കത്തിയെരിഞ്ഞ് തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ പാർക്കിംഗ് ഏരിയ: രണ്ട് ബൈക്കിൽ തുടങ്ങിയ തീ പടർന്നത് നാനൂറിലധികം വാഹനങ്ങളിലേക്ക്; ഗുരുതര സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്
തൃശ്ശൂർ: തൃശ്ശൂർ റെയിൽവേ സ്റ്റേഷനിലെ ബൈക്ക് പാർക്കിങ് സ്ഥലത്ത് നടന്ന വൻ തീപിടിത്തത്തിൽ നാനൂറിലധികം വാഹനങ്ങൾ കത്തിയമർന്നു. സംഭവത്തിൽ കരാർ കമ്പനിയുടെ ഭാഗത്തുനിന്ന് ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. അപകടത്തെക്കുറിച്ച് അന്വേഷിക്കാൻ സിറ്റി പൊലിസ് കമ്മീഷണറുടെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ നിയോഗിച്ചു.
തീ അണയ്ക്കാനുള്ള പ്രാഥമിക സജ്ജീകരണങ്ങളോ ഫയർ എക്സ്റ്റിംഗുഷറുകളോ പാർക്കിങ് ലോട്ടിൽ ഉണ്ടായിരുന്നില്ല. അടിയന്തര സാഹചര്യങ്ങളിൽ ബന്ധപ്പെടേണ്ട കൺട്രോൾ റൂം നമ്പറുകളോ ഹെൽപ്പ് ലൈൻ വിവരങ്ങളോ ഒരിടത്തും പ്രദർശിപ്പിച്ചിരുന്നില്ല. പാർക്കിങ് ലോട്ട് പ്രവർത്തിച്ചിരുന്നത് കോർപ്പറേഷന്റെ അനുമതിയില്ലാതെയാണെന്ന് ഡെപ്യൂട്ടി മേയർ രാജശേഖരൻ നായർ വ്യക്തമാക്കി. സംഭവത്തിൽ റെയിൽവേക്ക് കോർപ്പറേഷൻ നോട്ടീസ് നൽകും.
തീ പടർന്ന ഉടനെ ഫയർഫോഴ്സിനെ വിവരമറിയിക്കുന്നതിൽ ജീവനക്കാർക്ക് വീഴ്ച പറ്റി. പരിചയസമ്പന്നരായ ജീവനക്കാരെ ആയിരുന്നില്ല ഇവിടെ നിയമിച്ചിരുന്നതെന്നും ഫയർഫോഴ്സ് ചൂണ്ടിക്കാട്ടി.
രണ്ടാം പ്ലാറ്റ്‌ഫോമിന് സമീപമുള്ള ബൈക്ക് ഷെഡിലാണ് തീപിടിത്തമുണ്ടായത്. ഒരു ബൈക്കിൽ നിന്ന് പടർന്ന തീ നിമിഷങ്ങൾക്കകം മറ്റ് വാഹനങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു. തുടക്കത്തിൽ രണ്ട് ബൈക്കുകൾക്ക് മാത്രമാണ് തീപിടിച്ചതെന്നും, കൃത്യസമയത്ത് ഇടപെട്ടിരുന്നെങ്കിൽ വലിയ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്നും ദൃക്സാക്ഷികൾ പറയുന്നു. ആകെ 600-ഓളം വാഹനങ്ങളാണ് പാർക്കിങ് ഏരിയയിലുണ്ടായിരുന്നത്. ഇതിൽ ഭൂരിഭാഗവും പൂർണ്ണമായും കത്തിയ നിലയിലാണ്.
അപകടം നടന്ന ഉടനെ ആളപായം ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിച്ചിരുന്നതായി റെയിൽവേ അറിയിച്ചു. പാർക്ക് ചെയ്തിരുന്ന ഒരു വാഹനത്തിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തത്തിന് കാരണമെന്നാണ് റെയിൽവേയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. നഗരത്തിലെ മറ്റ് പാർക്കിങ് സെന്ററുകളിലും സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് വരും ദിവസങ്ങളിൽ പരിശോധിക്കുമെന്ന് നഗരസഭാ അധികൃതർ അറിയിച്ചു.
A devastating fire broke out at the bike parking area near the second platform of Thrissur Railway Station, destroying over 400 vehicles. Preliminary reports suggest the blaze started from a short circuit in one bike and rapidly spread to nearly 600 parked vehicles.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."