തിരുപ്പതി ലഡ്ഡു വിവാദം: 250 കോടിയുടെ വ്യാജ നെയ്യ് നിർമ്മിച്ചത് ഒരു തുള്ളി പാല് പോലും ഇല്ലാതെ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
ന്യൂഡൽഹി: ലോകപ്രശസ്തമായ തിരുപ്പതി ശ്രീവരി ലഡ്ഡു നിർമാണത്തിൽ നടന്ന വൻ അഴിമതിയും മായംചേർക്കലും സംബന്ധിച്ച ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. മൃഗക്കൊഴുപ്പും രാസവസ്തുക്കളും ചേർത്ത് വ്യാജ നെയ്യ് ഉപയോഗിച്ചതിന് പിന്നിൽ 250 കോടി രൂപയുടെ തട്ടിപ്പും ഉന്നത രാഷ്ട്രീയ ബന്ധമുള്ള കോഴ ഇടപാടും നടന്നതായി സി.ബി.ഐ.യുടെ സംയുക്ത അന്വേഷണത്തിൽ കണ്ടെത്തി. ടി.ടി.ഡി.യുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന ഗുരുതര ആരോപണം സംസ്ഥാന രാഷ്ട്രീയത്തിലും വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്.
നെയ്യ് വിതരണ കരാറുമായി ബന്ധപ്പെട്ട് മുൻ ടി.ടി.ഡി ചെയർമാനും വൈ.എസ്.ആർ കോൺഗ്രസ് ലോക്‌സഭാ എം.പി.യുമായിരുന്ന വൈ. വി സുബ്ബ റെഡ്ഡിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് കെ. ചിന്നപ്പണ്ണ 50 ലക്ഷം രൂപ കോഴ കൈപ്പറ്റിയതായി അന്വേഷണ സംഘം സ്ഥിരീകരിച്ചു. ഉത്തർപ്രദേശ് ആസ്ഥാനമായുള്ള പ്രീമിയർ അഗ്രി ഫുഡ്‌സ് പ്രൈവറ്റ് ലിമിറ്റഡുമായി ബന്ധമുള്ള ഹവാല ഏജന്റുമാരിൽ നിന്നാണ് ചിന്നപ്പണ്ണ ഈ തുക കൈപ്പറ്റിയത് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. ഡൽഹി ആസ്ഥാനമായുള്ള ഏജന്റ് അമൻ ഗുപ്തയിൽ നിന്ന് 20 ലക്ഷം രൂപയും, പ്രീമിയർ അഗ്രി ഫുഡ്‌സിന്റെ സീനിയർ എക്‌സിക്യൂട്ടീവ് വിജയ് ഗുപ്തയിൽ നിന്ന് ബാക്കി തുകയും ഡൽഹിയിലെ പട്ടേൽ നഗർ മെട്രോ സ്റ്റേഷന് സമീപം വെച്ചാണ് കൈമാറിയതെന്നാണ് കണ്ടെത്തൽ. ഉത്തരാഖണ്ഡ് ആസ്ഥാനമായുള്ള ഭോലെ ബാബ ഓർഗാനിക് ഡയറി എന്ന സ്ഥാപനം 2019 മുതൽ 2024 വരെ ടി.ടി.ഡിക്ക് 250 കോടി രൂപ വിലമതിക്കുന്ന 68 ലക്ഷം കിലോ വ്യാജ നെയ്യാണ് വിതരണം ചെയ്തതെന്നും സി.ബി.ഐ കണ്ടെത്തി.
ഒരു തുള്ളി പാൽ പോലും ശേഖരിക്കുകയോ വെണ്ണ വാങ്ങുകയോ ഈ ഡയറി ചെയ്തിട്ടില്ല എന്നും പ്രൊമോട്ടർമാരായ പോമിൽ ജെയിൻ, വിപിൻ ജെയിൻ എന്നിവർ ചേർന്നാണ് വ്യാജ നെയ്യുണ്ടാക്കുന്ന യൂണിറ്റ് സ്ഥാപിച്ച്, പാൽ സംഭരണത്തിന്റെ വ്യാജ രേഖകൾ ഉണ്ടാക്കിയത്. പാം ഓയിൽ, പാം കെർണൽ ഓയിൽ, മോണോഡിഗ്ലിസറൈഡുകൾ, അസറ്റിക് ആസിഡ് എസ്റ്റർ, ബീറ്റാ കരോട്ടിൻ, കൃത്രിമ നെയ്യ് സത്ത് (Ghee Essence) തുടങ്ങിയ രാസവസ്തുക്കളാണ് വ്യാജ നെയ്യ് നിർമ്മിക്കാൻ ഉപയോഗിച്ചത് എന്നും സി.ബി.ഐ കണ്ടെത്തി
കഴിഞ്ഞ വർഷം ജൂലൈയിൽ, എ.ആർ ഡയറി വിതരണം ചെയ്ത മൃഗക്കൊഴുപ്പ് കലർന്ന നാല് ടാങ്കർ നെയ്യ് ടി.ടി.ഡി ഗുണനിലവാരം കുറഞ്ഞതിന്റെ പേരിൽ തള്ളി മാറ്റി തിരിച്ചയച്ചിരുന്നു. എന്നാൽ ഈ ടാങ്കറുകൾ പ്ലാന്റിലേക്ക് തിരികെ പോകാതെ, വൈഷ്ണവി ഡയറി പ്ലാന്റിനടുത്തുള്ള ഒരിടത്തേക്ക് വഴിതിരിച്ചുവിടുകയും അവിടെവെച്ച് ലേബലുകൾ മാറ്റി, കൃത്രിമമായി ഗുണനിലവാരം ഉയർത്തിക്കാട്ടിയ ശേഷം അതേ നെയ്യ് 2024 ഓഗസ്റ്റിൽ വൈഷ്ണവി ഡയറിയുടെ പേരിൽ ടി.ടി.ഡിക്ക് വീണ്ടും വിതരണം ചെയ്യുകയായിരുന്നു. ഈ നെയ്യ് ലഡ്ഡു നിർമ്മാണത്തിനായി ഉപയോഗിച്ചതായും സി.ബി.ഐ കണ്ടെത്തി
