പരശുരാമൻ കൽപ്പിച്ചു നൽകിയ തന്ത്രിപദവി; താഴമൺ മഠത്തിൻ്റെ ആചാര്യപ്പെരുമ സ്വർണ്ണവിവാദത്തിൽ കറപുരളുമ്പോൾ
ആലപ്പുഴ: കേരളത്തിലെ ആത്മീയ-താന്ത്രിക രംഗത്ത് സമാനതകളില്ലാത്ത സ്ഥാനമുള്ള താഴമൺ മഠം ഇപ്പോൾ കടുത്ത പ്രതിസന്ധിയിൽ. ലോകമെങ്ങുമുള്ള അയ്യപ്പഭക്തർ ദൈവതുല്യരായി ആദരിക്കുന്ന താഴമൺ കുടുംബാംഗങ്ങളിൽ ഒരാളായ തന്ത്രി കണ്ഠര് രാജീവര്, ശബരിമലയിലെ സ്വർണ്ണക്കൊള്ളയിലെ മുഖ്യപ്രതിയായ പോറ്റിക്ക് വഴിവിട്ട സഹായങ്ങൾ നൽകിയെന്ന വെളിപ്പെടുത്തലാണ് കുടുംബത്തെ വിവാദത്തിലാക്കിയത്.
പരശുരാമൻ കൊണ്ടുവന്ന ഐതിഹ്യം
പരശുരാമൻ കേരളത്തിലേക്ക് കൊണ്ടുവന്ന തന്ത്രി കുടുംബങ്ങളാണ് താഴമണ്ണും തരണനല്ലൂരും എന്നാണ് ഐതിഹ്യം. സമുദ്രയാത്രയ്ക്കിടെ 'താഴെ മണ്ണ്' കണ്ട കുടുംബം താഴമൺ എന്നും, കടൽ താണ്ടിപ്പോയ കുടുംബം തരണനല്ലൂർ എന്നും അറിയപ്പെട്ടു. കണ്ഠര് മഹേശ്വരര്, കണ്ഠര് കൃഷ്ണര്, കണ്ഠര് നീലകണ്ഠര് എന്നിവരായിരുന്നു ആദ്യകാല തന്ത്രി പ്രമുഖർ. മക്കത്തായ സമ്പ്രദായം പിന്തുടരുന്ന ഈ കുടുംബത്തിൽ നിന്ന് കണ്ഠര് രാജീവരും കണ്ഠര് മഹേഷ് മോഹനരും ഉൾപ്പെടെയുള്ള പുതിയ തലമുറയാണ് ഇപ്പോൾ ശബരിമലയിലെ താന്ത്രിക അവകാശം വിനിയോഗിക്കുന്നത്. 15-ഓളം വിദേശരാജ്യങ്ങളിലെ ക്ഷേത്രങ്ങളിലും ഈ കുടുംബത്തിന് താന്ത്രിക അധികാരമുണ്ട്.
പോറ്റിയും തന്ത്രിയും: സൗഹൃദവും നിയമക്കുരുക്കും
ശബരിമലയിലെ സ്വർണ്ണക്കൊള്ളയിലെ പ്രധാന പ്രതിയായ പോറ്റിയുമായുള്ള തന്ത്രിയുടെ ബന്ധമാണ് കേസിൽ നിർണ്ണായകമായത്. മുൻപ് ആചാരവിരുദ്ധമായ വഴിപാടുകൾ നിർദ്ദേശിച്ചതിന് പോറ്റിയെ സന്നിധാനത്ത് നിന്ന് മാറ്റിനിർത്തിയത് ഇതേ തന്ത്രിയായിരുന്നു. എന്നാൽ, 2018-19 കാലഘട്ടത്തിൽ വൻ സ്പോൺസറായി പോറ്റി തിരിച്ചെത്തിയത് തന്ത്രിയുടെ പിന്തുണയോടെയാണെന്ന് ദേവസ്വം ജീവനക്കാർ മൊഴി നൽകിയിട്ടുണ്ട്.
ശബരിമലയിലെ ഏത് ആചാരപരമായ കാര്യത്തിനും അന്തിമമായ അനുജ്ഞ (അനുവാദം) നൽകേണ്ടത് തന്ത്രിയാണ്. പലപ്പോഴായി സ്വർണ്ണപ്പാളികൾ കൈമാറാനും സന്നിധാനത്തെ സ്വർണ്ണവുമായി ബന്ധപ്പെട്ട നീക്കങ്ങൾക്കും തന്ത്രി നൽകിയ ഇത്തരത്തിലുള്ള 'അനുജ്ഞകൾ' പോറ്റിക്ക് വലിയ സഹായമായെന്നാണ് പൊലിസ് കണ്ടെത്തൽ. ഇതാണ് ഭക്തർ ആദരവോടെ കണ്ടിരുന്ന തന്ത്രിയെ ഒരു ക്രിമിനൽ കേസിൽ പ്രതിയാക്കാൻ കാരണമായത്.
ഭക്തരിലെ നടുക്കം
ശബരിമലയിലെ അവസാന വാക്കായി കണക്കാക്കപ്പെടുന്ന തന്ത്രി തന്നെ ഇത്തരമൊരു സാമ്പത്തിക ക്രമക്കേടിൽ കുരുങ്ങിയത് അയ്യപ്പ ഭക്തരെ വലിയ തോതിൽ നിരാശരാക്കിയിട്ടുണ്ട്. ആചാര്യ പദവിയുടെ വിശുദ്ധി തകർക്കുന്ന തരത്തിലുള്ള ഇടപെടലുകൾ തന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായോ എന്നാണ് അന്വേഷണ സംഘം പ്രധാനമായും പരിശോധിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."