ഗസ്സയിൽ വെടിനിർത്തലിന് ശേഷം മാത്രം അധിനിവേശ സേന കൊലപ്പെടുത്തിയത് 28 പേരെ; തുടർച്ചയായി കരാർ ലംഘിച്ച് ഇസ്‌റാഈൽ;
ഗസ്സ സിറ്റി: വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിന് ശേഷവും ഗസ്സയിൽ ആക്രമണം തുടർന്ന് ഇസ്‌റാഈൽ അധിനിവേശ സേന. വെടിനിർത്തലിന് ശേഷം ഇതുവരെ 28 പേരാണ് സയണിസ്റ്റ് സൈന്യത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇന്നലെ നടത്തിയ ആക്രമണത്തിൽ ഒരു കുടുംബത്തിലെ 11 പേരെയാണ് ഇസ്‌റാഈൽ കൂട്ടക്കൊല ചെയ്തത്. ആക്രമം അവസാനിപ്പിക്കാൻ നടപടി വേണമെന്ന് ഹമാസ് ആവശ്യപ്പെട്ടു.
ഗസ്സ നഗരത്തിലെ സെയ്തൂണിൽ വെച്ചാണ് ഒരു കുടുംബത്തിലെ 11 പേരെ വെടിവെച്ച് കൊലപ്പെടുത്തിയത്. വെടിനിർത്തൽ വന്നതിനെ തുടർന്ന് ഗസ്സ സിറ്റിയിൽ നിന്ന് സ്വന്തം വീട്ടിലേക്ക് മടങ്ങാനിരിക്കവേയാണ് ആക്രമണം ഉണ്ടായത്. അധിനിവേശ സേനയുടെ നിയന്ത്രണ മേഖലകൾ ലംഘിച്ചുവെന്ന് ആരോപിച്ചാണ് ഇവർ സഞ്ചരിച്ച വാഹനം ആക്രമിച്ചത്. വെടിയേറ്റ് 11 പേരും തൽക്ഷണം മരിച്ചു.
റെഡ് ക്രോസ് വഴി മരിച്ച ഒരു ഇസ്‌റാഈലി തടവുകാരന്റെ മൃതദേഹം തിരിച്ചയച്ചതിന് ശേഷം, വെടിനിർത്തൽ കരാർ മാനിക്കുന്നതിനും ആക്രമണങ്ങൾ നിർത്തുന്നതിനും ഇസ്‌റാഈലിൽ സമ്മർദ്ദം ചെലുത്തണമെന്ന് ഹമാസ് അമേരിക്കയോടും മധ്യസ്ഥരോടും അഭ്യർത്ഥിച്ചു. നിലവിലെ സാഹചര്യത്തിൽ ആയുധങ്ങൾ ഉപേക്ഷിക്കാൻ പൂർണമായും തങ്ങൾ ഒരുക്കമല്ലെന്നും ഹമാസ് അറിയിച്ചു. ഫലസ്തീനിലെ മറ്റു സായുധ വിഭാഗങ്ങളുമായി ചർച്ച ചെയ്തതിന് ശേഷം മാത്രമേ ഈ കാര്യത്തിൽ തീരുമാനമെടുക്കാനാകൂ എന്നും ഹമാസ് അറിയിച്ചു.
അതേസമയം, ഐക്യരാഷ്ട്രസഭയും അന്താരാഷ്ട്ര സമൂഹവും ആഹ്വാനം ചെയ്ത വലിയ തോതിലുള്ള സഹായ വിതരണങ്ങൾ ഇപ്പോഴും ഗസ്സയിലേക്ക് എത്തിയിട്ടില്ല. റഫ അതിർത്തി തുറക്കാത്തതും വിവിധ കാരണങ്ങൾ ഉന്നയിച്ച് തടസ്സങ്ങൾ ഉന്നയിക്കുന്നതിനാലും ഗസ്സയിലെ ഫലസ്തീനികൾ ഇപ്പോഴും ഭക്ഷണത്തിനും വെള്ളത്തിനും വേണ്ടി വലയുകയാണ്.
ഇതിനിടെ, ഇസ്‌റാഈൽ അധിനിവേശ സേന നടത്തിയ വംശഹത്യയിൽ ആകെ കൊല്ലപ്പെട്ടവരുടെ എണ്ണം 67,967 ആയി ഉയർന്നു. 170,179 പേർക്ക് പരുക്കേറ്റിട്ടുണ്ട്. നൂറുകണക്കിന് പേരെ അവശിഷ്ടങ്ങൾക്കിടയിൽ കാണാതായിട്ടുണ്ട്. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."