നേപ്പാളില്‍ വോട്ടെടുപ്പ് തുടങ്ങി; ജെന്‍ സി പ്രക്ഷോഭത്തിന് ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പ്
കാഠ്മണ്ഡു: വലിയ ജനകീയ പ്രക്ഷോഭങ്ങള്‍ക്കും രാഷ്ട്രീയ അനിശ്ചിതത്വത്തിനും ശേഷം നേപ്പാള്‍ ഇന്ന് പോളിംഗ് ബൂത്തിലേക്ക്. കഴിഞ്ഞ വര്‍ഷം 77 പേരുടെ മരണത്തിനിടയാക്കിയ ജെന്‍ സി പ്രക്ഷോഭത്തിലൂടെ കെ. പി ശര്‍മ ഒലിയുടെ നേതൃത്വത്തിലുള്ള ഭരണകൂടത്തെ താഴെ ഇറക്കിയതിന് ശേഷം രാജ്യത്ത് നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. നേപ്പാള്‍ സമയം വ്യാഴാഴ്ച്ച രാവിലെ ഏഴ് മണിക്ക് (ഇന്ത്യയില്‍ രാവിലെ 7.15) വോട്ടിങ് ആരംഭിച്ചു.
30 ദശലക്ഷം പൗരരില്‍ ഏകദേശം 19 ദശലക്ഷം പേര്‍ ഇന്ന് വോട്ടുചെയ്‌തേക്കും. 275 ജനപ്രതിനിധികളെയാണ് ഇവര്‍ തെരഞ്ഞെടുക്കുക. നേരിട്ടുള്ള വോട്ടെടുപ്പിലൂടെ 165 സീറ്റുകളിലേക്ക് 3406 സ്ഥാനാര്‍ത്ഥികളും ആനുപാതിക വോട്ടെടുപ്പിലൂടെ 110 സീറ്റുകളിലേക്ക് 3135 സ്ഥാനാര്‍ത്ഥികളും മത്സരരംഗത്തുണ്ട്.
നേപ്പാള്‍ ഇലക്ഷന്‍ കമ്മീഷന്റെ കണക്കുകള്‍ പ്രകാരം 2022-ന് ശേഷം 10 ലക്ഷത്തിലധികം പുതിയ വോട്ടര്‍മാരാണ് പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.പത്ത് ലക്ഷത്തില്‍ ഭൂരിഭാഗവും യുവാക്കളാണെന്ന് മാത്രമല്ല കഴിഞ്ഞ സെപ്തംബറിലെ പ്രതിഷേധങ്ങള്‍ക്ക് ശേഷം ചേര്‍ക്കപ്പെട്ടവരുമാണ്.
വോട്ടെടുപ്പ് വൈകുന്നേരം അഞ്ച് മണിക്ക് അവസാനിക്കും. ബാലറ്റ് പെട്ടികള്‍ ശേഖരിച്ച ഉടന്‍ വോട്ടെണ്ണലും ആരംഭിക്കും. തെരഞ്ഞെടുപ്പ് കമീഷന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് 10,967 പോളിങ് ബൂത്തുകളും 23,112 പോളിങ് കേന്ദ്രങ്ങളുമാണ് സജ്ജീകരിച്ചിട്ടുള്ളത്.
65 രാഷ്ട്രീയ പാര്‍ട്ടികളാണ് തെരഞ്ഞെടുപ്പ് ഗോദയിലുള്ളത്. ഇത്തവണത്തെ പോരാട്ടം പ്രധാനമായും മൂന്ന് പക്ഷങ്ങള്‍ തമ്മിലാണെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. രവി ലാമിച്ചനെയും മുതിര്‍ന്ന നേതാവ് ബലേന്ദ്ര ഷായും നയിക്കുന്ന രാഷ്ട്രീയ സ്വതന്ത്ര പാര്‍ട്ടി (ആര്‍.എസ്.പി.), ഗഗന്‍ താപ്പ നയിക്കുന്ന നേപ്പാളി കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ ജെന്‍ സികള്‍ മുന്നോട്ട് നയിച്ച ആശയങ്ങള്‍ ഉയര്‍ത്തി പിടിച്ചാണ് മത്സരത്തിനിറങ്ങിയത്. 35 വയസ്സുള്ള, മുന്‍ റാപ്പറും രാഷ്ട്രീയക്കാരനുമായി മാറിയ ബാലേന്ദ്ര ഷാ, തലസ്ഥാനമായ കാഠ്മണ്ഡുവിന്റെ മേയറായിരുന്നു. കഴിഞ്ഞ വര്‍ഷത്തെ പ്രക്ഷോഭത്തിന് പിന്നിലെ നിരവധി യുവ വോട്ടര്‍മാരുടെ പിന്തുണയോടെയാണ് അദ്ദേഹം മുന്നണി സ്ഥാനാര്‍ത്ഥിയായി ഉയര്‍ന്നുവന്നത്.
അതേസമയം കെ.പി. ശര്‍മ്മ ഒലിയുടെ സി.പി.എന്‍.-യു.എം.എല്‍, നേപ്പാളി കമ്യൂണിസ്റ്റ് പാര്‍ട്ടി എന്നിവര്‍ പരമ്പരാഗത ശക്തികളായി തന്നെ തുടരുന്നു.
'അഴിമതി നിയന്ത്രിക്കുക, സുതാര്യമായ ഭരണം ഉറപ്പാക്കുക എന്നിവയിലാണ് ജനങ്ങളുടെ ഏക പ്രതീക്ഷ,' എന്ന് വോട്ടര്‍മാര്‍ വ്യക്തമാക്കുന്നു. പഴയ രാഷ്ട്രീയ സമവാക്യങ്ങളെ മറികടന്ന് യുവാക്കളെ കേന്ദ്രീകരിച്ചുള്ള പ്രചാരണത്തിനാണ് ഇത്തവണ പാര്‍ട്ടികള്‍ മുന്‍ഗണന നല്‍കിയിട്ടുള്ളത്.
വോട്ടര്‍മാര്‍ക്ക് ജന്മനാടുകളിലെത്തി വോട്ട് ചെയ്യാന്‍ മൂന്ന് ദിവസത്തെ പൊതുഅവധി പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത സുരക്ഷയാണ് തെരഞ്ഞെടുപ്പിന് ഏര്‍പെടുത്തിയിട്ടുള്ളത്. താല്‍ക്കാലിക പൊലിസ് സേനക്ക് പുറമെ സൈന്യത്തെയും വിന്യസിച്ചിട്ടുണ്ട്.
voting has started in nepal in the first election since the gen z protest movement, marking a crucial political moment as citizens head to the polls.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."