ബിജെപി-ആർഎസ്എസ് നേതൃത്വവുമായി മണ്ണ് മാഫിയ സംഘത്തിന് അടുത്ത ബന്ധം; ആർഎസ്എസ് പ്രവർത്തകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം നിഷേധിച്ചതിൽ മനംനൊന്ത് ആത്മഹത്യ ചെയ്ത ആർഎസ്എസ് പ്രവർത്തകൻ ആനന്ദ് തിരുമലയുടെ ആത്മഹത്യാക്കുറിപ്പിലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. ആർഎസ്എസ്, ബിജെപി നേതൃത്വത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് കുറിപ്പിലുള്ളത്. മണ്ണ് മാഫിയാ സംഘം ആർഎസ്എസിന്റെയും ബിജെപിയുടെയും തലപ്പത്ത് പിടിമുറുക്കിയതാണ് തനിക്ക് സ്ഥാനാർത്ഥിത്വം നഷ്ടമാവാനുള്ള പ്രധാന കാരണമെന്നാണ് ആനന്ദ് തിരുമലയുടെ ആരോപണം. ഇന്ന് ഉച്ചയോടെയാണ് ആർഎസ്എസ്-ബിജെപി നേതൃത്വത്തിനെതിരെ കത്തെഴുതിവെച്ച ശേഷം ആനന്ദ് തിരുമല ജീവനൊടുക്കിയത്.
ആത്മഹത്യ കുറിപ്പിൽ പറയുന്നത്:
ബിജെപി ഏരിയ പ്രസിഡന്റ് ആലപ്പുറം കുട്ടൻ, നിയോജകമണ്ഡലം കമ്മിറ്റി മെമ്പർ കൃഷ്ണകുമാർ, ആർഎസ്എസ് നഗർ കാര്യവാഹക് രാജേഷ് എന്നിവർ മണ്ണ് മാഫിയാ സംഘമാണ്. ഇവരുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് അധികാരം കൈയാളാൻ ഒരാൾ വേണം. അതിനുവേണ്ടിയാണ് മണ്ണ് മാഫിയക്കാരനായ വിനോദ് കുമാറിനെ ബിജെപി സ്ഥാനാർത്ഥിയാക്കിയത്, കുറിപ്പിൽ പറയുന്നു.
സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനിച്ചതോടെ ആർഎസ്എസ്, ബിജെപി പ്രവർത്തകരുടെ ഭാഗത്തുനിന്നും കടുത്ത മാനസിക സമ്മർദമാണ് നേരിടേണ്ടി വന്നത്. അത് താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു. അടുത്ത സുഹൃത്തുക്കൾ പോലും തന്നെ അകറ്റിനിർത്തി. മരണത്തിന് തൊട്ടുമുൻപ് വരെയും ഞാൻ ആർഎസ്എസ് പ്രവർത്തകനായി മാത്രമാണ് ജീവിച്ചത്. അതുതന്നെയാണ് ഞാൻ ഇന്ന് ആത്മഹത്യ ചെയ്യാനുളള അവസ്ഥയിലേക്ക് കൊണ്ട് എത്തിച്ചത്. ഇനി ഒരാൾക്കും ഇത്തരത്തിലൊരു ഗതിയുണ്ടാകരുത്.
തന്റെ ഭൗതിക ശരീരം എവിടെ കൊണ്ടുപോയി സംസ്കരിച്ചാലും സാരമില്ലെന്നും, എന്നാൽ ബിജെപി പ്രവർത്തകരും ആർഎസ്എസ് പ്രവർത്തകരും ആ ഭൗതിക ശരീരം കാണാൻ പോലും അനുവദിക്കരുതെന്നും ആനന്ദ് ആവശ്യപ്പെടുന്നു. 16 വയസ്സു മുതൽ താൻ ആർഎസ്എസ് പ്രവർത്തകനാണെന്നും, എം.ജി. കോളേജിൽ ബിരുദ വിദ്യാർഥിയായിരിക്കുമ്പോൾ മുഖ്യശിക്ഷക് ആയിരുന്നു. തന്റെ അച്ഛനോടും അമ്മയോടുമുള്ള ഒരപേക്ഷയും കുറിപ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തനിക്ക് തരാമെന്ന് പറഞ്ഞിട്ടുള്ള സ്വത്തുക്കൾ തന്റെ മക്കളുടെ പേരിൽ എഴുതി നൽകണമെന്നാണ് അപേക്ഷ.
