മലയാള സിനിമ സംവിധായകൻ ഷാജി എൻ. കരുൺ അന്തരിച്ചു
തിരുവനന്തപുരം: മലയാള ചലച്ചിത്ര മേഖലയെ ദേശീയ-അന്തർദേശീയ തലങ്ങളിൽ അടയാളപ്പെടുത്തിയ പ്രശസ്ത സംവിധായകൻ ഷാജി എൻ. കരുൺ (73) അന്തരിച്ചു. വൈകീട്ട് അഞ്ച് മണിയോടെ തിരുവനന്തപുരം വഴുതക്കാട്ടെ ഉദാരശിരോമണി റോഡിലുള്ള 'പിറവി' എന്ന വസതിയിൽ വച്ചായിരുന്നു അന്ത്യം. ദീർഘകാലമായി അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം, സിനിമാ മേഖലയിലെ സമഗ്ര സംഭാവനകൾക്ക് കേരള സർക്കാരിന്റെ പരമോന്നത ബഹുമതിയായ ജെ.സി. ഡാനിയേൽ പുരസ്കാരം അദ്ദേഹം ഏറ്റുവാങ്ങിയിരുന്നു. അത് ഷാജി എൻ. കരുണിന്റെ അവസാന പൊതുപരിപാടിയായി.
'പിറവി', 'സ്വം', 'വാനപ്രസ്ഥം', 'കുട്ടിസ്രാങ്ക്' തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാള സിനിമയ്ക്ക് അന്തർദേശീയ അംഗീകാരം നേടിക്കൊടുത്ത അദ്ദേഹം, എഴുപതോളം ചലച്ചിത്ര മേളകളിൽ പ്രദർശനവും 31 പുരസ്കാരങ്ങളും നേടി. 'പിറവി' 31 അവാർഡുകൾ സ്വന്തമാക്കി, 'സ്വം' കാൻ ചലച്ചിത്ര മേളയിൽ പാം ദ്’ഓർ നോമിനേഷൻ നേടി, 'വാനപ്രസ്ഥം' കാനിലെ ഔദ്യോഗിക വിഭാഗത്തിൽ പ്രദർശിപ്പിക്കപ്പെട്ടു. 2009ൽ മമ്മൂട്ടി നായകനായ 'കുട്ടിസ്രാങ്ക്' ഏഴ് ദേശീയ, സംസ്ഥാന പുരസ്കാരങ്ങൾ നേടി. മികച്ച ഛായാഗ്രാഹകനുള്ള ദേശീയ അവാർഡും മൂന്ന് സംസ്ഥാന അവാർഡുകളും അദ്ദേഹത്തിന് ലഭിച്ചു.
1952ൽ കൊല്ലം ജില്ലയിൽ ജനിച്ച ഷാജി, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽ നിന്ന് ബിരുദവും 1974ൽ പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഛായാഗ്രഹണത്തിൽ ഡിപ്ലോമയും നേടി. 1975ൽ കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ രൂപീകരണത്തിൽ മുഖ്യ പങ്കുവഹിച്ചു. 1998ൽ സ്ഥാപിതമായ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ആദ്യ ചെയർമാനായിരുന്നു. മരണ വേളയിൽ കെ.എസ്.എഫ്.ഡി.സി. ചെയർമാനായിരുന്നു.
കലാ-സാംസ്കാരിക രംഗത്തെ സംഭാവനകൾക്ക് ഫ്രഞ്ച് സർക്കാരിന്റെ 'ദ ഓർഡർ ഓഫ് ആർട്സ് ആൻഡ് ലെറ്റേഴ്സ്', പത്മശ്രീ തുടങ്ങിയ അംഗീകാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."