ഇറാൻ-ഇസ്റാഈൽ സംഘർഷം: ഇസ്ഫഹാൻ ആണവ കേന്ദ്രത്തിന് നേരെ വീണ്ടും ഇസ്റാഈൽ ആക്രമണം
തെഹ്‌റാൻ: ഇസ്ഫഹാനിലെ സെൻട്രിഫ്യൂജ് നിർമ്മാണ കേന്ദ്രം ആക്രമിക്കപ്പെട്ടതായി IAEA ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസി വെളിപ്പെടുത്തി. ജൂൺ 13 മുതൽ ഇസ്റാഈൽ ആക്രമണത്തിന് ഇരയായ മൂന്നാമത്തെ ആണവ കേന്ദ്രമാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. "ഈ സൗകര്യത്തിൽ ആണവ സാമഗ്രികൾ ഇല്ലായിരുന്നതിനാൽ, ആക്രമണം റേഡിയോളജിക്കൽ അപകടങ്ങൾ ഉണ്ടാക്കില്ല," ഗ്രോസി IAEA-യുടെ പ്രസ്താവനയിൽ വ്യക്തമാക്കി. ഇറാൻ ആണവായുധ നിർമ്മാണത്തിന് ശ്രമിക്കുന്നതിന്റെ തെളിവുകൾ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
400-ലധികം മരണം; അഭയാർത്ഥി പ്രതിസന്ധി
ഒമ്പതാം ദിവസത്തിലേക്ക് കടന്ന ഇറാൻ-ഇസ്റാഈൽ സംഘർഷത്തിൽ ഇസ്റാഈലി ആക്രമണങ്ങളിൽ 400-ലധികം പേർ മരിക്കുകയും 3,056 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി ആരോഗ്യ മന്ത്രാലയ വക്താവ് ഹൊസൈൻ കെർമൻപൂർ എക്സിൽ പോസ്റ്റ് ചെയ്തു. സംഘർഷം മിഡിൽ ഈസ്റ്റിൽ പുതിയ അഭയാർത്ഥി പ്രതിസന്ധിക്ക് വഴിയൊരുക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥി ഏജൻസി (UNHCR) മുന്നറിയിപ്പ് നൽകി.തെഹ്‌റാനിലും മറ്റ് ഇറാനിയൻ നഗരങ്ങളിലും നിന്ന് ആളുകൾ പലായനം തുടങ്ങിയതായും ചിലർ അയൽരാജ്യങ്ങളിലേക്ക് കടന്നതായും റിപ്പോർട്ടുണ്ട്.
സുരക്ഷാ ഭീഷണി വർദ്ധിക്കുന്നതിനിടെ, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖംനീ ബങ്കറിൽ അഭയം തേടുകയും മൂന്ന് മുതിർന്ന പുരോഹിതന്മാരെ പിൻഗാമികളായി നാമനിർദ്ദേശം ചെയ്യുകയും ചെയ്തതായി ദി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു. കൊല്ലപ്പെട്ട ഉന്നത സൈനിക കമാൻഡർമാർക്ക് പകരക്കാരെ തിരഞ്ഞെടുക്കാനും ഖംനഈ ആരംഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മകൻ മൊജ്തബ പിൻഗാമി പട്ടികയിൽ ഇല്ലെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഇന്ത്യയോട് അപലപനം ആവശ്യപ്പെട്ട് ഇറാൻ
ഇസ്റാഈലിന്റെ നടപടികൾ അന്താരാഷ്ട്ര നിയമലംഘനമാണെന്നും ഇന്ത്യ പോലുള്ള രാജ്യങ്ങൾ ഇത് പരസ്യമായി അപലപിക്കണമെന്നും ഇറാൻ എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ മുഹമ്മദ് ജവാദ് ഹൊസൈനി ആവശ്യപ്പെട്ടു. പാകിസ്ഥാൻ ഇറാന്റെ സുരക്ഷയെ ദുർബലപ്പെടുത്തുന്ന നടപടികളിൽ നിന്ന് വിട്ടുനിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചാരപ്രവർത്തന ആരോപണത്തിൽ 22 പേർ അറസ്റ്റിൽ
ഇറാനിലെ ഖോം പ്രവിശ്യയിൽ ഇസ്റാഈലിന്റെ രഹസ്യാന്വേഷണ ശൃംഖലയുമായി ബന്ധമുണ്ടെന്നാരോപിച്ച് 22 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. സയണിസ്റ്റ് ഭരണകൂടത്തിന് വേണ്ടി ചാരപ്രവർത്തനം" നടത്തിയെന്നാണ് കുറ്റാരോപണം. ഒരു യൂറോപ്യൻ പൗരനെയും ചാരവൃത്തി ആരോപിച്ച് കസ്റ്റഡിയിലെടുത്തതായി തസ്നിം വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
ആണവ പദ്ധതിക്ക് തിരിച്ചടി
ഇസ്റാഈലിന്റെ ആവർത്തിച്ചുള്ള വ്യോമാക്രമണങ്ങൾ ഇറാന്റെ സെൻട്രിഫ്യൂജ് ഉൽപാദനത്തെ തകർത്തതായി ഇസ്റാഈൽ വിലയിരുത്തി. ആദ്യ 24 മണിക്കൂറിൽ ഇസ്ഫഹാൻ പ്രധാന ലക്ഷ്യമായിരുന്നു. രണ്ടാം തരംഗ ആക്രമണങ്ങൾ ആണവ അടിസ്ഥാന സൗകര്യങ്ങൾക്ക് വൻനാശം വരുത്തി," IDF ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇസ്റാഈൽ ആക്രമണങ്ങളിൽ മൂന്ന് മുതിർന്ന ഇറാനിയൻ കമാൻഡർമാർ കൊല്ലപ്പെട്ടതായി IDF പ്രഖ്യാപിച്ചു. ഹമാസുമായുള്ള ഏകോപനത്തിന് ഉത്തരവാദിയായ ഖുദ്‌സ് ഫോഴ്‌സ് കമാൻഡർ സയീദ് ഇസാദി, ബെഹ്നാം ഷഹ്രിയാരി, അമിൻപൂർ ജുഡാക്കി എന്നിവരാണ് കൊല്ലപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."