കാനഡയ്ക്കും ഓസ്ട്രേലിയക്കും പിന്നാലെ ഫലസ്തീനെ രാഷ്ട്രമായി അംഗീകരിച്ച് യു.കെ: സമാധാനത്തോടെ ജീവിക്കാൻ അർഹരായവരാണ് ഫലസ്തീൻ ജനതയെന്ന് യു.കെ പ്രധാനമന്ത്രി
ന്യൂയോർക്ക്: അമേരിക്കയുടെയും ഇസ്റാഈലിന്റെയും ശക്തമായ എതിർപ്പുകളെ അവഗണിച്ച് യുകെ, കാനഡ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ ഫലസ്തീൻ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിച്ചു. ഇന്ന് നടത്തിയ ചരിത്രപരമായ പ്രഖ്യാപനത്തോടെ ഐക്യരാഷ്ട്രസഭയിലെ 193 അംഗരാജ്യങ്ങളിൽ 145-ലധികം രാജ്യങ്ങളും ഫലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചിരിക്കുന്നു. ഫ്രാൻസ് തിങ്കളാഴ്ച (സെപ്റ്റംബർ 22) ഫലസ്തീനെ അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സഊദി അറേബ്യയുമായി സഹകരിച്ച് നടക്കുന്ന യുഎൻ സമ്മേളനത്തിൽ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണാണ് ഈ പ്രഖ്യാപനം നടത്തുക.
ഫലസ്തീനികൾക്കും ഇസ്റാഈലികൾക്കും സമാധാന പ്രതീക്ഷകൾ പുനരുജ്ജീവിപ്പിക്കുക എന്നതാണ് ഈ നടപടിയുടെ പ്രധാന ലക്ഷ്യം എന്ന് യു.കെ പ്രധാനമന്ത്രി കെയർ സ്റ്റാർമർ തന്റെ പ്രസ്താവനയിൽ പറഞ്ഞു. ഭാവിയിലെ ഫലസ്തീൻ രാഷ്ട്രത്തിന്റെ ഭരണത്തിൽ ഹമാസിന് ഒരു പങ്കും ഉണ്ടാകില്ലയെന്നും 2023 ഒക്ടോബർ 7-ലെ ആക്രമണങ്ങളിൽ നിന്ന് ഇപ്പോഴും കൈവശം വച്ചിരിക്കുന്ന ബന്ദികളെ ഹമാസ് ഉടൻ മോചിപ്പിക്കണം എന്നും സ്റ്റാർമർ ആവശ്യപ്പെട്ടു. ഈ അംഗീകാരം ഹമാസിനുള്ള പ്രതിഫലമല്ലെന്നും, ഗസ്സയിലെ മാനുഷിക പ്രതിസന്ധി അവസാനിപ്പിക്കുന്നതിനും രണ്ട് രാഷ്ട്ര പരിഹാരത്തിനും വഴിയൊരുക്കുമെന്നതിനാണെന്ന കാര്യവും സ്റ്റാർമർ ഓർമ്മപ്പെടുത്തി.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അംഗീകാരത്തോട് വിയോജിപ്പ് പ്രകടിപ്പിച്ചു. എന്നിരുന്നാലും, യൂറോപ്യൻ രാജ്യങ്ങളും മറ്റ് പാശ്ചാത്യ രാജ്യങ്ങളും ഫലസ്തീൻ അംഗീകാരത്തിന് പിന്തുണ നൽകി. ബെൽജിയം, പോർച്ചുഗൽ, മാൾട്ട തുടങ്ങിയ രാജ്യങ്ങളും അംഗീകാരം പ്രഖ്യാപിച്ചിരുന്നു.
ഈ നടപടി മിഡിൽ ഈസ്റ്റിലെ സമാധാന പ്രക്രിയയ്ക്ക് പുതിയ ഊർജം പകരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാൽ, ഗസ്സയിലെ യുദ്ധവും ബന്ദികളുടെ മോചനവും സംബന്ധിച്ചുള്ള ചർച്ചകൾ തുടരുന്ന സാഹചര്യത്തിൽ, അംഗീകാരത്തിന്റെ പ്രായോഗിക ഫലങ്ങൾ എന്താകുമെന്ന് കാത്തിരുന്ന് കാണേണ്ടതാണ്.
The UK, Canada, and Australia have officially recognized Palestine as a state, joining over 145 UN member states. France is expected to follow during a UN meeting. British PM Keir Starmer emphasized fostering peace for both Palestinians and Israelis, ensuring no role for Hamas in Palestine’s future governance and urging the release of hostages from the October 7, 2023 attacks.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."