പേരാമ്പ്ര യു ഡി എഫ് - സിപിഐഎം സംഘർഷം: ഷാഫി പറമ്പിലിനെ മർദിച്ച സംഭവത്തിൽ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കോൺഗ്രസ്; സെക്രട്ടേറിയറ്റിലേക്ക് നടന്ന മാർച്ചിൽ സംഘർഷം; പ്രവർത്തകർക്ക് നേരെ പൊലിസ് ലാത്തിവീശി
കോഴിക്കോട്: പേരാമ്പ്രയിലെ സി.കെ.ജി മെമ്മോറിയൽ ഗവ. കോളേജിലെ യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തെത്തുടർന്ന് യുഡിഎഫും എൽഡിഎഫും നടത്തിയ പ്രതിഷേധ പ്രകടനങ്ങൾക്കിടെ ഉണ്ടായ സംഘർഷത്തിൽ വടകര എംപി ഷാഫി പറമ്പിലിന് പരുക്കേറ്റു. പൊലിസിന്റെ ലാത്തി ചാർജ്ജിനിടെയാണ് ഷാഫി പറമ്പിലിന് മുഖത്തും ചുണ്ടിനും പരുക്കേറ്റത്, ശ്വാസതടസ്സവും അനുഭവപ്പെട്ടു. അദ്ദേഹത്തെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഘർഷത്തിൽ ഡിസിസി പ്രസിഡന്റ് കെ. പ്രവീൺകുമാർ ഉൾപ്പെടെ നിരവധി യുഡിഎഫ് പ്രവർത്തകർക്കും പരുക്കേറ്റു. യു.ഡി.എഫ് പ്രവർത്തകർക്ക് നേരെ പൊലിസ് ലാത്തിച്ചാർജും കണ്ണീർവാതക പ്രയോഗവും നടത്തുകയായിരുന്നു. ഇതിനിടെയാണ് ഷാഫി പറമ്പിൽ എംപിക്ക് പരുക്കേറ്റത്.
വ്യാഴാഴ്ച നടന്ന കോളേജ് യൂണിയൻ തെരഞ്ഞടുപ്പിൽ ഉണ്ടായ സംഘർഷത്തിന്റെ പ്രതിഷേധമായി യുഡിഎഫ് പേരാമ്പ്രയിൽ ഇന്ന് ഹർത്താൽ ആചരിച്ചിരുന്നു. രാവിലെ ആറു മുതൽ വൈകിട്ട് ആരു വരെയായിരുന്നു ഹർത്താൽ. അതേസമയം ഹർത്താലിനു ശേഷം യുഡിഎഫും സിപിഐഎമ്മും നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ഡിവൈഎഫ്ഐയുടെ പ്രകടനവുമായി മുഖാമുഖം വന്നതോടെയാണ് സംഘർഷമുണ്ടായത്. ഇരു വിഭാഗങ്ങളും തമ്മിലുള്ള വാക്കേറ്റം അക്രമാസക്തമായി മാറി, പൊലീസ് ഇടപെട്ടു. സംഘർഷം പരിധിവിട്ടതോടെ കൂടുതൽ പൊലിസ് സേനയെത്തി പ്രവർത്തകർക്ക് നേരെ ലാത്തി വീശുകയായിരുന്നു . പ്രദേശത്ത് ഗതാഗത തടസ്സവും ആശങ്കയും ഉണ്ടായി. ചില റിപ്പോർട്ടുകൾ പ്രകാരം പൊലിസിനെതിരെ കല്ലേറും നടന്നു, ഡിവൈഎസ്പി ഹരിപ്രസാദ് ഉൾപ്പെടെ പൊലിസ് ഉദ്യോഗസ്ഥർക്കും പരുക്കേറ്റു.
സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് സംസ്ഥാന വ്യാപക പ്രതിഷേധ പ്രകടനങ്ങൾക്ക് ആഹ്വാനം ചെയ്തു. നാളെ (ശനിയാഴ്ച) സംസ്ഥാനത്തുടനീളം പ്രതിഷേധങ്ങൾ നടക്കുമെന്നും, ബ്ലോക്ക് തലങ്ങളിലും പ്രതിഷേധം സംഘടിപ്പിക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. അതേസമയം ഇന്ന് രാത്രി 10 മണിക്ക് തിരുവനന്തപുരം സെക്രട്ടേറിയറ്റിലേക്ക് മാർച്ച് സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് അറിയിച്ചു. കോഴിക്കോട് നഗരത്തിലും ഉടൻ പ്രതിഷേധം നടത്തുമെന്ന് നേതാക്കൾ വ്യക്തമാക്കി. പൊലിസ് നടപടി ഏകപക്ഷീയമാണെന്നും യുഡിഎഫ് പ്രവർത്തകരെ ലക്ഷ്യമിട്ടതാണെന്നും യുഡിഎഫ് നേതാക്കൾ ആരോപിച്ചു. അതേസമയം ഷാഫി പറമ്പിലിനെ മർദിച്ച സംഭവത്തിൽ സെക്രട്ടേറിയറ്റിലേക്ക് നടന്ന മാർച്ചിൽ സംഘർഷം. പ്രവർത്തകർക്ക് നേരെ പൊലിസ് ലാത്തിവീശുകയും പൊലിസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും നടന്നു. തലസ്ഥാനത്ത് യുഡിഎഫ് പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു.
In Perambra, a clash between UDF and CPI(M) workers during protests linked to a college union election led to Vadakara MP Shafi Parambil sustaining injuries from police tear gas and lathi charge. Several UDF activists were also hurt. In response, the Youth Congress called for statewide protests on Saturday and a march to the Secretariat in Thiruvananthapuram at 10 pm on Friday. The incident, which caused traffic disruptions, was brought under control by police.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."