കടുത്ത മാനസിക സമ്മർദ്ദങ്ങൾക്കിടെ മൂകാംബികയിൽ പോയി കുറച്ചു ദിവസം ഭജന ഇരിക്കാൻ ശ്രമിച്ചിരുന്നെങ്കിലും ഭാര്യ ആതിര അനുവദിച്ചില്ലെന്ന് കുറിപ്പിൽ പറയുന്നു. സ്ഥാനാർഥിയാകാൻ താൽപര്യം പ്രകടിപ്പിച്ചതുമുതൽ ഭാര്യ കടുത്ത ദേഷ്യത്തോടും അമർഷത്തോടും മാത്രമാണ് പെരുമാറിയതെന്നും, ജീവിതത്തിൽ പിന്തുണ നൽകാതെ പിന്നിൽ നിന്ന് കുത്തുന്ന സ്വഭാവമാണ് ഉണ്ടായിട്ടുള്ളത്. നാടിനും വീടിനും വേണ്ടാത്ത ഒരു വ്യക്തിയായി ജീവിക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ട്.
ആത്മഹത്യക്ക് മുൻപ് തനിക്കുള്ള സാമ്പത്തിക ബാധ്യതകളെക്കുറിച്ചും മറ്റ് ബിസിനസ് ഇടപാടുകളെക്കുറിച്ചും ആനന്ദ് വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്.
യൂണിയൻ ബാങ്കിൽ 15 ലക്ഷം രൂപയുടെ ഓവർഡ്രാഫ്റ്റ്, ബജാജ് ഫിനാൻസിൽ 12 ലക്ഷം രൂപ, ചോളമണ്ഡലം ഫിനാൻസിൽ 10 ലക്ഷം രൂപ എന്നിവയുൾപ്പെടെ ലോണുകളുണ്ട്. 'ഗുരു എന്റർപ്രൈസസ്' എന്ന സ്ഥാപനത്തിൽ 30 ലക്ഷം രൂപയുടെ സ്റ്റോക്ക് ഉണ്ട്. കൂടാതെ വഞ്ചിനാട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ തൻ്റെ പേരിൽ 22 ലക്ഷം രൂപ കിട്ടാനുണ്ട്. ഈ തുക വീണ്ടെടുത്ത് ലോണുകൾ അടച്ചു തീർക്കണമെന്ന് ബന്ധപ്പെട്ടവരോട് അഭ്യർത്ഥിക്കുന്നു. ബി.ജെ.പി. ഏരിയ പ്രസിഡന്റ് ആലപ്പുറം കുട്ടൻ (₹60,600), ബി.ജെ.പി. കൃഷ്ണകുമാർ (₹12,000) എന്നിവർ ഉൾപ്പെടെ മൊത്തം 12 ലക്ഷം രൂപ പെയിൻ്റ് കടമായി നൽകിയ ഇനത്തിൽ തനിക്ക് ലഭിക്കാനുണ്ട്.
അർബൻ കിച്ചൺ, അർബൻ ടച്ച് തുടങ്ങിയ സ്ഥാപനങ്ങളിൽ താൻ നിക്ഷേപിച്ച തുക (ഏകദേശം ₹14.2 ലക്ഷം) തൻ്റെ കുടുംബത്തിന് അല്ലെങ്കിൽ മക്കളുടെ പേരിൽ പാർട്ണർഷിപ്പായി നൽകണമെന്നും അപേക്ഷിക്കുന്നു.
ബിജെപി - ആർഎസ്എസ് രാഷ്ട്രീയത്തെക്കുറിച്ചും നേതൃത്വത്തെക്കുറിച്ചുമുള്ള രൂക്ഷമായ വിമർശനങ്ങളോടെയാണ് ആനന്ദ് കുറിപ്പ് അവസാനിപ്പിക്കുന്നത്. ഇനിയൊരാൾക്കും ഇത്തരത്തിലൊരു ഗതി ഉണ്ടാവരുതെന്നും അദ്ദേഹം പ്രാർത്ഥിക്കുന്നു. ആർഎസ്എസ്, ബിജെപി നേതൃത്വത്തിനെതിരെ ഉയർന്ന ഗുരുതരമായ ആരോപണങ്ങൾ സംഘടനകൾക്കുള്ളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചേക്കും. സംഭവത്തിൽ പൂജപ്പുര പൊലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോൾ 'ദിശ' ഹെൽപ് ലൈനിൽ വിളിക്കുക. ടോൾ ഫ്രീ നമ്പർ: 1056, 0471-2552056)
THIRUVANANTHAPURAM, KERALA A suicide note left by deceased RSS worker Anand Thirumala contains serious allegations against the local BJP and RSS leadership, claiming that a 'soil mafia' group has taken control of the top ranks. The note alleges that Anand was denied a local election candidacy in favor of a candidate backed by the mafia members, who include a BJP Area President, a Constituency Committee Member, and an RSS Nagarakaryavahak
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."