15 ദിവസങ്ങള്‍ക്ക് ശേഷം പുറത്തേക്ക്; എം.എല്‍.എ വാഹനത്തിലെത്തി വോട്ട് ചെയ്ത് രാഹുല്‍ മാങ്കൂട്ടത്തില്‍
പാലക്കാട്: ബലാത്സംഗ കേസില്‍ ഒളിവില്‍ കഴിയുകായിരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ പാലക്കാട് വോട്ടുചെയ്യാനെത്തി 15ദിവസത്തെ ഒളിവുജീവിതം അവസാനിപ്പിച്ചാണ് രാഹുല്‍ വോട്ടു രേഖപ്പെടുത്താനെത്തിയത്. വൈകീട്ട് 4.50 ഓടെയാണ് രാഹുല്‍ ഔദ്യോഗിക വാഹനത്തിലെത്തി വോട്ട് ചെയ്തത്. കുന്നത്തൂര്‍ മേട് സൗത്തിലെ സെന്റ് സെബസ്റ്റിയന്‍സ് സ്‌കൂളിലാണ് രാഹുലിന് വോട്ട്.
രാഹുലിനെതിരായ രണ്ട് കേസുകളിലും അറസ്റ്റ് തടഞ്ഞതോടെ രാഹുല്‍ വോട്ട് ചെയ്യാനെത്തുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു.
പാലക്കാട് നഗരസഭയിലെ കുന്നത്തൂർമേട് സെന്റ് സെബാസ്റ്റ്യൻ സ്കൂളിലെ രണ്ടാം നമ്പർ ബൂത്തിലാണ് രാഹുലിന് വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്. എംഎൽഎ താമസിക്കുന്ന ഫ്ലാറ്റ് സ്ഥിതിചെയ്യുന്ന 24-ാം വാർഡാണ് ഇത്. ഈ വാർഡിൽ രാഹുൽ നേരത്തെ പ്രചാരണം നടത്തിയിരുന്നു.
അതേസമയം, ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. ബലാത്സംഗക്കേസിലെ തിരുവനന്തപുരം അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധിക്കെതിരെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്. മൂന്‍കൂര്‍ ജാമ്യം റദ്ദാക്കണം, രാഹുലിനെ ഉടന്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും പ്രോസിക്യൂഷന്‍ അപ്പീലില്‍ ഉന്നയിക്കുന്നു.
കെ.പി.സി.സി. അധ്യക്ഷന് ലഭിച്ച പരാതിയില്‍ പറയാത്ത കാര്യങ്ങള്‍ പെണ്‍കുട്ടിയുടെ മൊഴിയില്‍ ഉണ്ട് എന്നതടക്കമുള്ള വൈരുധ്യങ്ങളാണ് വിധിയില്‍ വന്നത്. ഈ വിധിപ്പകര്‍പ്പ് പുറത്തുവന്നതോടെ കേസിന്റെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടുകയും, രാഹുല്‍ മാങ്കൂട്ടത്തിലിന്റെ തുടര്‍ന്നുള്ള നിയമനടപടികളില്‍ ഇത് പ്രധാന വാദങ്ങളായി ഉയര്‍ന്നു വരാന്‍ സാധ്യതയുണ്ടെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നു. രണ്ടാമത്തെ എഫ്.ഐ.ആറിന്റെ മുന്നോട്ടുപോക്കിന് വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കാന്‍ കഴിയുന്ന രീതിയിലുള്ള പരാമര്‍ശങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് ഇതിനെ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."