ഗസ്സ വംശഹത്യയെ അനുകൂലിച്ച വലതുപക്ഷ വാദി; മരിയക്ക് സമാധാന നൊബേലോ?
കരാക്കസ്: വെനസ്വലന്‍ പ്രതിപക്ഷ നേതാവും നൊബേല്‍ പുരസ്‌കാര ജേതാവുമായ മരിയ കൊരിന മച്ചാഡോ വലതുപക്ഷ വാദിയും ഇസ്‌റാഈല്‍ അനുകൂലിയുമെന്ന് ഫലസ്തീന്‍ അനുകൂല ആക്ടിവിസ്റ്റുകള്‍. ഗസ്സയിലെ വംശഹത്യയെ അനുകൂലിച്ചിരുന്നുവെന്നും ആക്ടിവിസ്റ്റുകള്‍ പറയുന്നു.
വെനസ്വലയ്‌ക്കെതിരേ പാശ്ചാത്യ രാജ്യങ്ങളുടെ നേതൃത്വത്തില്‍ ഉപരോധം ഏര്‍പ്പെടുത്തിയപ്പോഴും ദേശീയ താല്‍പര്യത്തിന് വിരുദ്ധമായി മരിയ ഉപരോധത്തെ പിന്തുണച്ചു. യു.എസ് അനുകൂലിയായ അവര്‍ വെനസ്വലന്‍ പ്രസിഡന്റ് മദുറോക്കെതിരായ യു.എസിന്റെ സൈനിക അധിനിവേശ നീക്കത്തെ പോലും അനുകൂലിച്ചെന്ന് പരാതി ഉയര്‍ന്നിരുന്നു. മരിയ ഇസ്‌റാഈല്‍ അനുകൂലി മാത്രമല്ല, നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിയെ പിന്തുണയ്ക്കുന്നയാളുമാണ്. 2020 ല്‍ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ടിയുമായി സഹകരണ ഉടമ്പടിയിലും ഇവര്‍ ഒപ്പുവച്ചിരുന്നു. താന്‍ വെനസ്വലന്‍ പ്രസിഡന്റായാല്‍ ഗസ്സയിലെ വംശഹത്യയില്‍ നെതന്യാഹുവിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് അവര്‍ പറഞ്ഞിരുന്നതായി അല്‍ജസീറ ലേഖിക ദിമ ഖാതിബ് പറഞ്ഞു.
ബ്രസീലിലെ ബൊല്‍സനാരോയുമായും യു.എസിലെ ട്രംപുമായും മരിയ കൊരീന മച്ചാഡോയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന് ലണ്ടന്‍ സ്‌കൂള്‍ ഓഫ് എക്‌ണോമിക്‌സ് ആൻഡ് പൊളിറ്റിക്കല്‍ സയന്‍സസിലെ അലോന്‍സോ ഗുര്‍മേണ്ടി പറഞ്ഞു.
സമാധാന നൊബേല്‍ കൂടുതലും യൂറോപ്പിലേക്ക്
സമാധാന നൊബേലുകള്‍ ലഭിച്ചവരില്‍ ഏറെയും യൂറോപുകാര്‍. 1901 മുതല്‍ 2024 വരെയുള്ള 124 വര്‍ഷത്തെ നൊബേല്‍ ചരിത്രത്തില്‍ സമാധാന നൊബേല്‍ ലഭിച്ച 45 ശതമാനം പേരും യൂറോപ്പില്‍ നിന്നുള്ളവരാണ്. രണ്ടാമത് വടക്കേ അമേരിക്കക്കാരാണ്. 20 ശതമാനം പേരാണ് ഇവിടെനിന്ന് നൊബേൽ കരസ്ഥമാക്കിയത്. ഏഷ്യക്കാരുടെ പ്രാതിനിധ്യം 16 ശതമാനവും ആഫ്രിക്കക്കാരുടേത് ഒൻപത് ശതമാനവുമാണ്. തെക്കേ അമേരിക്കയിലാണ് ഏറ്റവും കുറവ് സമാധാന നൊബേല്‍ എത്തിയത്, രണ്ട് ശതമാനം മാത്രം.
ഇന്നലെയാണ് 2025ലെ സമാധാന നോബേല്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സുഹൃത്തും വലതുപക്ഷ വാദിയുമായ വെനസ്വലയില്‍ നിന്നുള്ള മരിയ കൊരീന മച്ചാഡോക്ക് ലഭിച്ചത്. ഇവര്‍ ഇസ്‌റാഈല്‍ അനുകൂലിയാണ്. വെനസ്വലന്‍ പ്രതിപക്ഷ നേതാവും ജനാധിപത്യ മനുഷ്യാവകാശ പ്രവര്‍ത്തകയുമാണ് മരിയ.
ഈ വര്‍ഷം സമാധാന നൊബേലിന് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ നോമിനേഷനുകളാണ് ലഭിച്ചത്. 2024ല്‍ ആകെ ലഭിച്ചത് 286 നോമിനേഷനുകളായിരുന്നെങ്കില്‍ ഈ വര്‍ഷം അത് 338 നോമിനേഷനുകളാണ്. 244 വ്യക്തിഗത നോമിനേഷനും 94 സംഘടനകളുമാണ് ഉണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."