വിജയ് ഹസാരെ ട്രോഫിയിൽ കളിക്കില്ല; ബിസിസിഐയുടെ നിർദേശം തള്ളി സൂപ്പർതാരം
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം നേരിടുന്ന പുതിയ വെല്ലുവിളികൾക്കിടയിൽ, മുൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും മുഖ്യ പരിശീലകൻ ഗൗതം ഗംഭീറും തമ്മിലുള്ള അഭിപ്രായവ്യത്യാസം കൂടുതൽ രൂക്ഷമാകുന്നതായി റിപ്പോർട്ട്. വരാനിരിക്കുന്ന വിജയ് ഹസാരെ ട്രോഫി ഏകദിന ടൂർണമെന്റിൽ ഡൽഹിക്കുവേണ്ടി കളിക്കാൻ കോഹ്‌ലി വിസമ്മതിച്ചതാണ് ഇരുവർക്കുമിടയിൽ തർക്കത്തിന് കാരണം.
ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോർഡർ-ഗവാസ്‌കർ ട്രോഫിയിലെ പരാജയത്തിന് പിന്നാലെ, അന്താരാഷ്ട്ര മത്സരങ്ങൾ ഇല്ലാത്ത സമയങ്ങളിൽ കരാറിലുള്ള കളിക്കാർ ആഭ്യന്തര ക്രിക്കറ്റിൽ നിർബന്ധമായും കളിക്കണമെന്ന് ബിസിസിഐയും മുഖ്യ പരിശീലകൻ ഗൗതം ഗംഭീറും സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത് അഗാർക്കറും നിലപാടെടുത്തിരുന്നു.
എൻഡിടിവി റിപ്പോർട്ട് അനുസരിച്ച്, മുംബൈക്ക് വേണ്ടി വിജയ് ഹസാരെയിൽ കളിക്കാൻ രോഹിത് ശർമ്മ തയ്യാറായെങ്കിലും, വിരാട് കോഹ്‌ലി വിസമ്മതിക്കുകയായിരുന്നു. ഇത് ടീം മാനേജ്‌മെന്റും കോഹ്‌ലിയും തമ്മിലുള്ള ഏറ്റുമുട്ടലിന് വഴിയൊരുക്കിയേക്കും.
"വിജയ് ഹസാരെ ട്രോഫിയാണ് പ്രശ്നം. കോഹ്‌ലി കളിക്കാൻ ആഗ്രഹിക്കുന്നില്ല. മറ്റ് കളിക്കാരോട് എന്താണ് പറയുക? അദ്ദേഹം വ്യത്യസ്തനായ ഒരാളാണെന്നോ?" ടീം മാനേജ്മെന്റുമായി അടുപ്പമുള്ള ഒരാൾ എൻഡിടിവിയോട് പറഞ്ഞു.
ഹെഡ് കോച്ച് ഗൗതം ഗംഭീറുമായുള്ള കോഹ്‌ലിയുടെ ബന്ധം മോശമായ നിലയിലാണ്. ആദ്യ ഏകദിനത്തിൽ ഇന്ത്യ വിജയച്ചതിന് ശേഷം, ഡ്രസ്സിംഗ് റൂമിലേക്ക് പോകുമ്പോൾ ഗംഭീറിനെ അവഗണിച്ച് കോഹ്‌ലി ഫോണിൽ നോക്കി നടന്നുപോയത് ഏറെ ചർച്ചകൾക്ക് കാരണമായിരുന്നു.
ഗംഭീറിന്റെ ഭാവി സംബന്ധിച്ച ചില പ്രധാന വിഷയങ്ങളെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസങ്ങൾ ഇരുവരും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കിയെന്നും ഇത് ഡ്രസ്സിംഗ് റൂം അന്തരീക്ഷത്തെ മോശമാക്കി എന്നും റിപ്പോർട്ടുകൾ പറയുന്നു. ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് റാഞ്ചി വിമാനത്താവളത്തിൽ വെച്ച് സെലക്ടർ പ്രഗ്യാൻ ഓജ കോഹ്‌ലിയുമായി ചർച്ചകൾ നടത്തിയത് ഈ പ്രശ്‌നങ്ങൾ പരിഹരിക്കാനുള്ള മധ്യസ്ഥ ശ്രമമായാണ് കരുതുന്നത്.
നേരത്തെ, അമിതമായി ക്രിക്കറ്റ് കളിക്കുന്നതിനോട് തനിക്ക് താൽപര്യമില്ലെന്ന് റാഞ്ചിയിൽ പ്ലെയർ ഓഫ് ദി മാച്ച് പുരസ്‌കാരം നേടിയ ശേഷം കോഹ്‌ലി സൂചന നൽകിയിരുന്നു. തന്റെ ഫിറ്റ്നസ് നിലവാരം ഉയർന്നാൽ ശാരീരികമായ കഠിനാധ്വാനം കുറയ്ക്കാമെന്നും തൻ്റെ ക്രിക്കറ്റ് കൂടുതലും മാനസികമായിരുന്നുവെന്നും കോഹ്‌ലി പറഞ്ഞിരുന്നു. ഈ വർഷം ആദ്യം ബിസിസിഐയുടെ കർശന നിർദ്ദേശത്തെ തുടർന്ന് രോഹിതും വിരാടും രഞ്ജി ട്രോഫിയിൽ കളിച്ചിരുന്നെങ്കിലും, വെറും അഞ്ച് മാസങ്ങൾക്ക് ശേഷം ഇരുവരും ടെസ്റ്റ് കരിയർ അവസാനിപ്പിച്ചതും ഈ സാഹചര്യത്തിൽ ശ്രദ്ധേയമാണ്.
vijay hazare trophy superstar refuses to play following bcci recommendation
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."