നാടും നഗരവും യു.ഡി.എഫ് പടയോട്ടം; ഭരണവിരുദ്ധ വികാരം നിഴലിച്ചു; വോട്ടുചോർച്ചയിൽ അമ്പരന്ന് സി.പി.എം
തിരുവനന്തപുരം: നാല് മാസങ്ങൾക്കു ശേഷം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തുടർഭരണം പ്രതീക്ഷിക്കുന്ന ഇടതുമുന്നണിക്ക് കനത്ത തിരിച്ചടിയായി തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫലം. രണ്ട് തെരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫ് നിലനിർത്തിപ്പോന്ന ചെങ്കോട്ടകൾ പലതും തകർത്ത് സംസ്ഥാനത്ത് യു.ഡി.എഫ് തേരോട്ടം. ഗ്രാമ,നഗര വ്യത്യാസമില്ലാതെ വ്യക്തമായ മുന്നേറ്റമാണ് യു.ഡി.എഫ് നേടിയത്. കൈയിലുള്ള പന്തളം നഗരസഭ നഷ്ടമായെങ്കിലും തിരുവനന്തപുരം കോർപറേഷന്റെ ഭരണവാതിലിലേക്ക് എത്താൻ എൻ.ഡി.എയ്ക്കായി.
ജില്ലാ പഞ്ചായത്തുകളിൽ എൽ.ഡി.എഫും യു.ഡി.എഫും ഏഴെണ്ണം വീതം നേടി ഒപ്പത്തിനൊപ്പം. ആറു കോർപറേഷനുകളിൽ നാലിടത്തും യു.ഡി.എഫ് ആധിപത്യം. കാൽനൂറ്റാണ്ടായി ഇടതിന്റെ കൈവശമുള്ള കൊല്ലവും ഇതിൽ ഉൾപ്പെടും. മലപ്പുറം തൂത്തുവാരി മുസ്്ലിം ലീഗ്. മൂന്ന് പതിറ്റാണ്ടിനു ശേഷം പെരിന്തൽമണ്ണ തിരിച്ചുപിടിച്ച് യു.ഡി.എഫ്.
പതിറ്റാണ്ടുകളായി ഇടതുമുന്നണി ഭരിച്ചിരുന്ന തിരുവനന്തപുരം കോർപറേഷനിൽ ബി.ജെ.പിക്ക് ഒരു സ്വതന്ത്രന്റെ പിന്തുണയുണ്ടെങ്കിൽ ഭരണം പിടിക്കാം. കൊച്ചി, തൃശൂർ കോർപറേഷനുകൾ ഇടതുമുന്നണിയിൽനിന്ന് യു.ഡി.എഫ് തിരിച്ചുപിടിച്ചു. കണ്ണൂരിൽ അധികാരം നിലനിർത്തി.
ആർക്കും ഭൂരിപക്ഷമില്ലാത്ത കോഴിക്കോട് കോർപറേഷനിൽ ഏറ്റവും വലിയ ഒറ്റകക്ഷി എൽ.ഡി.എഫ്. യു.ഡി.എഫിന് ചരിത്ര നേട്ടം.
87 മുനിസിപ്പാലിറ്റികളിൽ കഴിഞ്ഞ തവണത്തെ 41ൽനിന്ന് 54ലേക്ക് ഉയർത്തി യു.ഡി.എഫ്. എൽ.ഡി.എഫ് 15 നഗരസഭകൾ കൈവിട്ട് 28ലേക്ക് ഒതുങ്ങി. രണ്ട് നഗരസഭകളിൽ എൻ.ഡി.എയ്ക്ക് മുൻതൂക്കം.
10 വർഷമായി ബി.ജെ.പി ഭരിക്കുന്ന പാലക്കാട് നഗരസഭയിൽ ഏറ്റവും വലിയ ഒറ്റകക്ഷി ബി.ജെ.പിയാണെങ്കിലും യു.ഡി.എഫും എൽ.ഡി.എഫും സ്വതന്ത്രനും കൈകോർത്താൽ ബി.ജെ.പിക്ക് ഭരണത്തിലെത്താനാകില്ല. 17337 ഗ്രാമപഞ്ചായത്ത് വാർഡുകളിൽ 8015 വാർഡുകൾ യു.ഡി.എഫ് നേടിയപ്പോൾ എൽ.ഡി.എഫ് 6559 വാർഡുകളും എൻ.ഡി.എ. 1444 വാർഡുകളും മറ്റുള്ളവർ 1299 വാർഡുകളും നേടി. 1241 ബ്ലോക്ക് വാർഡുകൾ യു.ഡി.എഫ് നേടിയപ്പോൾ 923 ൽ ഒതുങ്ങി എൽ.ഡി.എഫ്. സ്വാധീന മേഖലയായ ഇടുക്കിയിലും കോട്ടയത്തും കേരള കോൺഗ്രസ് എമ്മിന് മുന്നേറ്റമുണ്ടാക്കാനായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."