സ്ഥാനാർഥി നിർണയത്തിൽ നേതൃത്വവുമായി തർക്കം; ആർഎസ്എസ് പ്രവർത്തകൻ ജീവനൊടുക്കി
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് ബിജെപി നേതൃത്വത്തോടുണ്ടായ അതൃപ്തിയെ തുടർന്ന് ആർഎസ്എസ് പ്രവർത്തകൻ ജീവനൊടുക്കി. തിരുവനന്തപുരം കോർപ്പറേഷനിലെ തൃക്കണ്ണാപുരം വാർഡിലെ തിരുമല സ്വദേശിയായ ആനന്ദ് തമ്പിയാണ് ആത്മഹത്യ ചെയ്തത്.
സ്ഥാനാർഥി നിർണയത്തിൽ തന്നെ തഴഞ്ഞെന്ന് ആരോപിച്ചാണ് ആനന്ദ് തമ്പി ആത്മഹത്യ ചെയ്തതെന്നാണ് സൂചന. ആർഎസ്എസ്-ബിജെപി നേതാക്കൾക്കെതിരെ പരാമർശങ്ങളുള്ള ആത്മഹത്യാക്കുറിപ്പ് സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ തർക്കമാണ് ജീവനൊടുക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. തൃക്കണ്ണാപുരം വാർഡിൽ ബിജെപി നേരത്തെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ആനന്ദ് തമ്പിയുടെ പേര് സ്ഥാനാർഥി പട്ടികയിൽ ഉണ്ടായിരുന്നില്ലെന്നാണ് ബിജെപി നേതൃത്വം നൽകുന്ന വിശദീകരണം.
സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ ഒരുങ്ങിയ ആനന്ദ് നേതാക്കൾക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. മരണത്തിന് തൊട്ടുമുമ്പ് ആനന്ദ് എഴുതിയതായി കരുതുന്ന ആത്മഹത്യാക്കുറിപ്പിലാണ് ബിജെപി, ആർഎസ്എസ് നേതൃത്വത്തിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരിക്കുന്നത്.
ആത്മഹത്യ കുറിപ്പിൽ പറയുന്നത്:
തൃക്കണ്ണാപുരം വാർഡിലെ ബിജെപി സ്ഥാനാർഥിയായി മണ്ണ് മാഫിയക്കാരനെയാണ് നിർത്തിയതെന്നാണ് ആനന്ദിന്റെ പ്രധാന ആരോപണം. ബിജെപി ഏരിയ പ്രസിഡന്റ് ആയ ആലപ്പുറം കുട്ടൻ എന്നറിയപ്പെടുന്ന ഉദയകുമാർ, നിയോജകമണ്ഡലം കമ്മിറ്റി മെമ്പർ കൃഷ്ണകുമാർ, ആർഎസ്എസ് നഗർ കാര്യവാഹ് രാജേഷ് എന്നിവർ ഒരു മണ്ണ് മാഫിയ ആണെന്നും, തങ്ങളുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി അധികാരത്തിന്റെ പിൻബലം നേടുന്നതിനാണ് വിനോദ് കുമാറിനെ (അനി) ബിജെപി സ്ഥാനാർഥിയാക്കിയതെന്നും കുറിപ്പിൽ പറയുന്നു.
"അവരുടെ നിയമവിരുദ്ധമായ പ്രവർത്തനങ്ങൾക്ക് അധികാരത്തിന്റെ ഒരു ആൾ വേണം. അതിനുവേണ്ടിയിട്ടാണ് മണ്ണ് മാഫിയക്കാരനായ വിനോദ് കുമാറിനെ (അനി) ബിജെപി സ്ഥാനാർഥിയാക്കിയത്". 16 വയസ്സു മുതൽ താൻ ആർഎസ്എസ് പ്രവർത്തകനാണെന്നും, എം.ജി. കോളേജിൽ ബിരുദ വിദ്യാർഥിയായിരിക്കുമ്പോൾ മുഖ്യശിക്ഷക് ആയിരുന്നു.
ആർഎസ്എസ് പ്രവർത്തകനായി ജീവിച്ചതാണ് തനിക്ക് പറ്റിയ ഏറ്റവും വലിയ തെറ്റെന്നും, അതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നും കുറിച്ചു. സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനമെടുത്തതോടെ ആർ.എസ്.എസ്., ബി.ജെ.പി. പ്രവർത്തകരിൽ നിന്ന് നേരിടേണ്ടി വന്ന മാനസിക സമ്മർദ്ദം താങ്ങാൻ കഴിയുന്നതിനും അപ്പുറത്തായിരുന്നെന്നും അദ്ദേഹം ആത്മഹത്യാക്കുറിപ്പിൽ പറയുന്നു.
ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പ് ആനന്ദ് തന്റെ അച്ഛനോടും അമ്മയോടുമുള്ള ഒരപേക്ഷയും കുറിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തനിക്ക് തരാമെന്ന് പറഞ്ഞിട്ടുള്ള സ്വത്തുക്കൾ തന്റെ മക്കളുടെ പേരിൽ എഴുതി നൽകണമെന്നാണ് അപേക്ഷ.
