യുഎഇയിൽ കുടുങ്ങിയ യാത്രക്കാർക്ക് ആശ്വാസം: വിസ പിഴകൾ ഒഴിവാക്കി; വ്യോമാതിർത്തി നിയന്ത്രണം തുടരുന്നു
ദുബൈ: ഇറാൻ-അമേരിക്ക സംഘർഷത്തെത്തുടർന്ന് വ്യോമാതിർത്തി അടച്ചതോടെ യുഎഇയിൽ കുടുങ്ങിപ്പോയ പതിനായിരക്കണക്കിന് യാത്രക്കാർക്ക് ആശ്വാസമായി ഭരണകൂടത്തിന്റെ തീരുമാനം. വിമാനങ്ങൾ റദ്ദാക്കപ്പെട്ടതുമൂലം വിസ കാലാവധി കഴിഞ്ഞവർക്ക് ഈടാക്കാറുള്ള പിഴ (Overstay Fine) പൂർണ്ണമായും ഒഴിവാക്കിയതായി ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ICP) അറിയിച്ചു.
ആർക്കൊക്കെ ഇളവ് ലഭിക്കും?
വ്യോമാതിർത്തി അടച്ച ഫെബ്രുവരി 28 ശനിയാഴ്ച മുതൽ ഏർപ്പെടുത്തിയ പിഴകൾക്കാണ് ഈ ഇളവ് ബാധകമാകുന്നത്. താഴെ പറയുന്ന വിഭാഗക്കാർക്ക് ഇത് സഹായകമാകും:
- സന്ദർശകർ: വിസിറ്റ് വിസയിലോ ടൂറിസ്റ്റ് വിസയിലോ രാജ്യത്ത് എത്തിയവർ.
- താമസക്കാർ: എക്‌സിറ്റ് പെർമിറ്റ് എടുത്ത് മടങ്ങാൻ തയ്യാറെടുത്തവർ.
- റസിഡൻസി വിസ റദ്ദാക്കിയവർ: വിസ കാൻസൽ ചെയ്ത് രാജ്യം വിടാനിരുന്ന പ്രവാസികൾ.
സാധാരണഗതിയിൽ വിസ കാലാവധി കഴിഞ്ഞാൽ ഒരു ദിവസത്തേക്ക് 50 ദിർഹം വീതമാണ് പിഴ ഈടാക്കാറുള്ളത്. "നിയന്ത്രണത്തിന് അതീതമായ അസാധാരണ സാഹചര്യങ്ങൾ" കണക്കിലെടുത്താണ് മാനുഷിക പരിഗണനയോടെയുള്ള ഈ നടപടി.
വിമാനത്താവളങ്ങളിലെ സ്ഥിതി
ശനിയാഴ്ച മുതൽ വിവിധ വിമാനത്താവളങ്ങളിലായി കുടുങ്ങിയ 30,913 യാത്രക്കാരുടെ വിസ, യാത്രാ ക്ലിയറൻസ് നടപടികൾ ഐസിപി പൂർത്തിയാക്കി.ഇതിൽ 15,327 പേർക്ക് പുതിയ പ്രവേശന വിസകൾ നൽകി. സംഘർഷം കുറയുന്നതുവരെ ഇവർക്ക് യുഎഇയിൽ തുടരാം.സായിദ് (അബുദബി), ദുബൈ, ഷാർജ, റാസൽഖൈമ, ഫുജൈറ വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്യേണ്ടവർക്ക് ഭക്ഷണവും താമസസൗകര്യവും അതോറിറ്റി ഉറപ്പാക്കിയിട്ടുണ്ട്.
വിമാന സർവീസുകൾ എന്നത്തേക്ക്?
സുരക്ഷാ കാരണങ്ങളാൽ വ്യോമാതിർത്തി അടച്ചതിനാൽ വിമാനക്കമ്പനികൾ സർവീസുകൾ നിർത്തിവച്ചിരിക്കുകയാണ്:
- ഇത്തിഹാദ് എയർവേയ്‌സ്: മാർച്ച് 5 വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണി വരെ സർവീസുകൾ ഉണ്ടാവില്ല.
- എമിറേറ്റ്സ്: ദുബൈയിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ മാർച്ച് 7 ശനിയാഴ്ച രാത്രി വരെ റദ്ദാക്കി.
പരിമിതമായ വാണിജ്യ വിമാനങ്ങൾ മാത്രം പ്രവർത്തിപ്പിക്കുന്ന "അസാധാരണമായ വിമാന ഓപ്പറേഷൻ" രീതിയാണ് നിലവിൽ ദുബൈ, അബുദബി, ഷാർജ വിമാനത്താവളങ്ങൾ പിന്തുടരുന്നത്.
യുദ്ധം അവസാനഘട്ടത്തിലെന്ന് യുഎസ്
അതിനിടെ, ഇറാന്റെ നാവിക-വ്യോമ സേനകളെ തകർത്ത് അമേരിക്ക വിജയം ഉറപ്പാക്കിയതായി യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് അവകാശപ്പെട്ടു. അമേരിക്കൻ ആക്രമണത്തിൽ ഇറാന് കനത്ത നാശനഷ്ടങ്ങൾ സംഭവിച്ചതായാണ് പെന്റഗണിന്റെ വിലയിരുത്തൽ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."