പര്‍വ്വത ശിഖരത്തില്‍ നിന്ന് ഫോട്ടോ എടുക്കാനായി സേഫ്റ്റി റോപ്പ് അഴിച്ചു; പര്‍വ്വതാരോഹകന് ദാരുണാന്ത്യം
ബീജിംഗ്: ഫോട്ടോ എടുക്കാൻ വേണ്ടി സേഫ്റ്റി റോപ്പ് അഴിച്ചുമാറ്റിയ പർവ്വതാരോഹകന് ദാരുണാന്ത്യം. ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ നാമ പീക്കിന്റെ (Nama Peak) 5,588 മീറ്റർ ഉയരത്തിലുള്ള കൊടുമുടിയിൽ നിന്ന് വീണാണ് 31 കാരനായ പർവ്വതാരോഹകൻ മരണപ്പെട്ടത്. ഫോട്ടോകൾ എടുക്കാൻ സുരക്ഷാ കയറും ക്രാമ്പണുകളും (മഞ്ഞിലൂടെ നടക്കാൻ സഹായിക്കുന്ന ഉപകരണം) അഴിച്ചുമാറ്റിയതാണ് അപകടത്തിന് കാരണമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
സിയാവോജിൻ കൗണ്ടിയിൽ നിന്നുള്ള പേര് വെളിപ്പെടുത്താത്ത പർവതാരോഹകൻ സെപ്റ്റംബർ 25-നാണ് പർവതാരോഹണത്തിനിടെ 200 മീറ്റർ (650 അടി) താഴെയുള്ള കൂർത്ത പാറയിടുക്കിലേക്ക് വീണത്. ഗൈഡ് കയറിൽ ബന്ധിക്കപ്പെട്ട ഒരു ക്ലൈംബിങ് സംഘത്തിന്റെ ഭാഗമായിരുന്ന യുവാവ്, മനഃപൂർവം കാരാബൈനർ (സുരക്ഷാ ക്ലിപ്പ്) അഴിച്ച് ഫോട്ടോയ്ക്കായി പോസ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് കാൽ വഴുതി വീണത്. അപകടത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.
യുവാവിന്റെ ഗൈഡും മറ്റ് അംഗങ്ങളും ഉടൻ തന്നെ രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും, മഞ്ഞും ഐസ് ക്രാവാസും (പാളികൾ) നിറഞ്ഞ പ്രദേശത്തെ രക്ഷാപ്രവർത്തനം വിഫലമാവുകയായിരുന്നു. "ക്രാമ്പണുകൾ നീക്കം ചെയ്തില്ലായിരുന്നെങ്കിലോ കയർ അഴിച്ചില്ലായിരുന്നെങ്കിലോ ഈ ദുരന്തം ഉണ്ടാകുമായിരുന്നില്ല," ദി സൺ പത്രത്തോട് സംസാരിച്ച ഒരു പ്രാദേശിക ഉദ്യോഗസ്ഥൻ പറഞ്ഞു.
കൂടുതൽ അന്വേഷണത്തിൽ നിയമങ്ങൾ ലംഘിച്ചാണ് യുവാവ് മല കയറിയതെന്ന് കണ്ടെത്തി. സംഘം അധികൃതരെ അറിയിക്കാതെയും ആവശ്യമായ അനുമതികൾ നേടാതെയുമാണ് പർവ്വതാരോഹണം നടത്തിയതെന്ന് കാങ്ഡിങ് മുനിസിപ്പൽ വിദ്യാഭ്യാസ, കായിക ബ്യൂറോയിലെ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
സാങ്കേതിക വെല്ലുവിളികളും നാടകീയ കാഴ്ചകളും നിറഞ്ഞ നാമ പീക്ക്, അനുഭവസമ്പന്നരായ പർവതാരോഹകർക്ക് പോലും ഭീതിജനകമായ ഒരു സ്ഥലമാണ്. എന്നാൽ സുരക്ഷാ പ്രോട്ടോക്കോളുകൾ അവഗണിക്കുന്നത് പർവതാരോഹണത്തിന്റെ മാരകമായ അപകടസാധ്യതകൾ വർധിപ്പിക്കുമെന്ന് ഈ സംഭവം അടിവരയിടുന്നു.
സമീപകാലങ്ങളിൽ, ലോകമെമ്പാടുമുള്ള നിരവധി പർവതാരോഹകർ 'വൈറൽ' ഫോട്ടോകൾക്കായുള്ള ആവേശത്തിൽ അപകടകരമായ സ്ഥലങ്ങളിൽ വീണ് ജീവൻ നഷ്ടപ്പെടുത്തിയിട്ടുണ്ട്. താൽക്കാലികമായ ശ്രദ്ധയ്ക്കായി ജീവൻ പണയം വെക്കുന്നത് വലിയ ദുരന്തങ്ങൾക്ക് കാരണമാകുമെന്ന് ഈ ദുരന്തം ഓർമ്മിപ്പിക്കുന്നു.
a mountaineer died tragically after untying his safety rope to take a photo from a mountain peak, underscoring the dangers of prioritizing photography over safety.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."