ദ്വാരപാലകശില്‍പം ഏത് കോടീശ്വരനാണ് വിറ്റത്?; സി.പി.എം വ്യക്തമാക്കണമെന്ന് വി.ഡി സതീശന്‍
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണമോഷണ വിവാദത്തില്‍ സര്‍ക്കാരിനെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ദ്വാരപാലക ശില്പം കോടികള്‍ക്ക് സംസ്ഥാനത്തെ ഒരു കോടീശ്വരന് വിറ്റുവെന്നും പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ക്ക് കോടതി അടിവരയിട്ടുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ദ്വാരപാലക ശില്പം സംസ്ഥാനത്തെ ഏത് കോടീശ്വരനാണ് വിറ്റിരിക്കുന്നത്? ഇപ്പോള്‍ ഏത് കോടീശ്വരന്റെ വീട്ടിലാണുള്ളത്? കോടികള്‍ മറിയുന്ന കച്ചവടമാണ് നടന്നത്. ഇങ്ങനെ ഒരു കളവ് നടന്നു എന്ന് ദേവസ്വം ബോര്‍ഡിന് അറിയാമായിരുന്നു. എത്ര കള്ളന്മാരാണ് തലപ്പത്തിരിക്കുന്നതെന്നും ദേവസ്വം ബോര്‍ഡുകാരെ പുറത്താക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഉണ്ണികൃഷ്ണന്‍ പോറ്റിക്കെതിരേ മാത്രം കേസെടുക്കാനാകില്ല. അതിന് കൂട്ടുനിന്ന ദേവസ്വം ബോര്‍ഡിലേയും സര്‍ക്കാരിലേയും വമ്പന്മാര്‍കൂടി കേസില്‍ അകപ്പെടും. ശക്തമായ പ്രതിഷേധം സഭയ്ക്ക് അകത്തും പുറത്തും തുടരുമെന്നും അദ്ദേഹം പറഞ്ഞു.
സ്വര്‍ണം ബാക്കിയായിട്ടുണ്ട്. അത് വിറ്റ് കല്യാണം നടത്തിക്കൊടുക്കാമെന്നാണ് ഉണ്ണികൃഷ്ണന്‍ പോറ്റി എന്‍. വാസുവിന് മെയില്‍ അയച്ചത്. സി.പി.എമ്മിന്റെ അടുത്ത ആളാണ് എന്‍. വാസു. കോടികള്‍ക്കാണ് ദ്വാരപാലക ശില്പം വിറ്റത്. അത് എവിടെയാണെന്ന് സി.പി.എം വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
സംഭവത്തില്‍ ഹൈക്കോടതി പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടി ദേവസ്വം മന്ത്രി വി.എന്‍ വാസവന്റെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും പ്രതിപക്ഷം ബഹളം വെച്ചതോടെ സഭ പിരിയുകയായിരുന്നു. ചോദ്യോത്തര വേള റദ്ദ് ചെയ്യുന്നതായി സ്പീക്കര്‍ അറിയിച്ചു. പ്രതിപക്ഷം ചോദ്യോത്തര വേള തടസ്സപ്പെടുത്തുന്നതില്‍ ദേവസ്വം മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതിപക്ഷത്തെ വിമര്‍ശിച്ചില്ല. എന്നാല്‍, കോടതിയെയും ജനങ്ങളെയും പ്രതിപക്ഷത്തിന് ഭയമാണെന്ന് പറഞ്ഞ് മന്ത്രി എം.ബി രാജേഷ് രംഗത്ത് വന്നു, ഇന്നലെയും പ്രതിപക്ഷ ബഹളത്തെത്തുടര്‍ന്ന് സഭാനടപടികള്‍ നിര്‍ത്തിവെച്ചിരുന്നു.
സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് പ്രതിപക്ഷം. സഭയില്‍ ഇക്കാര്യത്തില്‍ വിട്ടുവീഴ്ച ഇല്ലെന്നും പ്രതിപക്ഷം നിലപാടെടുത്തു. ദേവസ്വം മന്ത്രി വി.എന്‍ വാസവന്റെ രാജി ആവശ്യം അംഗീകരിക്കാതെ സഭ നടപടികളില്‍ സഹകരിക്കില്ല. ചര്‍ച്ചയല്ല വേണ്ടത് രാജിയാണ് വേണ്ടതെന്നും പ്രതിപക്ഷം വ്യതമാക്കി.