ഏറ്റവും പ്രധാനം, തന്റെ ഭൗതികശരീരം എവിടെ കുഴിച്ചിട്ടാലും സാരമില്ലെന്നും എന്നാൽ ബിജെപി പ്രവർത്തകരെയും ആർഎസ്എസ് പ്രവർത്തകരെയും അത് കാണാൻ പോലും അനുവദിക്കരുതെന്നും വിനീതമായി അഭ്യർത്ഥിക്കുന്നു. ഈ മരണത്തിന് തൊട്ടുമുമ്പ് വരെയും ഞാനൊരു ആർ.എസ്.എസ്. പ്രവർത്തകനായി മാത്രമാണ് ജീവിച്ചിരുന്നത്. അതുതന്നെയാണ് എനിക്ക് ഇന്ന് ആത്മഹത്യ ചെയ്യാനുള്ള അവസ്ഥയിലേക്ക് കൊണ്ടെത്തിച്ചത്," കുറിപ്പിൽ ആനന്ദ് രേഖപ്പെടുത്തിയിരിക്കുന്നു.
കടുത്ത മാനസിക സമ്മർദ്ദങ്ങൾക്കിടെ മൂകാംബികയിൽ പോയി കുറച്ചു ദിവസം ഭജന ഇരിക്കാൻ ശ്രമിച്ചിരുന്നെങ്കിലും ഭാര്യ ആതിര അനുവദിച്ചില്ലെന്ന് കുറിപ്പിൽ പറയുന്നു. സ്ഥാനാർഥിയാകാൻ താൽപര്യം പ്രകടിപ്പിച്ചതുമുതൽ ഭാര്യ കടുത്ത ദേഷ്യത്തോടും അമർഷത്തോടും മാത്രമാണ് പെരുമാറിയതെന്നും, ജീവിതത്തിൽ പിന്തുണ നൽകാതെ പിന്നിൽ നിന്ന് കുത്തുന്ന സ്വഭാവമാണ് ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം ആരോപിക്കുന്നു. "നാടിനും വീടിനും വേണ്ടാത്ത ഒരു വ്യക്തിയായി ജീവിക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്" എന്നും പറഞ്ഞാണ് ആത്മഹത്യ ചെയ്യുന്നതായി രേഖപ്പെടുത്തിയിട്ടുള്ളത്.
ആത്മഹത്യക്ക് മുൻപ് തനിക്കുള്ള സാമ്പത്തിക ബാധ്യതകളെക്കുറിച്ചും മറ്റ് ബിസിനസ് ഇടപാടുകളെക്കുറിച്ചും ആനന്ദ് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.
യൂണിയൻ ബാങ്കിൽ 15 ലക്ഷം രൂപയുടെ ഓവർഡ്രാഫ്റ്റ്, ബജാജ് ഫിനാൻസിൽ 12 ലക്ഷം രൂപ, ചോളമണ്ഡലം ഫിനാൻസിൽ 10 ലക്ഷം രൂപ എന്നിവയുൾപ്പെടെ ലോണുകളുണ്ട്. 'ഗുരു എന്റർപ്രൈസസ്' എന്ന സ്ഥാപനത്തിൽ 30 ലക്ഷം രൂപയുടെ സ്റ്റോക്ക് ഉണ്ട്. കൂടാതെ വഞ്ചിനാട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ തൻ്റെ പേരിൽ 22 ലക്ഷം രൂപ കിട്ടാനുണ്ട്. ഈ തുക വീണ്ടെടുത്ത് ലോണുകൾ അടച്ചു തീർക്കണമെന്ന് ബന്ധപ്പെട്ടവരോട് അഭ്യർത്ഥിക്കുന്നു. ബി.ജെ.പി. ഏരിയ പ്രസിഡന്റ് ആലപ്പുറം കുട്ടൻ (₹60,600), ബി.ജെ.പി. കൃഷ്ണകുമാർ (₹12,000) എന്നിവർ ഉൾപ്പെടെ മൊത്തം 12 ലക്ഷം രൂപ പെയിൻ്റ് കടമായി നൽകിയ ഇനത്തിൽ തനിക്ക് ലഭിക്കാനുണ്ട്.
അർബൻ കിച്ചൺ, അർബൻ ടച്ച് തുടങ്ങിയ സ്ഥാപനങ്ങളിൽ താൻ നിക്ഷേപിച്ച തുക (ഏകദേശം ₹14.2 ലക്ഷം) തൻ്റെ കുടുംബത്തിന് അല്ലെങ്കിൽ മക്കളുടെ പേരിൽ പാർട്ണർഷിപ്പായി നൽകണമെന്നും അപേക്ഷിക്കുന്നു.
ബിജെപി - ആർഎസ്എസ് രാഷ്ട്രീയത്തെക്കുറിച്ചും നേതൃത്വത്തെക്കുറിച്ചുമുള്ള രൂക്ഷമായ വിമർശനങ്ങളോടെയാണ് ആനന്ദ് കുറിപ്പ് അവസാനിപ്പിക്കുന്നത്. ഇനിയൊരാൾക്കും ഇത്തരത്തിലൊരു ഗതി ഉണ്ടാവരുതെന്നും അദ്ദേഹം പ്രാർത്ഥിക്കുന്നു. സംഭവത്തിൽ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
( ജീവിതത്തിലെ വിഷമസന്ധികൾക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മർദ്ദങ്ങൾ അതിജീവിക്കാൻ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോൾ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. 1056 എന്ന നമ്പറിൽ വിളിക്കൂ, ആശങ്കകൾ പങ്കുവെയ്ക്കൂ )
rss worker dies by suicide after being allegedly snubbed in local election candidate selection by the bjp leadership; a suicide note citing conflict with party leaders was found.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."