ഇന്ത്യൻ ടീമിൽ കോഹ്‌ലിയുടെയും രോഹിത്തിന്റെയും അഭാവം നികത്തിയത് അവനാണ്: നെഹ്റ
ഇന്ത്യ-ഇംഗ്ലണ്ട് അഞ്ചു ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിൽ മികച്ച പ്രകടനം നടത്തിയ കെഎൽ രാഹുലിനെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം ആശിഷ് നെഹ്റ. രോഹിത് ശർമയുടെയും വിരാട് കോഹ്‌ലിയുടെയും അഭാവത്തിൽ രാഹുൽ മികച്ച പ്രകടനമാണ് നടത്തിയതെന്നാണ് നെഹ്റ പറഞ്ഞത്. പരമ്പരയിൽ 10 ഇന്നിങ്‌സുകളിൽ നിന്നും 532 റൺസാണ് രാഹുൽ നേടിയത്. സോണി സ്പോർട്സിനു നൽകിയ അഭിമുഖത്തിലായിരുന്നു നെഹ്റ രാഹുലിനെക്കുറിച്ച് സംസാരിച്ചത്.
''അദ്ദേഹം പരിചയസമ്പന്നനായ ഒരു ബാറ്റർ ആയിരുന്നു. വിരാട് കോഹ്‌ലിയും രോഹിത് ശർമ്മയും ടീമിൽ ഉണ്ടായിരുന്നില്ല. കുറച്ച് യുവതാരങ്ങൾ മാത്രമേ ടീമിൽ ഉണ്ടായിരുന്നുള്ളൂ. ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പര അത്ര എളുപ്പമുളള കാര്യമല്ല. ആദ്യ രണ്ട് ടെസ്റ്റുകളിലെ പിച്ചുഅകൽ എത്ര ബുദ്ധിമുട്ട് നിറഞ്ഞതാണെന്ന കാര്യം എത്ര ചർച്ച ചെയ്താലും അവിടെ എപ്പോഴും റൺസ് നേടണം. അത് രാഹുൽ ചെയ്തു കാണിച്ചു. ഒരു ഓപ്പണറാ എന്ന നിലയിൽ ടീമിലെ ഏറ്റവും പരിചയസമ്പന്നനായ താരമാണെങ്കിൽ ഈ കാര്യം നിങ്ങളുടെ മനസ്സിൽ ഉണ്ടാവണം. ജസ്പ്രീത് ബുംറയെ പോലുള്ള താരങ്ങൾ അവരുടേതായ ജോലികൾ മികച്ച രീതിയിൽ ചെയ്തു. വളരെ കാലങ്ങളായി അദ്ദേഹം കളിക്കുന്ന പൊസിഷനിൽ അവസരം ലഭിച്ചതിൽ സന്തോഷം തോന്നി. ശരിയായ പൊസിഷനിൽ അവസരം ലഭിച്ചപ്പോൾ അദ്ദേഹം അത് മികച്ച രീതിയിൽ പ്രയോജനപ്പെടുത്തി'' ആശിഷ് നെഹ്റ പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ ആവേശകരമായ വിജയമാണ് സ്വന്തമാക്കിയത്. ഓവലിൽ നടന്ന അഞ്ചാം ടെസ്റ്റിന്റെ അവസാന ദിനം ഇംഗ്ലണ്ടിന്റെ അവസാന നാല് വിക്കറ്റുകൾ വീഴ്ത്തിയാണ് ത്രില്ലിങ് വിജയം നേടിയത്. ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 2-2 എന്ന നിലയിൽ സമനിലയിലാക്കാൻ ഇന്ത്യക്ക് സാധിച്ചു.
മത്സരത്തിന്റെ രണ്ടാം ഇന്നിങ്സിൽ മുഹമ്മദ് സിറാജിന്റെ അഞ്ച് വിക്കറ്റും പ്രസിദ്ധ് കൃഷ്ണയുടെ നാല് വിക്കറ്റും ആണ് ഇന്ത്യയ്ക്ക് അവിസ്മരണീയമായ വിജയം സമ്മാനിച്ചത്. മത്സരത്തിൽ 374 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട്, അവസാന ദിനത്തിൽ ആറ് വിക്കറ്റ് ശേഷിക്കെ 339 റൺസ് എന്ന നിലയിൽ ബാറ്റിങ് തുടരുകയായിരുന്നു.
ഇംഗ്ലണ്ടിന് വിജയിക്കാൻ വേണ്ടിയിരുന്നത് 35 റൺസ് മാത്രമായിരുന്നു. ജാമി ഓവർട്ടൺ പ്രസിദ്ധ് കൃഷ്ണയുടെ ആദ്യ രണ്ട് പന്തുകളും ബൗണ്ടറി കടത്തി ഇംഗ്ലണ്ടിന്റെ പ്രതീക്ഷകൾ ഉയർത്തി. എന്നാൽ, തൊട്ടടുത്ത ഓവറിൽ മുഹമ്മദ് സിറാജ് ജാമി സ്മിത്തിനെ (2) പുറത്താക്കി മത്സരത്തിന്റെ ഗതി മാറ്റി. 80-ാം ഓവറിൽ ഓവർട്ടനെ (9) വിക്കറ്റിന് മുന്നിൽ കുടുക്കിയ സിറാജ്, ഇന്ത്യയുടെ വിജയസാധ്യതകൾ വർധിപ്പിച്ചു.
11 പന്തുകൾ പ്രതിരോധിച്ച ജോഷ് ടങ്ങിന്റെ കുറ്റി 12-ാം പന്തിൽ പ്രസിദ്ധ് തെറിപ്പിച്ചതോടെ മത്സരം കൂടുതൽ ആവേശകരമാവുകയായിരുന്നു. തോളിന് പരിക്കേറ്റ ക്രിസ് വോക്സ് ക്രീസിലെത്തിയെങ്കിലും, ഗസ് ആറ്റ്കിൻസൺ ഇംഗ്ലണ്ടിനെ മുന്നോട്ട് നയിക്കാൻ ശ്രമിച്ചു. എന്നാൽ, 86-ാം ഓവറിൽ ആറ്റ്കിൻസനെ ക്‌ളീൻ ബൗൾഡാക്കി സിറാജ് ഇന്ത്യയ്ക്ക് ആവേശകരമായ വിജയം സമ്മാനിക്കുകയായിരുന്നു.
Former Indian cricketer Ashish Nehra has praised KL Rahul for his excellent performance in the five-match India-England Test series. Nehra said that Rahul performed well in the absence of Rohit Sharma and Virat Kohli
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."