള്‍ പാലിക്കുന്നവര്‍ക്ക് മാത്രമാണ് വഖ്ഫ് ചെയ്യാന്‍ അധികാരമുള്ളത് ഇസ്ലാമികാവശ്യത്തിന് കാലങ്ങളായി ഉപയോഗിച്ചുവരുന്ന സ്വത്തുക്കള്‍ വഖ്ഫായി മാറുന്ന വഖ്ഫ് ബൈ യൂസര്‍ വ്യവസ്ഥ രജിസ്റ്റര്‍ ചെയ്ത സ്വത്തുക്കള്‍ക്ക് മാത്രമാക്കി വഖ്ഫ് കൗണ്‍സിലുകളിലും ബോര്‍ഡുകളിലും എക്സ് ഒഫിഷ്യോ അംഗം കൂടാതെ രണ്ടു അമുസ്ലിം അംഗങ്ങള്‍ ഉണ്ടായിരിക്കണമെന്ന വ്യവസ്ഥയും നിയമത്തിലുണ്ട്.
സമസ്തയുടെ ഹരജിയില്‍ 16ന് വാദംകേള്‍ക്കും
ചേളാരി: വഖ്ഫ് നിയമ ഭേദഗതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സുപ്രിംകോടതിയില്‍ ഫയല്‍ ചെയ്ത റിട്ട് ഹരജിയില്‍ 16ന് വാദംകേള്‍ക്കും. സമസ്തക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിങ് വിയാണ് ഹാജരാകുന്നത്. അടിയന്തരമായി പരിഗണിക്കേണ്ട വിഷയങ്ങള്‍ ഹരജിയിലുണ്ടെന്നും നിയമം സ്റ്റേ ചെയ്യണമെന്നും സിങ് വി കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. വഖ്ഫ് വസ്തുവകകള്‍ സര്‍ക്കാര്‍ സ്വത്തുക്കളാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയുള്ള 35 ഭേദഗതികളാണ് നിയമത്തിലുള്ളതെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. നിയമ ഭേദഗതി വഖ്ഫിന്റെ മതസ്വഭാവം ഇല്ലാതാക്കുന്നതും ഒരു മതവിഭാഗത്തിന് സ്വന്തം കാര്യങ്ങള്‍ കൈകാര്യംചെയ്യാന്‍ ഭരണഘടനാ ആര്‍ട്ടിക്കിള്‍ 26 പ്രകാരം നല്‍കിയ അവകാശങ്ങള്‍ക്ക് നേരെയുള്ള കടന്നുകയറ്റമാണെന്നും ഹരജിയില്‍ പറയുന്നു.
Amid nationwide protests and legal challenges against the new Waqf law, the BJP is moving swiftly to maximize political gains. The NDA-led 'Nandi Modi - Bahujan Sammelan' is set for April 15, with Union Minister Kiren Rijiju inaugurating the event.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."