അതേസമയം, ശബരിമല ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണപ്പാളി വിഷയത്തില്‍ ഉന്നതതല അന്വേഷണം (എസ്.ഐ.ടി) പ്രഖ്യാപിച്ച് ഹൈക്കോടതി. എ.ഡി.ജി.പി എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക. ജസ്റ്റിസ് രാജ വിജയരാഘവന്‍, ജസ്റ്റിസ് കെ.വി ജയകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
അസിസ്റ്റന്റ് ഡയരക്ടര്‍ (അഡ്മിനിസ്ട്രേഷന്‍) ശശിധരന്‍ എസ് നേതൃത്വം നല്‍കണം. വിവിധ പൊലിസ് സ്റ്റേഷനുകളില്‍നിന്ന് ഇന്‍സ്പെക്ടര്‍മാരും അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍മാരും ഉള്‍പ്പെടെ പൊലിസ് ഉദ്യോഗസ്ഥര്‍ അന്വേഷണത്തിന് സഹായം നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.വിഷയം ഗൗരവമുള്ളതായതിനാല്‍ പൊലിസ് എല്ലാ വശങ്ങളും പരിശോധിക്കണം. ഒരു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണം. വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കണമെന്നും കോടതി ഉത്തരവിട്ടു.
വിജിലന്‍സിന്റെ ഇടക്കാല അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് ഓഫിസര്‍ കോടതിയില്‍ ഹാജരാക്കി. വിഷയം ഗുരുതരമാണെന്നും ഉണികൃഷ്ണന്‍ പോറ്റി മാത്രമാണോ ഉള്‍പ്പെട്ടതെന്നു പരിശോധിക്കണമെന്നും ഉദ്യോഗസ്ഥ ഗൂഢാലോചന ഉണ്ടോയെന്നു കണ്ടെത്തണമെന്നും കോടതി നിര്‍ദേശിച്ചു.ഉദ്യോഗസ്ഥരെ അന്വേഷണ സംഘത്തിലേക്ക് വിട്ടുനല്‍കാന്‍ കഴിയുമോ എന്നു വെള്ളിയാഴ്ചയ്ക്കകം സര്‍ക്കാര്‍ കോടതിയെ അറിയിക്കണം.
സ്വര്‍ണം പൂശുന്ന ജോലി ഏറ്റെടുത്ത ഉണ്ണികൃഷ്ണന്‍ പോറ്റി അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയ ശേഷം തന്റെ കൈവശം സ്വര്‍ണം ബാക്കിയുണ്ടെന്ന് കാണിച്ച് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന് ഇമെയില്‍ അയച്ചതായി വിജിലന്‍സ് കോടതിയെ അറിയിച്ചു.
പരിചയമുള്ളതോ ബന്ധമുള്ളതോ ആയ ഒരു പെണ്‍കുട്ടിയുടെ വിവാഹത്തിന് സ്വര്‍ണം ഉപയോഗിക്കാന്‍ കഴിയുമോ എന്ന് പോറ്റി ചോദിച്ചതായും വിജിലന്‍സ് അറിയിച്ചു. ഈ സാഹചര്യത്തിലാണ് കോടതി പ്രത്യേകമായി വിഷയം അന്വേഷിക്കാന്‍ നിര്‍ദേശിച്ചത്. ദ്വാരപാലക വിഗ്രഹങ്ങളും 2019ല്‍ എടുത്ത ഫോട്ടോഗ്രാഫുകളും താരതമ്യം ചെയ്യുന്നതിനായി സ്ട്രോങ് റൂം തുറക്കാനും ശരിയായി പരിശോധിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും കോടതി വിജിലന്‍സ് ഉദ്യോഗസ്ഥന് അനുമതി നല്‍കിയിട്ടുണ്ട്.
English Summary: Opposition Leader V.D. Satheesan launched a scathing attack on the LDF government regarding the alleged theft and illegal sale of the Dwarapalaka sculpture from Sabarimala temple. Addressing the media, Satheesan demanded that the government disclose the identity of the billionaire who reportedly bought the precious sculpture for crores.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."