മുസ്ലിം ബ്രദർഹുഡിനെ യു.എസ് ഭീകരസംഘടനകളായി പ്രഖ്യാപിക്കും; യാഥാർത്ഥ്യമാകുന്നത് വലതുപക്ഷത്തിന്റെ ദീർഘകാല ആവശ്യം
വാഷിങ്ട്ടൺ: ലബനാൻ, ജോർദാൻ, ഈജിപ്ത് എന്നിവിടങ്ങളിലെ മുസ്ലിം ബ്രദർഹുഡിന്റെ (ഇഖ് വാനുൽ മുസ്ലിമീൻ) ശാഖകളെ ഭീകരസംഘടനകളായി പ്രഖ്യാപിക്കാനുള്ള നീക്കം യു.എസ് തുടങ്ങി. ഇതുസംബന്ധിച്ച നടപടിക്രമങ്ങൾ ആരംഭിക്കാൻ ദേശീയ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകുന്ന എക്‌സിക്യൂട്ടീവ് ഉത്തരവിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചു. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റും നിർദേശം ഏറ്റെടുത്ത് നടപ്പാക്കണമെന്ന് ഉത്തരവിൽ പറയുന്നു.
ലബനാൻ, ജോർദാൻ, ഈജിപ്ത് എന്നിവിടങ്ങളിലെ സ്വന്തം പ്രദേശങ്ങൾക്കും യു.എസ് പൗരന്മാർക്കും യു.എസിന്റെ ആഭ്യന്തര, വിദേശ താൽപ്പര്യങ്ങൾക്കും ഹാനികരമായ അക്രമത്തിലും പ്രചാരണങ്ങളിലും ഏർപ്പെടുകയോ പിന്തുണയ്ക്കുകയോ ചെയ്യുന്നുവെന്നാണ് ഉത്തരവിൽ ആരോപിക്കുന്നത്.
2023 ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ മിന്നലാക്രമണങ്ങളെ പരാമർശിക്കുന്ന റിപ്പോർട്ടിൽ, ഹമാസ്, ഹിസ്ബുല്ല എന്നിവരോടൊപ്പം ചേർന്ന് ഇസ്‌റാഈലിനുള്ളിലെ സിവിലിയൻ, സൈനിക ലക്ഷ്യങ്ങൾക്കെതിരെ ഒന്നിലധികം റോക്കറ്റ് ആക്രമണങ്ങൾ നടത്തിയതായും യു.എസ് ആരോപിച്ചു. റിപ്പോർട്ട് പുറത്തുവന്ന് 45 ദിവസത്തിനുള്ളിൽ മുസ്ലിം ബ്രദർഹുഡിന്റെ ശാഖകൾക്ക് ഔദ്യോഗികമായി വിദേശ ഭീകര സംഘടന എന്ന് മുദ്ര കുത്തപ്പെടും.
1928ൽ ഈജിപ്തിൽ സ്ഥാപിതമായ മുസ്ലിം ബ്രദർഹുഡിനെ മിഡിൽ ഈസ്റ്റിലും അതിനപ്പുറത്തും ശാഖകളുള്ള അന്തർദേശീയ ശൃംഖല എന്നാണ് യു.എസ് വിശേഷിപ്പിക്കുന്നത്. ആഗോളതലത്തിൽ ഏറ്റവുമധികം രാജ്യങ്ങളിൽ സ്വാധീനമുള്ള കൂട്ടായ്മയായ ബ്രദർഹുഡിന് പശ്ചിമേഷ്യക്ക് പുറമെ അറബ്, ആഫ്രോ രാജ്യങ്ങളിലും വിവിധ പേരിൽ ശാഖകൾ ഉണ്ട്. തുനീഷ്യയിലെ ഏറ്റവും വലിയ പാർട്ടികളിലൊന്നായ അന്നഹ്ദ, ബ്രദർഹുഡിന്റെ അവിടത്തെ രാഷ്ട്രീയരൂപമാണ്.
യു.എസ് ഭീകരസംഘടനയായി പ്രഖ്യാപിക്കുന്നതോടെ അതിന്റെ പോഷകസംഘടനകൾക്കും തിരിച്ചടിയാകും. ഈജിപ്തിൽ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറിയ മുഹമ്മദ് മുർസിയെ പുറത്താക്കി പട്ടാള ഭരണാധികാരി അൽ സിസി അധികാരത്തിലേറിയതിന് പിന്നാലെ 2013ൽ ബ്രധർഹുഡിനെ നിരോധിച്ചിരുന്നു. ബ്രദർഹുഡിനെ കരിമ്പട്ടികയിൽ പെടുത്തുക എന്നത് യു.എസിലെ വലതുപക്ഷം ദീർഘകാലമായി ഉന്നയിക്കുന്ന ആവശ്യമാണ്. ബ്രദർഹുഡുമായുള്ള ബന്ധമോ അവയുടെ പോഷകസംഘടനകൾക്ക് സാമ്പത്തികസഹായമോ നൽകുന്നുവെന്ന് ആരോപിച്ച് മുസ്ലിം കൂട്ടായാമകളെ ലക്ഷ്യം വയ്ക്കാൻ ഈ ഉത്തരവ് ഉപയോഗിക്കപ്പെട്ടേക്കാമെന്ന വിമർശനം ഉർന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."