ഉയർച്ച താഴ്ചകളിൽ ഒപ്പം നിന്ന ബന്ധം: തുർക്കി പ്രസിഡണ്ട് ഔദ്യോഗിക സന്ദർശനത്തിനായി ഇന്ന് കുവൈത്തിലെത്തും
കുവൈത്ത് സിറ്റി: തുർക്കി പ്രസിഡൻ്റ് റജബ് തയ്യിബ് എർദോഗനും പ്രതിനിധി സംഘവും ഇന്ന് കുവൈത്തിൽ എത്തും. ഔദ്യോഗിക സന്ദർശനത്തിൻ്റെ ഭാഗമായി അദ്ദേഹം കുവൈത്ത് അമീർ ഷെയ്ഖ് മിഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹുമായി കൂടിക്കാഴ്ച നടത്തും. ഒക്ടോബർ 21 മുതൽ 23 വരെ കുവൈത്ത്, ഖത്തർ, ഒമാൻ എന്നീ രാജ്യങ്ങളിൽ അദ്ദേഹം സന്ദർശനം നടത്തും.
ഉഭയകക്ഷി ബന്ധങ്ങളുടെ എല്ലാ വശങ്ങളും ചർച്ച ചെയ്യുക, അങ്കാറയും ഗൾഫ് തലസ്ഥാനങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുക എന്നിവയാണ് ഈ പര്യടനം ലക്ഷ്യമിടുന്നത്. ഇതിനുപുറമെ, പ്രാദേശിക സംഭവവികാസങ്ങളും പൊതുതാൽപ്പര്യമുള്ള അന്താരാഷ്ട്ര വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്യും. തുർക്കി പ്രസിഡൻ്സി കമ്മ്യൂണിക്കേഷൻസ് വിഭാഗം മേധാവി ബുർഹാനെദ്ദീൻ ദുറാൻ വ്യക്തമാക്കി.
പര്യടനത്തിൽ നിരവധി കരാറുകളും ധാരണാപത്രങ്ങളും ഒപ്പിടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത് തുർക്കിയും ഗൾഫ് രാജ്യങ്ങളും തമ്മിലുള്ള പരസ്പര പങ്കാളിത്തത്തിൻ്റെയും സാമ്പത്തിക സഹകരണത്തിൻ്റെയും അടിത്തറ കൂടുതൽ ദൃഡമാക്കും.
അതേസമയം, ഇന്ന് (ചൊവ്വാഴ്ച) ഉച്ചയ്ക്ക് 12 മണി മുതൽ രാജ്യത്തെ പ്രധാന റോഡുകളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രസിഡൻ്റ് രാജ്യത്ത് എത്തുന്നതുവരെ ഈ നിയന്ത്രണം നിലനിൽക്കുമെന്നാണ് ആഭ്യന്തര മന്ത്രാലയം അറിയിച്ചത്.
താൽക്കാലികമായി അടച്ചിടുന്ന പാതകൾ
- അമീരി വിമാനത്താവളം മുതൽ കിംഗ് ഫൈസൽ റോഡ് വരെ.
- അവിടെ നിന്ന് സിക്സ്ത് റിംഗ് റോഡുമായി ചേരുന്ന ഭാഗം വഴി കിംഗ് ഫഹദ് റോഡിലേക്ക്.
- കിംഗ് ഫഹദ് റോഡ് വഴി ബയാൻ പാലസിൻ്റെ കവാടം വരെ നീളുന്ന പാതകൾ.
ഈ സമയത്ത് യാത്രക്കാർ ഗതാഗത നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാനും മറ്റ് വഴികൾ ഉപയോഗിക്കാനും മന്ത്രാലയം അഭ്യർത്ഥിച്ചു.
കുവൈത്ത്-തുർക്കി ബന്ധം
കഴിഞ്ഞ ആറ് പതിറ്റാണ്ടുകളായി കുവൈത്തും തുർക്കിയും തമ്മിലുള്ള ബന്ധം വികസിച്ചുകൊണ്ടിരിക്കുകയാണ്. രാഷ്ട്രീയ, സാമ്പത്തിക, സാംസ്കാരിക, പ്രതിരോധ മേഖലകളിൽ സഹകരണം ശക്തിപ്പെടുത്താനുള്ള ഇരു രാജ്യങ്ങളിലെയും നേതൃത്വത്തിൻ്റെ പൊതുവായ പ്രതിബദ്ധതയാണ് ഇതിന് അടിസ്ഥാനം.
1969ലാണ് ഔപചാരികമായി കുവൈത്ത്-തുർക്കി നയതന്ത്ര ബന്ധങ്ങളുടെ തുടക്കം. ഇത് പരസ്പര ബഹുമാനത്തിലും പൊതുവായ മൂല്യങ്ങളിലും അധിഷ്ഠിതമാണ്.
തുടർന്ന്, 1990-ലെ ഇറാഖ് അധിനിവേശ സമയത്ത് തുർക്കി കുവൈത്തിന് ശക്തമായ പിന്തുണ നൽകിയിരുന്നു. അന്ന് അധിനിവേശത്തെ അപലപിച്ച തുർക്കി കുവൈത്തിൻ്റെ പരമാധികാരവും സ്വാതന്ത്ര്യവും പുനഃസ്ഥാപിക്കാനുള്ള ആവശ്യത്തെ പിന്തുണയ്ക്കുകയും ചെയ്തു. വിമോചനത്തിനുശേഷം, 1991-ൽ അന്തരിച്ച അമീർ ഷെയ്ഖ് ജാബർ അൽ-അഹമ്മദ് അൽ-സബാഹ് തുർക്കി സന്ദർശിച്ചു. ഇതോടെ, ഉഭയകക്ഷി ബന്ധം പുതിയൊരു തലത്തിലേക്ക് പ്രവേശിച്ചു.
അതുപോലെ, 2016 ജൂലൈയിലെ അട്ടിമറി ശ്രമത്തിൽ തുർക്കിയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച ആദ്യ രാജ്യങ്ങളിൽ ഒന്നായിരുന്നു കുവൈത്ത്.
Turkish President Recep Tayyip Erdogan is set to visit Kuwait for official talks, strengthening bilateral relations between the two nations. The visit aims to enhance cooperation in various sectors, including economy, politics, and security.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."