തദ്ദേശ തെരഞ്ഞെടുപ്പ് ഫലം: കോഴിക്കോട് റൂറലിൽ ആഹ്ലാദ പ്രകടനങ്ങൾക്ക് കർശന നിയന്ത്രണം; നിർദ്ദേശങ്ങളുമായി ജില്ലാ പൊലിസ് മേധാവി
കോഴിക്കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് ജില്ലയിൽ ക്രമസമാധാനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി വിജയാഹ്ലാദ പരിപാടികൾക്ക് ജില്ലാ പൊലിസ് മേധാവി കെ. ഇ. ബൈജു ഐ.പി.എസ്. കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഉത്തരവിറക്കി. കേരള പൊലിസ് ആക്ട് 79-ാം വകുപ്പ് പ്രകാരമാണ് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.
ഫലപ്രഖ്യാപനത്തിന് പിന്നാലെ ഉണ്ടാകാനിടയുള്ള ആഹ്ലാദ പ്രകടനങ്ങൾ ക്രമസമാധാന ലംഘനങ്ങൾക്ക് കാരണമാകാനും, പൊതുജനങ്ങളുടെ സമാധാനപരമായ ജീവിതത്തിന് ഭംഗം വരുത്താനും സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
കൂടാതെ, ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അർദ്ധവാർഷിക പരീക്ഷകൾ ആരംഭിക്കാനിരിക്കെ അനിയന്ത്രിതമായ വിജയാഘോഷങ്ങൾ വിദ്യാർഥികളുടെ പഠനത്തെയും പരീക്ഷാ തയ്യാറെടുപ്പിനെയും ബാധിക്കുമെന്ന സാഹചര്യവും കണക്കിലെടുത്തിട്ടുണ്ട്. പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക, പൊതുസമാധാനം നിലനിർത്തുക എന്നിവ ലക്ഷ്യമിട്ടാണ് ഈ നിയന്ത്രണങ്ങൾ.
പ്രധാന നിർദ്ദേശങ്ങൾ
നിലവിലുള്ള നിയമ വ്യവസ്ഥകൾക്കും ചട്ടങ്ങൾക്കും വിധേയമായി ബന്ധപ്പെട്ട അധികാരികളുടെ മുൻകൂർ അനുമതിയോടെ മാത്രമേ ഏത് വിജയാഹ്ലാദ പരിപാടിയും നടത്താവൂ.
പ്രകടനങ്ങളും പൊതുയോഗങ്ങളും ബന്ധപ്പെട്ട പാർട്ടി/സംഘടനയുടെ ഉത്തരവാദപ്പെട്ട ഭാരവാഹികളുടെ പൂർണ്ണ നിയന്ത്രണത്തിലായിരിക്കണം.
വിജയിച്ച പാർട്ടി പ്രവർത്തകർ പ്രകടനമായി മറ്റ് പാർട്ടികളുടെ ഓഫീസുകൾക്ക് മുന്നിലൂടെ കടന്നുപോകുമ്പോൾ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ വിളിക്കുന്നത് ഒഴിവാക്കണം.
പാർട്ടി ഓഫീസുകൾ, എതിർ സ്ഥാനാർത്ഥികളുടെയും ഭാരവാഹികളുടെയും വീടുകൾ, സ്ഥാപനങ്ങൾ/സ്വത്തുവഹകൾ എന്നിവക്ക് നേരെ ആക്രമണം നടത്തുകയോ, സ്ഫോടക വസ്തുക്കൾ എറിയുകയോ ചെയ്യരുത്.
അനുവദനീയമായ അളവിലുള്ള ശബ്ദങ്ങൾ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. നാസിക് ഡോൾ, മറ്റ് മാരക ശബ്ദമലിനീകരണം ഉണ്ടാക്കുന്ന ഉപകരണങ്ങൾ എന്നിവ ഉപയോഗിക്കരുത്.