2022-ൽ ടി.ടി.ഡി കരിമ്പട്ടികയിൽ പെടുത്തിയ ഭോലെ ബാബ ഡയറി, മറ്റ് സ്ഥാപനങ്ങളുടെ പേരിൽ ടെൻഡറുകൾ നേടി തട്ടിപ്പ് തുടർന്നുകൊണ്ടിരുന്നു. തിരുപ്പതി ആസ്ഥാനമായുള്ള വൈഷ്ണവി ഡയറി, ഉത്തർപ്രദേശിലെ മാൽ ഗംഗ, തമിഴ്‌നാട്ടിലെ എ.ആർ. ഡയറി ഫുഡ്‌സ് എന്നിവയെ ഉപയോഗിച്ചാണ് ഇവർ ടി.ടി.ഡിക്ക് നെയ്യ് നൽകിയത്. വൈഷ്ണവി ഡയറിയും പാൽ സംഭരിക്കാതെ, ഭോലെ ബാബ ഡയറിയിൽ നിന്ന് വ്യാജ നെയ്യ് വാങ്ങി റീ-ലേബൽ ചെയ്താണ് വിതരണം ചെയ്തതെന്നും റിപ്പോർട്ടിൽ പറയുന്നു.
വിവാദവുമായി ബന്ധപ്പെട്ട് ഭോലെ ബാബ ഡയറിയുടെ മുൻ ഡയറക്ടർമാരായ വിപിൻ ജെയിൻ, പോമിൽ ജെയിൻ, വൈഷ്ണവി ഡയറി സി.ഇ.ഒ. അപൂർവ വിനയകാന്ത് ചൗഡ, എ.ആർ. ഡയറി എം.ഡി. രാജു രാജശേഖരൻ എന്നിവരുൾപ്പെടെ നിരവധി പേർ അറസ്റ്റിലായിട്ടുണ്ട്. സി.ബി.ഐ പ്രധാന പ്രതികളുടെ ജാമ്യാപേക്ഷകളെ ശക്തമായി എതിർക്കുകയാണ്. പ്രതികൾക്ക് ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും സി.ബി.ഐ കോടതിയെ അറിയിച്ചു.
മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ വൈ.എസ്.ആർ.സി.പി ഭരണകാലത്താണ് ലഡ്ഡു നിർമാണത്തിന് മൃഗക്കൊഴുപ്പും ഗുണനിലവാരമില്ലാത്ത ചേരുവകളും ഉപയോഗിച്ചതെന്ന് നിലവിലെ തെലങ്കാന മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡു പരസ്യമായി ആരോപിച്ചു.
എന്നാൽ, മുൻ മുഖ്യമന്ത്രിയും വൈ.എസ്.ആർ.സി.പി നേതാക്കളും ആരോപണങ്ങൾ നിഷേധിച്ച് രംഗത്തെത്തി. രാഷ്ട്രീയ നേട്ടത്തിനായി മുഖ്യമന്ത്രി നായിഡു വിശ്വാസത്തെ ഉപയോഗിക്കുകയാണെന്നും അവർ തിരിച്ചടിച്ചു. ലോകമെമ്പാടുമുള്ള ഭക്തർക്ക് വിതരണം ചെയ്യുന്ന ഈ പുണ്യവഴിപാടിലെ അഴിമതി ടി.ടി.ഡി.യുടെ വിശ്വാസ്യതയ്ക്ക് കനത്ത വെല്ലുവിളിയായിരിക്കുകയാണ്.
A major scandal has erupted over the Tirupati Srivari Laddu, involving the supply of adulterated ghee worth ₹250 crore. Investigations revealed that the main supplier, a dairy, manufactured the fake ghee using chemicals like palm oil and artificial essences, without sourcing any actual milk or butter. Furthermore, a ₹50 lakh bribe was allegedly paid to the personal assistant of a former TTD chairman. The fake product, which was also suspected to contain animal fat, was repeatedly supplied to the temple, significantly undermining the credibility of the sacred offering.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."