ഫോൺ കോളിനെച്ചൊല്ലി തർക്കം; യുവതിയെ ശ്വാസംമുട്ടിച്ചു കൊന്നു കൊക്കയിലെറിഞ്ഞു: പ്രതിയുടെ പകയടങ്ങിയത് ഭർത്താവിന് താലി കൊറിയർ അയച്ചുനൽകി
സേലം: പ്രണയപ്പകയിൽ യുവതിയെ അതിക്രൂരമായി കൊലപ്പെടുത്തി മൃതദേഹം കൊക്കയിൽ തള്ളിയ സംഭവത്തിൽ 22-കാരൻ അറസ്റ്റിൽ. രണ്ട് കുട്ടികളുടെ അമ്മയായ സുമതി എന്ന യുവതിയെ (25) കൊലപ്പെടുത്തിയ കേസിൽ ജി. വെങ്കടേഷ് എന്ന യുവാവാണ് പിടിയിലായത്. കൊലപാതകത്തിന് ശേഷവും പകയടങ്ങാത്ത പ്രതി, യുവതിയുടെ താലിമാല പൊട്ടിച്ചെടുത്ത് അവരുടെ ഭർത്താവിന് സ്വന്തം വിലാസത്തിൽ കൊറിയർ അയച്ചു നൽകിയാണ് പക തീർത്തത്.
സുമതി രണ്ട് വർഷമായി ഭർത്താവുമായി അകന്നു കഴിയുകയായിരുന്നു. ഏതാനും മാസങ്ങൾക്ക് മുൻപാണ് ഇൻസ്റ്റഗ്രാം വഴി പ്രതിയായ വെങ്കടേഷ് സുമതിയുമായി സൗഹൃദത്തിലാകുന്നത്. ഡിസംബർ 23-ന് ഇരുവരും യേർക്കാട് വെച്ച് കാണാൻ തീരുമാനിച്ചിരുന്നു. ഈ കൂടിക്കാഴ്ചയ്ക്കിടെ സുമതിയുടെ ഫോണിലേക്ക് വന്ന കോളിനെച്ചൊല്ലി വെങ്കടേഷ് തർക്കമുണ്ടാക്കി. ഫോൺ ചെയ്തത് ആരാണെന്ന ചോദ്യത്തിന് മറുപടി നൽകാതിരുന്ന സുമതിയെ വെങ്കടേഷ് ക്രൂരമായി മർദിക്കുകയും തുടർന്ന് കൈവശമുണ്ടായിരുന്ന ഷോൾ കഴുത്തിൽ മുറുക്കി ശ്വാസംമുട്ടിച്ചു കൊല്ലുകയുമായിരുന്നു.
കൊലപാതകത്തിന് ശേഷം സുമതിയുടെ മൃതദേഹം ചാക്കിലാക്കി യേർക്കാട് കുപ്പന്നൂർ ചുരത്തിലെ 300 അടി താഴ്ചയുള്ള കൊക്കയിലേക്ക് വലിച്ചെറിഞ്ഞു. എന്നാൽ പ്രതിയുടെ വൈകൃതം അവിടെയും അവസാനിച്ചില്ല. സുമതിയുടെ കഴുത്തിലുണ്ടായിരുന്ന താലി വേർപെടുത്തി, അത് അവരുടെ ഭർത്താവായ ഷൺമുഖത്തിന് അയച്ചുകൊടുത്തു. തന്റെ പേരും വിലാസവും വെച്ച് തന്നെയാണ് പ്രതി കൊറിയർ അയച്ചത് എന്നത് അന്വേഷണസംഘത്തെ പോലും ഞെട്ടിച്ചു.
അപരിചിതമായ വിലാസത്തിൽ നിന്നും സുമതിയുടെ താലി ലഭിച്ച ഷൺമുഖം ഉടൻ തന്നെ ഭാര്യയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് അദ്ദേഹം പൊലിസിൽ വിവരം അറിയിക്കുകയായിരുന്നു. കൊറിയറിലെ വിലാസം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വെങ്കടേഷിനെ പിടികൂടി ചോദ്യം ചെയ്തതോടെയാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തുവന്നത്. പ്രതി കാണിച്ചുനൽകിയ സ്ഥലത്തുനിന്നും പൊലിസ് സുമതിയുടെ മൃതദേഹം കണ്ടെടുത്തു. കൊലപാതകത്തിൽ പ്രതിക്കെതിരെ കൊലക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പൊലിസ് നടപടികൾ ശക്തമാക്കി.
A dispute over a phone call led to the brutal murder of a young woman. The accused allegedly strangled her to death and dumped her body in a deep ravine. In a chilling act of revenge, the suspect then couriered the victim's wedding chain (thali) to her husband before being apprehended by the police.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."