വിജയാഘോഷത്തിന്റെ ഭാഗമായി ലോറികളിലും മറ്റും ആളുകളെ, പ്രത്യേകിച്ച് കുട്ടികളെ, അപകടകരമാം വിധം കൊണ്ടുപോകുന്നത് പൂർണ്ണമായും ഒഴിവാക്കണം.
ജനങ്ങളുടെ ജീവനും സ്വത്തിനും അപകടമുണ്ടാക്കുന്ന തരത്തിൽ പടക്കങ്ങൾ, മറ്റു വെടിമരുന്നുകൾ തുടങ്ങിയവ ഉപയോഗിക്കരുത്.
പൊതുനിരത്തിൽ ബൈക്കുകളിലോ അനധികൃതമായി രൂപമാറ്റം വരുത്തിയ വാഹനങ്ങളിലോ അഭ്യാസ പ്രകടനങ്ങൾ നടത്താൻ പാടില്ല.
വാഹന ഗതാഗതം തടസ്സപ്പെടുന്ന രീതിയിൽ ആഹ്ലാദ പ്രകടനങ്ങൾ നടത്തരുത്.
സോഷ്യൽ മീഡിയ വഴിയോ മറ്റോ നാട്ടിൽ സമാധാന ലംഘനം ഉണ്ടാക്കുന്ന തരത്തിൽ വ്യക്തികളെ, സംഘടനകളെ, വിശ്വാസങ്ങളെ എന്നിവയെ അപമാനിച്ചു കൊണ്ടുള്ള പ്രസ്താവനകൾ പ്രചരിപ്പിക്കരുത്.
ഈ നിർദ്ദേശങ്ങൾ കർശനമായി പാലിച്ചു കൊണ്ട് കോഴിക്കോട് റൂറൽ ജില്ലയിലെ ക്രമസമാധാനവും, പൊതു സുരക്ഷയും ഉറപ്പാക്കണമെന്ന് ജില്ലാ പൊലിസ് മേധാവി കെ. ഇ. ബൈജു ഐ.പി.എസ്. അറിയിച്ചു. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
വോട്ടെണ്ണൽ നാളെ രാവിലെ എട്ടുമുതൽ; 20 കേന്ദ്രങ്ങൾ
ജില്ലയിൽ നാളെ രാവിലെ എട്ടുമണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. 20 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണൽ പ്രക്രിയ നടക്കുക.
പോസ്റ്റൽ ബാലറ്റുകൾ ആദ്യം: ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകളിലെയും നഗരസഭകളിലെയും പോസ്റ്റൽ ബാലറ്റുകൾ അതത് വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ വരണാധികാരികളുടെ മേൽനോട്ടത്തിൽ എണ്ണും.
ജില്ലാ പഞ്ചായത്ത്: ജില്ലാ പഞ്ചായത്തിലേക്കുള്ള പോസ്റ്റൽ ബാലറ്റുകൾ കലക്ടറേറ്റിലെ ജില്ലാ പ്ലാനിങ് ഹാളിൽ വെച്ച് ജില്ലാ കളക്ടറുടെ നേതൃത്വത്തിലായിരിക്കും എണ്ണുക.
കോർപ്പറേഷൻ: കോഴിക്കോട് കോർപ്പറേഷനിലെ വോട്ടെണ്ണൽ കേന്ദ്രം നടക്കാവ് ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളാണ്.
സംസ്ഥാനത്ത് ആകെ 244 കേന്ദ്രങ്ങളിലായാണ് വോട്ടെണ്ണൽ നടക്കുന്നത്. രണ്ടു ഘട്ടങ്ങളിലായായിരുന്നു ഇത്തവണ വോട്ടെടുപ്പ്. ഡിസംബർ ഒമ്പതിന് തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ഏഴ് ജില്ലകളിലും ഡിസംബർ 11ന് തൃശൂർ മുതൽ കാസർകോട് വരെയുള്ള ജില്ലകളിലുമായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്.
In Kozhikode Rural, the District Police Chief has imposed strict restrictions on victory celebrations following the local body election results, citing potential for conflict.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."