ജോലി രാജിവെച്ച് നാട്ടിലേക്ക് പോയതിനാൽ ഇപ്പോഴും ജീവൻ ബാക്കി; വാൽപ്പാറയിൽ വീട് തകർത്ത് ഒറ്റയാൻ
വാൽപ്പാറ: വാൽപ്പാറയ്ക്ക് സമീപമുള്ള സ്റ്റാൻമോർ എസ്റ്റേറ്റ് പ്രദേശങ്ങളിൽ ദിവസങ്ങളായി ഒറ്റയാന്റെ ശല്യം രൂക്ഷമായി തുടരുന്നു. കാട്ടാന ശല്യം കാരണം ജോലി രാജി വെച്ച് ഉടമ നാട്ടിലേക്ക് പോയ വീട്ടിലാണ് പുലർച്ചെയെത്തിയ ഒറ്റയാൻ നാശം വിതച്ചത്.
സ്റ്റാൻമോർ എസ്റ്റേറ്റ് മേഖലയിൽ കഴിഞ്ഞ മൂന്ന് ദിവസമായി ഒറ്റയാൻ ഭീതി വിതയ്ക്കുകയാണ്. മൂന്ന് ദിവസം മുമ്പ്, പകൽ സമയത്ത് വീടിനടുത്തുള്ള തേയിലത്തോട്ടത്തിൽ കയറിയ കാട്ടാന ഒരു മരം ഇടിച്ചു വീഴ്ത്തിയിരുന്നു. ഈ സംഭവത്തെ തുടർന്ന് വനംവകുപ്പ് പ്രദേശത്ത് നിരീക്ഷണം ശക്തമാക്കിയിരുന്നു.
സംഭവദിവസം പുലർച്ചെ 3.30-ഓടെയാണ് ഒറ്റയാൻ ജനവാസ മേഖലയിലെത്തിയത്. പാർവതി എന്നയാൾ താമസിച്ചിരുന്ന വീട്ടിൽ കയറിയ ആന അടുക്കളയിൽ നിന്ന് ഭക്ഷണ സാധനങ്ങൾ തിന്നുകയും ജനലുകളും വാതിലുകളും തകർത്ത് കേടുപാടുകൾ വരുത്തുകയും ചെയ്തു. നാട്ടുകാർ ഉടൻ തന്നെ വനംവകുപ്പിന് വിവരം നൽകി. സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ കാട്ടാനയെ വനത്തിലേക്ക് തുരത്തി ഓടിക്കുകയായിരുന്നു.
കാട്ടാന നശിപ്പിച്ച വീട്ടിൽ താമസിച്ചിരുന്ന പാർവതി, ഏതാനും ദിവസങ്ങൾക്ക് മുൻപാണ് ജോലി രാജി വെച്ച് നാട്ടിലേക്ക് മടങ്ങിയത്. കാട്ടാനയെത്തിയ സമയത്ത് വീട്ടിൽ ആരും ഇല്ലാത്തതിനാൽ വൻ അപകടം ഒഴിവായി.
വനമേഖലയോട് ചേർന്നുള്ള വീടുകളിലാണ് കാട്ടാന ആക്രമണം രൂക്ഷമായിട്ടുള്ളത്. മേഖലയിലെ വിവിധ എസ്റ്റേറ്റുകളിലെ വീടുകളിൽ ആനകൾ പതിവായി അതിക്രമിച്ചു കയറുന്നതായും റിപ്പോർട്ടുകളുണ്ട്. പ്രദേശത്തെ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
a lone wild elephant (tusker) demolished a house in valparai's stanmore estate area shortly after the resident had resigned her job and left for her hometown, a departure that ultimately saved her life from the sudden attack. the area is facing severe recurrent elephant intrusion.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."