മഞ്ഞൾപ്പൊടിയിൽ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന മായംചേർക്കൽ വ്യാപകം; നടപടിയെടുക്കാതെ ഭക്ഷ്യസുരക്ഷാ വകുപ്പ്
കൊച്ചി: മഞ്ഞള്‍പ്പൊടിയില്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന മായംചേർക്കൽ വ്യാപകം. കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് കാരണമാകുന്ന മായംചേര്‍ക്കൽ വ്യാപകമായിട്ടും ഭക്ഷ്യസുരക്ഷാ വകുപ്പ് നടപടിയെടുക്കുന്നില്ല.
മഞ്ഞളിന്റെ സത്തായ കുര്‍ക്കുമിന്‍ വ്യാവസായികമായി വേര്‍തിരിച്ചെടുക്കുന്ന കമ്പനികൾ രാജ്യവ്യാപകമായി പ്രവര്‍ത്തിക്കുന്നുണ്ട്. രാജ്യാന്തര വിപണിയില്‍ കുര്‍ക്കുമിന് ഉണ്ടായ വര്‍ധിച്ച ആവശ്യമാണ് ഇത്തരം കമ്പനികള്‍ തുടങ്ങാനിടയാക്കിയത്.
മഞ്ഞള്‍ കൃഷി രാജ്യത്ത് കൂടുതലായി വ്യാപിപ്പിക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്ര സര്‍ക്കാര്‍ മഞ്ഞള്‍ ബോര്‍ഡിനും രൂപംകൊടുത്തിരുന്നു. മഞ്ഞള്‍ വിലവര്‍ധന മുന്നില്‍ക്കണ്ട് കേരളത്തിലെ കര്‍ഷകരും വലിയ പ്രതീക്ഷയിലായിരുന്നു. മഞ്ഞള്‍ വിപണിയില്‍ കൃത്രിമങ്ങള്‍ വ്യാപകമായതോടെ കര്‍ഷകരുടെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തി.
മഞ്ഞളിൽ നിന്ന് കുര്‍ക്കുമിന്‍ എടുത്ത ശേഷം ചണ്ടിയായി വരുന്ന അവശിഷ്ടം വന്‍തോതില്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന കറിപൗഡര്‍ കമ്പനികളിലേക്ക് എത്തിക്കുകയാണ്. ഈ ചണ്ടി ഉപയോഗിച്ചാണ് മഞ്ഞള്‍പ്പൊടി ഉണ്ടാക്കുന്നത്. സംസ്ഥാന സർക്കാരിൻ്റെ കീഴിലുള്ള വ്യവസായ പാർക്കുകളിൽ പ്രവർത്തിക്കുന്ന കമ്പനികൾ പോലും മായംചേർത്ത മഞ്ഞൾപ്പൊടി ഉൽപാദിപ്പിക്കുന്നുണ്ട്.
ഇത്തരത്തില്‍ മഞ്ഞള്‍പ്പൊടി ഉണ്ടാക്കുമ്പോള്‍ കിലോയ്ക്ക് 100 രൂപയിൽ താഴെ മാത്രമാണ് ചെലവ്. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളും ഇത്തരത്തില്‍ വില്‍പന നടത്തുന്നുണ്ട്.സംസ്ഥാനത്ത് മഞ്ഞള്‍പ്പൊടിയില്‍ മായംചേർക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടും ഭക്ഷ്യസുരക്ഷാ വകുപ്പ് നടപടിയെടുക്കുന്നില്ലെന്ന് ഭക്ഷ്യോപദേശക വിജിലന്‍സ് സമതി അംഗം എബി ഐപ്പ് ആരോപിച്ചു.
Adulteration of turmeric powder causing serious health problems is widespread Food Safety Department fails to take action
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."