ചാവേര്‍ സ്‌ഫോടനമല്ല; ബോംബ് പൊട്ടിത്തെറിച്ചതിന് സ്ഥിരീകരണവുമില്ല; വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദ്ദേശം
ന്യൂഡല്‍ഹി: കനത്ത സുരക്ഷാസന്നാഹം നിലനില്‍ക്കുന്ന ഡല്‍ഹിയിലെ ചെങ്കോട്ടയ്ക്ക് മുന്നിലുണ്ടായ സ്‌ഫോടനം എങ്ങിനെ സംഭവിച്ചുവെന്നതില്‍ വ്യക്തതയില്ല. ചാവേര്‍ സ്‌ഫോടനമല്ലെന്ന നിഗമനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ എത്തിയത്. പ്രതികള്‍ സ്‌ഫോടക വസ്തു കൊണ്ടുപോകുന്നതിനിടെ അബദ്ധത്തില്‍ പൊട്ടിയതാകാമെന്നാണ് പൊലിസ് പറയുന്നത്. എന്നാല്‍ ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. ബോംബ് പൊട്ടിത്തെറിച്ചാണ് ആക്രമണം ഉണ്ടായതെന്നും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. മരിച്ചവരുടെയും പരുക്കേറ്റവരുടെയും ശരീരത്തില്‍ ആണികള്‍ പോലുള്ളവ തുളച്ചുകേറിയതിന്റെയും കരി പുരണ്ട പാടുകള്‍ കണ്ടെത്തിയിട്ടില്ലാത്തതിനാലും ബോംബാക്രമണമല്ലെന്ന നിഗമനത്തിലാണ് അധികൃതര്‍. എന്നാല്‍, മീറ്ററുകള്‍ക്കപ്പുറത്തെ വാഹനങ്ങള്‍ ഉള്‍പ്പെടെ തകരുകയും മരിച്ചവരുടെ മൃതദേഹങ്ങളും ശരീരഭാഗങ്ങളും ചിതറിത്തെറിച്ചതിനാലും ഉഗ്രസ്‌ഫോടനം ആണ് ഉണ്ടായിരിക്കുന്നതെന്നും വ്യക്തമായി. നിലവില്‍ ഫോറന്‍സിക് വിദഗ്ധര്‍ വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്. പരിശോധനയ്ക്ക് ശേഷം മാത്രമേ എന്താണ് സ്‌ഫോടന കാരണമെന്ന് വ്യക്തമാകൂവെന്ന് അധികൃതര്‍ പറഞ്ഞു.
സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 13 ആയി. നിലവില്‍ ചികിത്സയില്‍ കഴിയുന്ന ആറേഴു പേരുടെ നില ഗുരുതരമായി തുടരുകയാണ്.
തിങ്കളാഴ്ച വൈകീട്ട് ഏഴുമണിയോടെ ചെങ്കോട്ടയിലെ മെട്രോ സ്‌റ്റേഷന്‍ ഗേറ്റ് നമ്പര്‍ ഒന്നിന് മുന്നില്‍ നിര്‍ത്തിയിട്ട കാറാണ് പൊട്ടിത്തെറിച്ചത്. ഒന്നിലധികം പേരാണ് കാറിലുണ്ടായിരുന്നത്. ഇതില്‍ കശ്മീരി സ്വദേശി ഡോ. ഉമര്‍ നബി എന്നയാളാണ് കാര്‍ ഓടിച്ചിരുന്നതെന്നാണ് റിപ്പോര്‍ട്ട്. ശരീരങ്ങള്‍ ചിതറിയതിനാല്‍ തിരിച്ചറിയാനായി ഉമറിന്റെ മാതാവ് ഉള്‍പ്പെടെയുള്ള ബന്ധുക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയും രക്തസാംപിള്‍ ശേഖരിക്കുകയും ചെയ്തു. ഉമറിന്റെ കാശ്മീരിലെ വീട്ടില്‍ എത്തിയാണ് മാതാവിനെയും സഹോദരനെയും കസ്റ്റഡിയിലെടുത്തത്. ഇവരെ പിന്നീട് വിട്ടയക്കുകയും ചെയ്തു. ഉമര്‍ മുമ്പ് ജോലി ചെയ്തിരുന്ന ഫരീദാബാദിലെ അല്‍ഫലാഹ് സര്‍വകലാശാലയിലും പൊലിസ് പരിശോധിച്ചു.
വൈകിട്ട് നാലുമണിക്ക് വീണ്ടും ഉന്നതതലയേഗം വിളിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, സ്‌ഫോടനത്തെക്കുറിച്ചുള്ള അന്വേഷണം പൂര്‍ത്തിയാക്കി എത്രയും വേഗം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ എന്‍.ഐ.എക്ക് നിര്‍ദ്ദേശം നല്‍കി. സ്‌ഫോടനത്തെക്കുറിച്ച് അന്വേഷിക്കാന്‍ അഞ്ഞൂറിലധികം പൊലിസുകാരും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 10 ലക്ഷം രൂപയും അംഗവൈകല്യം സംഭവിച്ചവര്‍ക്ക് അഞ്ചുലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവര്‍ക്ക് രണ്ടു ലക്ഷം രൂപയും ഡല്‍ഹി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. സംഭവത്തിന് പിന്നാലെ ഇന്നലെ ചാന്ദ്‌നി ചൗക്ക് ഉള്‍പ്പെടെയുള്ള ഡല്‍ഹിയിലെ വിവിധ കേന്ദ്രങ്ങളിലും ഹരിയാനയിലും ജമ്മുകശ്മീരിലും റെയ്ഡുകള്‍ നടന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."