Finance Department reports major fraud in police vehicle repairs, with unauthorized workshops used and records falsified; calls for Home Department action.
HOME
DETAILS
MAL
പൊലിസ് വാഹനങ്ങളുടെ അറ്റകുറ്റപ്പണി; വ്യാപക ക്രമക്കേടെന്ന് ധനവകുപ്പ് കണ്ടെത്തൽ
August 11, 2025 | 2:30 AM
തിരുവനന്തപുരം: പൊലിസ് വാഹനങ്ങളുടെ അറ്റകുറ്റപ്പണിയിൽ വ്യാപക ക്രമക്കേടെന്ന് ധനവകുപ്പ് കണ്ടെത്തൽ. സർക്കാർ അംഗീകൃത വർക്ക് ഷോപ്പുകളിൽ അറ്റകുറ്റപ്പണി നടത്തുന്നതിന് പകരം, സ്വകാര്യ വർക്ക് ഷോപ്പുകളിൽ അറ്റകുറ്റപ്പണി നടത്തി കണക്കുകളിൽ കൃത്രിമം കാണിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തൽ. വിഷയത്തിൽ ആഭ്യന്തരവകുപ്പ് നടപടിയെടുക്കണമെന്നും ധനവകുപ്പിൻ്റെ റിപ്പോർട്ടിൽ പറയുന്നു.
പൊലിസ് ട്രെയിനിങ് കോളജ് തിരുവനന്തപുരം, എ.ആർ ക്യാംപ് കൊല്ലം, പൊലിസ് അക്കാദമി തൃശൂർ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് ധനവകുപ്പ് അഡിഷണൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ റിപ്പോർട്ട് തയാറാക്കിയത്. മൂന്ന് കേന്ദ്രങ്ങളിലും വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്ക് സർക്കാർ ഉടമസ്ഥതയിലുള്ള വർക്ക് ഷോപ്പുകളുണ്ട്. ഇവിടെ ചെയ്യാൻ പറ്റാത്തത് പുറത്തെ അംഗീകൃത കേന്ദ്രങ്ങളിൽ ചെയ്യണമെന്നാണ് വ്യവസ്ഥ. അതത് മേഖലയിലെ അംഗീകൃത കേന്ദ്രങ്ങളുടെ ലിസ്റ്റും പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഇങ്ങനെയിരിക്കെയാണ് ചട്ടവിരുദ്ധമായി സ്വകാര്യ കേന്ദ്രങ്ങളിൽ അറ്റകുറ്റപ്പണി ചെയ്തതായുള്ള കണ്ടെത്തൽ.
കൊല്ലം എ.ആർ ക്യാംപിൽ ആകെയുള്ള 154 വാഹനങ്ങൾ രണ്ടുവർഷത്തിനിടെ 1,094 തവണ വർക് ഷോപ്പിൽ കയറ്റിയെന്ന് കണ്ടെത്തി. എ.ആർ ക്യാംപിലെ 75 ശതമാനവും തൃശൂർ അക്കാദമിയിലെ 60 ശതമാനവും അറ്റകുറ്റപ്പണികൾ സ്വകാര്യ വർക്ക് ഷോപ്പുകളിലാണ് നടത്തിയിരിക്കുന്നത്. വിഷയത്തിൽ വിജിലൻസ് അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."