ഖത്തറിനും ബഹ്‌റൈനും ഇടയിൽ പുതിയ ഫെറി സർവീസ് ആരംഭിച്ചു
ദോഹ: ഖത്തറിനും ബഹ്‌റൈനും ഇടയിൽ യാത്രക്കാർക്ക് മാത്രമായുള്ള പുതിയ ഫെറി സർവീസ് പ്രവർത്തനം ആരംഭിച്ചു. ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങൾക്കിടയിലെ പ്രാദേശിക ബന്ധം ശക്തിപ്പെടുത്താനും യാത്ര സുഗമമാക്കാനും ലക്ഷ്യമിട്ടാണ് പുതിയ ഫെറി സർവീസ് ആരംഭിച്ചത്. ഖത്തറിന്റെ വടക്കുഭാഗത്തുള്ള അൽ-റുവൈസ് തുറമുഖത്തെയും ബഹ്‌റൈനിലെ സാദ മറീനയെയും ബന്ധിപ്പിച്ചാണ് ഷെഡ്യൂൾഡ് ഫെറി സർവീസ് പ്രവർത്തിക്കുക. ഏകദേശം 35 നോട്ടിക്കൽ മൈൽ (65 കിലോമീറ്റർ) ദൂരമുള്ള ഈ യാത്ര പൂർത്തിയാക്കാൻ 70 മുതൽ 80 മിനിറ്റ് വരെ സമയമെടുക്കും.
തുടക്കത്തിൽ ജിസിസി പൗരന്മാർക്ക് മാത്രമാണ് സർവീസ് പ്രയോജനപ്പെടുത്താൻ സാധിക്കുക. നവംബർ 7 മുതൽ 12 വരെ പ്രതിദിനം രണ്ട് റൗണ്ട് ട്രിപ്പുകളും, നവംബർ 13 മുതൽ 22 വരെ ദിവസേന മൂന്ന് റൗണ്ട് ട്രിപ്പുകളുമാണ് ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. യാത്രക്കാരുടെ എണ്ണമനുസരിച്ച് ഭാവിയിൽ സർവീസുകളുടെ എണ്ണത്തിൽ മാറ്റം വരുത്തുമെന്ന് അധികൃതർ അറിയിച്ചു.
ഇതൊരു വിപ്ലവകരമായ ചുവടുവെപ്പാണെന്ന് ഖത്തർ ഗതാഗത മന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുല്ല ബിൻ മുഹമ്മദ് അൽ താനി വിശേഷിപ്പിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സഹോദരബന്ധത്തിന്റെ ആഴം പ്രതിഫലിപ്പിക്കുന്നതും ജിസിസി രാജ്യങ്ങൾക്കിടയിലെ സഹകരണവും സാമ്പത്തിക ഐക്യവും വർദ്ധിപ്പിക്കുന്നതുമാണ് പദ്ധതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബഹ്‌റൈനിലെ ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയവുമായി (MTT) സഹകരിച്ചാണ് ഖത്തർ ഗതാഗത മന്ത്രാലയം പദ്ധതി നടപ്പിലാക്കുന്നത്. യാത്രക്കാർക്ക് MASAR ആപ്പ് വഴി ടിക്കറ്റുകൾ ബുക്ക് ചെയ്യാം. സ്റ്റാൻഡേർഡ് (28 യാത്രക്കാർ), വിഐപി (32 യാത്രക്കാർ) എന്നിങ്ങനെ രണ്ട് തരം ഫെറികൾ തിരഞ്ഞെടുക്കാൻ സൗകര്യമുണ്ട്. ഇരു രാജ്യങ്ങളിലെയും കസ്റ്റംസ്, സുരക്ഷാ നടപടിക്രമങ്ങൾ കർശനമായി പാലിച്ചായിരിക്കും സർവീസ്.
new ferry service connecting qatar and bahrain has been launched to boost travel and trade between the two gulf nations. the service is expected to enhance regional connectivity and tourism.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."