ഇനി ട്രാക്കിലൂടെ 'പറക്കാം': വിമാനത്തിന് സമാനമായ സൗകര്യങ്ങളുമായി ഇത്തിഹാദ് റെയിൽ; ഏഴ് പുതിയ സ്റ്റേഷനുകൾ കൂടി പ്രഖ്യാപിച്ച് അധികൃതർ
അബൂദബി: യുഎഇയുടെ ഗതാഗത മേഖലയിൽ വിപ്ലവം തീർക്കാൻ ഒരുങ്ങുന്ന ഇത്തിഹാദ് റെയിലിനെ സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ പുറത്ത്.
യുഎഇയിലെ ഏഴ് നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന 7 പുതിയ സ്റ്റേഷനുകൾ കൂടി അധികൃതർ ഇന്ന് പ്രഖ്യാപിച്ചു. ഈ പ്രഖ്യാപനത്തോടു കൂടി ഇത്തിഹാദ് റെയിൽ സംവിധാനത്തിലെ ആകെ സ്‌റ്റേഷനുകളുടെ എണ്ണം പതിനൊന്നായി.
ഈ വർഷം അവസാനത്തോടെ തന്നെ ഇത്തിഹാദ് റെയിൽ സംവിധാനം പ്രവർത്തനക്ഷമമാകുമെന്നാണ് കരുതുന്നത്. അൽ സില, മദീനത്ത് സായിദ്, അൽ ദന്ന, അൽ മിർഫ, അൽ ഫയ, മെസൈറ, അൽ ദൈദ് എന്നീ സ്റ്റേഷനുകളാണ് അധികൃതർ ഇന്ന് പ്രഖ്യാപിച്ചത്.
നേരത്തേ പ്രഖ്യാപിച്ചിരുന്ന അബൂദബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റി, ദുബൈയിലെ ജുമൈറ ഗോൾഫ് എസ്റ്റേറ്റ്‌സ്, ഫുജൈറ അൽ ഹിലാൽ ഏരിയ, ഷാർജ യൂണിവേഴ്‌സിറ്റി സിറ്റി എന്നിവയും ഇന്ന് പ്രഖ്യാപിച്ച 7 സ്റ്റേഷനുകളും പരസ്പരം ബന്ധിപ്പിക്കും.
11 മേഖലകളെയും പരസ്പരം ബന്ധിപ്പിക്കുന്നതോടെ യുഎഇ ഗതാഗത ചരിത്രത്തിലെ ആദ്യ സംയോജിത ദേശീയ പാസഞ്ചർ റെയിൽ സംവിധാനമായി ഇത്തിഹാദ് റെയിൽ മാറും.
വിമാനയാത്രയ്ക്ക് സമാനമായ സൗകര്യങ്ങളാണ് ഇത്തിഹാദ് റെയിലിൽ ഒരുക്കിയിരിക്കുന്നത്. വിമാനത്തിലേതു പോലെ ഇത്തിഹാദിലും ബിസിനസ്, ഇക്കോണമി ക്ലാസുകൾ ഉണ്ടാകും. ബിസിനസ് ക്ലാസിൽ 16-ഉം ഇക്കണോമിയിൽ 56-ഉം സീറ്റുകളാണ് ഉണ്ടാവുക.
റെയിൽ സംവിധാനത്തിലെ 13 ട്രെയിനുകളിൽ 10 എണ്ണം ഇതിനകം തന്നെ രാജ്യത്ത് എത്തിയിട്ടുണ്ട്. ഓരോ ട്രെയിനിനും 400 യാത്രക്കാരെ വരെ ഉൾക്കാള്ളാനുള്ള കരുത്തുണ്ട്.
വിദഗ്ധരും തൊഴിലാളികളുമടങ്ങുന്ന 7,000 പേരുടെ വലിയൊരു സംഘമാണ് ഇത്തിഹാദ് റെയിൽ പദ്ധതിക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. ഏകദേശം 24.5 ദശലക്ഷം പ്രവൃത്തി മണിക്കൂറുകളാണ് ഇത്തിഹാദ് റെയിൽവേയുടെ ട്രാക്കുകൾക്കായി ചെലവഴിച്ചത്.
റെയിൽവേ സ്റ്റേഷനുകളിൽ ബസുകൾ, ടാക്‌സികൾ, പാർക്കിംഗ് സൗകര്യം എന്നിവയും ഇത്തിഹാദ് റെയിൽ ഒരുക്കും. മരുഭൂമികൾക്കിടയിലൂടെ കൂകിപ്പായുന്ന ഇത്തിഹാദ് റെയിലിനായി വലിയ കാത്തിരിപ്പിലാണ് പ്രവാസികളും താമസക്കാരും അടങ്ങുന്ന യുഎഇ ജനത.
etihad rail unveils enhanced passenger facilities inspired by aircraft comfort standards. officials confirm the addition of seven new stations, aiming to improve connectivity, reduce travel time, boost public transport usage, and support sustainable mobility across the united arab emirates.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."