കന്നിയങ്കം ഒരേ വാർഡിൽ; പിന്നീട് രാഷ്ട്രീയ കേരളത്തിന്റെ നെറുകയിൽ; അപൂർവ ബഹുമതിക്ക് ഉടമകളായി സി.എച്ചും, മുനീറും
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ കന്നിയങ്കം കുറിച്ച് സംസ്ഥാന രാഷ്ട്രീയത്തിന്റെ പടികൾ ചവിട്ടിക്കയറിയ പിതാവും മകനുമെന്ന അപൂർവ ബഹുമതിക്ക് ഉടമകളാണ് സി.എച്ച് മുഹമ്മദ് കോയയും ഡോ.എം.കെ മുനീറും. പിതാവ് മുഖ്യമന്ത്രി വരെ ആയപ്പോൾ മകൻ രണ്ടുതവണ മന്ത്രിയും നിരവധി തവണ എം.എൽ.എയുമായി. നഗരസഭാ തെരഞ്ഞെടുപ്പിൽ കുറ്റിച്ചിറ വാർഡിൽ മത്സരിച്ചാണ് ഇരുവരും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കാലെടുത്തുവച്ചത്. സംഭവബഹുലമായിരുന്നു മുനീറിന്റെയും സി.എച്ചിന്റെയും കന്നി തെരഞ്ഞെടുപ്പ്.
ഇരുവരും നാട്ടുകാരല്ലെന്ന പ്രചാരണത്തെ അതിജീവിച്ചാണ് മത്സരങ്ങളിൽ വിജയിച്ചത്. 1952ലായിരുന്നു പഴയ മുൻസിപ്പാലിറ്റിയിലെ കുറ്റിച്ചിറ വാർഡിൽ സി.എച്ചിന്റെ കന്നിയങ്കം. 407 വോട്ടിന് സി.എച്ച് വിജയിച്ചു. 1956 ൽ പരപ്പിലിൽനിന്ന് സി.എച്ച് വീണ്ടും വിജയിച്ചു. പിന്നീട് എം.എൽ.എയും മന്ത്രിയും സ്പീക്കറും പാർലമെന്റ് അംഗവും മുഖ്യമന്ത്രിയുമായി കേരള രാഷ്ട്രീയത്തിലെ പകരംവയ്ക്കാനില്ലാത്ത നേതാവായി സി.എച്ച് വളർന്നു. മുനീർ വിദ്യാർഥിയായിരുന്ന കാലത്താണ് കോർപറേഷനിലേക്ക് മത്സരിച്ചത്. സി.എച്ച് കോൺഗ്രസിനെതിരേയാണ് മത്സരിച്ചതെങ്കിൽ മുനീർ കോൺഗ്രസിനൊപ്പം മുന്നണിയായാണ് മത്സരിച്ചത്.
1988ൽ 25ാം വയസിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ എം.ബി.ബി.എസ് വിദ്യാർഥിയായിരിക്കുമ്പോഴാണ് മുനീർ കോർപറേഷൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. മുനീർ ഈ നാട്ടുകാരനല്ല എന്നായിരുന്നു എതിർപക്ഷത്തിന്റെ പ്രധാന ആരോപണം. അന്വേഷിച്ചപ്പോൾ എതിർസ്ഥാനാർഥിയുടെ വീടും വാർഡിനു പുറത്താണ്. മുനീറിന്റെ മറുപടി ഇങ്ങനെയായിരുന്നു: അവിവാഹിതനായ എനിക്ക് എപ്പോൾ വേണമെങ്കിലും ഈ നാട്ടുകാരനാകാൻ കഴിയും. പക്ഷേ എതിർസ്ഥാനാർഥിക്ക് അതിന് കഴിയില്ല. തെരഞ്ഞെടുപ്പിൽ വിജയിച്ച് മുനീർ കുറ്റിച്ചിറയുടെ കൗൺസിലറായി. ജയിച്ചു കഴിഞ്ഞു കൗൺസിലിൽ മാത്രമല്ല ക്ലാസിലും പോയി. കോഴ്‌സും ഹൗസ് സർജൻസിയും കഴിഞ്ഞതിനു പിന്നാലെ അടുത്ത തെരഞ്ഞെടുപ്പ് വന്നു. 1991ല നിയമസഭാ തെരഞ്ഞെടുപ്പ്. തന്റെ വാർഡ് ഉൾക്കൊള്ളുന്ന കോഴിക്കോട് രണ്ടാം മണ്ഡലത്തിൽ നിന്നായിരുന്നു മത്സരം. പ്രചാരണത്തിനിടയ്ക്കായിരുന്നു വിവാഹം. 1991 മെയ് 10ന് മാനാഞ്ചിറയിൽ രാജീവ് ഗാന്ധി പങ്കെടുത്ത തെരഞ്ഞെടുപ്പ് കൺവൻഷൻ വേദിയിൽ നിന്നു നേരിട്ട് വിവാഹപ്പന്തലിലേക്ക്. തന്റെ വാർഡായ കുറ്റിച്ചിറയിൽ നിന്ന് വിവാഹം കഴിച്ച് മുനീർ ആ നാടിന്റെ മരുമകനുമായി.
നിയമസഭാ തെരഞ്ഞെടുപ്പ് ജയിച്ചെങ്കിലും 94 വരെ കോർപറേഷൻ കൗൺസിലറായും തുടർന്നു. അന്ന് രണ്ടു പദവികൾ ഒരുമിച്ചു വഹിക്കുന്നതിനു തടസമുണ്ടായിരുന്നില്ല. 96ലും 2001ലും മലപ്പുറം മണ്ഡലത്തിൽ നിന്നു വിജയിച്ച മുനീർ 2001ൽ പൊതുമരാമത്ത് മന്ത്രിയായി. 2006ൽ മങ്കട മണ്ഡലത്തിൽ പരാജയം. 2011ൽ കോഴിക്കോട് സൗത്ത് മണ്ഡലമായി പേരുമാറിയ പഴയ രണ്ടാം മണ്ഡലത്തിലേക്ക് മുനീർ മടങ്ങിവന്നു. 2011ൽ വിജയിച്ച് യു.ഡി.എഫ് മന്ത്രിസഭയിൽ തദ്ദേശ, സാമൂഹ്യനീതി വകുപ്പ് മന്ത്രിയുമായി. 2016ൽ വീണ്ടും എം.എൽ.എയായി. 2021ൽ കൊടുവള്ളി മണ്ഡലത്തിൽ നിന്നാണ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."