റെയില്‍വേ വൈദ്യുതീകരണത്തില്‍ ജപ്പാനെയും പിന്നിലാക്കി ഇന്ത്യൻ കുതിപ്പ്
തിരുവനന്തപുരം: ഇന്ത്യന്‍ റെയില്‍വേയുടെ ആധുനികവല്‍കരണ നീക്കങ്ങള്‍ക്ക് ആവേശം പകര്‍ന്ന് ലോകത്തിലെ പ്രധാന റെയില്‍ ശൃംഖലകളുടെ വൈദ്യുതീകരണത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. ഇന്റര്‍നാഷനല്‍ യൂനിയന്‍ ഓഫ് റെയില്‍വേയുടെ (യു.ഐ.സി) പുതിയ റിപ്പോര്‍ട്ട് പ്രകാരം റെയില്‍വേയുടെ 99.2 ശതമാനം പാതകളും വൈദ്യുതീകരിച്ചു കഴിഞ്ഞു. വന്‍കിട രാജ്യങ്ങളായ ചൈന, ജപ്പാന്‍, ഫ്രാന്‍സ് എന്നിവയെല്ലാം ഈ പട്ടികയില്‍ ഇന്ത്യക്ക് പിന്നിലാണ്.
നൂറ് ശതമാനം വൈദ്യുതീകരണം പൂര്‍ത്തിയാക്കിയ സ്വിറ്റ്‌സര്‍ലന്‍ഡ് മാത്രമാണ് പട്ടികയില്‍ ഇന്ത്യക്ക് മുന്നിലുള്ളത്. 5,500 കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള സ്വിസ് റെയില്‍വേ പൂര്‍ണമായും വൈദ്യുതി ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അതേസമയം, ലോകത്തിലെ ഏറ്റവും വലിയ അതിവേഗ ട്രെയിന്‍ ശൃംഖലയുള്ള ചൈനയില്‍ 82 ശതമാനം പാതകള്‍ മാത്രമേ ഇതുവരെ വൈദ്യുതീകരിച്ചിട്ടുള്ളൂ.
ആധുനിക സാങ്കേതികവിദ്യയുടെയും കൃത്യനിഷ്ഠയുടെയും കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്ന ജപ്പാന്‍ (64 ശതമാനം), സ്‌പെയിന്‍ (67), ഫ്രാന്‍സ് (60) എന്നീ രാജ്യങ്ങളും ഈ നേട്ടത്തില്‍ ഇന്ത്യക്ക് പിന്നിലാണ്. റഷ്യയില്‍ 52 ശതമാനവും റെയില്‍വേയുടെ ഈറ്റില്ലമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ബ്രിട്ടനിൽ 39 ശതമാനവും മാത്രമാണ് വൈദ്യുതീകരണം പൂര്‍ത്തിയായിട്ടുള്ളത്.
ഡീസല്‍ എന്‍ജിനുകളില്‍ നിന്നുള്ള മലിനീകരണം കുറയ്ക്കാനും പ്രവര്‍ത്തനക്ഷമത വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ നീക്കം റെയില്‍വേ രംഗത്ത് വലിയ മാറ്റങ്ങളാണ് കൊണ്ടുവന്നത്. 2024ല്‍ 8.1 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഇന്ത്യയുടെ റെയില്‍ വൈദ്യുതീകരണ മേഖല 2033 ആകുമ്പോഴേക്കും 13.2 ബില്യണ്‍ ഡോളറായി ഉയരുമെന്നാണ് സാമ്പത്തിക നിരീക്ഷകര്‍ വിലയിരുത്തുന്നത്. ഇന്ത്യൻ റെയില്‍വേയുടെ ഈ മാറ്റം ആഗോളതലത്തില്‍ തന്നെ വലിയ അംഗീകാരമാണ് രാജ്യത്തിന് നേടിക്കൊടുക്കുന്നത്.
ബ്രിട്ടനെപ്പോലുള്ള രാജ്യങ്ങള്‍ വര്‍ഷം 172 കോടി യാത്രക്കാരെ കൈകാര്യം ചെയ്യുന്നുണ്ടെങ്കിലും വൈദ്യുതീകരണത്തില്‍ ഇപ്പോഴും ഏറെ പിന്നിലാണ്. എന്നാല്‍ ഇന്ത്യ കുറഞ്ഞ കാലയളവിനുള്ളിലാണ് ഈ നേട്ടം കൈവരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."