നരേന്ദ്ര മോദിയുടെ ദ്വിദിന സഊദി സന്ദർശനം തുടങ്ങി, ജിദ്ദയിൽ ഊഷ്‌മള വൻവരവേൽപ്പ്
ജിദ്ദ: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദ്വിദിന സഊദി സന്ദർശനത്തിന് തുടക്കമായി. ചൊവ്വാഴ്ച ഉച്ചക്ക് 12.40ന് ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മോദിക്ക് വൻ വരവേൽപ്പാണ് സഊദി ഭരണകൂടം നൽകിയത്. പ്രധാനമന്ത്രിയെയും സംഘത്തേയും വഹിച്ച ഇന്ത്യൻ എയർഫോഴ്സ് വിമാനം സഊദി വ്യോമാതിർത്തിയിലേക്ക് കടന്നപ്പോൾ സഊദി എയർഫോഴ്സിന്‍റെ വിമാനങ്ങൾ അകമ്പടി സേവിച്ച് സമ്പൂർണ പ്രോട്ടോക്കോൾ ബഹുമതിയാണ് നൽകിയത്. സഊദി വ്യോമാതിർത്തിയിൽ എത്തിയ മോദിയുടെ വിമാനത്തിന് സഊദി വ്യോമസേനയുടെ നാലു വിമാനങ്ങൾ അകമ്പടി സേവിച്ചു.
വിമാനത്താവളത്തിൽ നിന്ന് മോദിയും സംഘവും നേരെ ജിദ്ദയിലെ റിട്സ് കാൾട്ടൺ ഹോട്ടലിലേക്ക് തിരിച്ചു. ഇവിടെ ക്ഷണിക്കപ്പെട്ട ഇന്ത്യൻ സാമൂഹിക പ്രതിനിധികളുടെ യോഗത്തിലാണ് ആദ്യം പങ്കെടുത്തത്. ഇന്ത്യൻ സമൂഹം ഇവിടെ ഊഷ്‌മള സ്വീകരണം നൽകി. പിന്നീട് വ്യവസായ പ്രമുഖന്മാരുമായി വിവിധ കാര്യങ്ങളിൽ പ്രധാനമന്ത്രി ചർച്ച നടത്തി. തുടർന്ന് സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനുമായി ജിദ്ദയിലെ അൽസലാം പാലസിൽ കൂടിക്കാഴ്ച നടത്തി.
സഊദി അറേബ്യയുമായുള്ള ദീർഘകാലവും ചരിത്രപരവുമായ ബന്ധങ്ങളെ ഇന്ത്യ വളരെയധികം വിലമതിക്കുന്നുവെന്ന് മോഡി പറഞ്ഞു. പ്രതിരോധം, വ്യാപാരം, നിക്ഷേപം, ഊർജ്ജം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നീ മേഖലകളിൽ ഉൾപ്പെടെ പ്രയോജനകരവും അർത്ഥപൂർണ്ണവുമായ പങ്കാളിത്തം ഇരുരാജ്യങ്ങളും വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും മോഡി പറഞ്ഞു. രാജ്യങ്ങൾക്കിടയിലുള്ള ജീവനുള്ള പാലമായി വർത്തിക്കുകയും സാംസ്കാരികവും മാനുഷികവുമായ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന് വളരെയധികം സംഭാവന നൽകുകയും ചെയ്യുന്ന സഊദി അറേബ്യയിലെ ഊർജ്ജസ്വലരായ ഇന്ത്യൻ സമൂഹവുമായി ബന്ധപ്പെടാനും ഞാൻ ആഗ്രഹിക്കുന്നുവെന്നും മോഡി പറഞ്ഞു.
ജിദ്ദയിൽ വിമാനമിറങ്ങിയ മോദിയെ മക്ക ഡെപ്യൂട്ടി ഗവർണർ സഊദ് ബിൻ മിഷാൽ ബിൻ അബ്ദുൽ അസീസ് അൽ സഊദാണ് വിമാനത്താവളത്തിലെത്തി സ്വീകരിച്ചത്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, വിദേശകാര്യ സെക്രട്ടറി വിക്രം മിസ്‌റി എന്നിവരും അടങ്ങുന്ന 11 അംഗ ഉന്നതതല ഇന്ത്യന്‍ സംഘത്തിന് ജിദ്ദ വിമാനത്താവളത്തിൽ ലഭിച്ചത് ആവേശകരമായ സ്വീകരണം.
നാല് പതിറ്റാണ്ടിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ജിദ്ദയിലെത്തുന്നത്. 1982 ഏപ്രിലിൽ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ജിദ്ദ സന്ദർശിച്ചിരുന്നു. പിന്നീട് 43 വർഷത്തിന് ശേഷം ജിദ്ദയിലെത്തുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയായി പുതിയ ചരിത്രവും എഴുതിയിരിക്കുകയാണ് മോദി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."