ഗസ്സയിലെ ജനങ്ങളെ സൊമാലിലാൻഡിലേക്ക് മാറ്റാന്‍ ഇസ്‌റാഈല്‍ നീക്കം; വെളിപ്പെടുത്തലുമായി സൊമാലിയ
അബൂജ: ഗസ്സയില്‍നിന്ന് ജനങ്ങളെ ഇസ്‌റാഈല്‍ ഈയിടെ നയതന്ത്രബന്ധം സ്ഥാപിച്ച സ്വയം പ്രഖ്യാപിത രാജ്യമായ സൊമാലിലാൻഡിലേക്ക് മാറ്റാന്‍ നീക്കമെന്ന് സൊമാലിയ. സൊമാലിയന്‍ പ്രതിരോധ മന്ത്രി അഹ്‍മദ് മൊആലിം ഫിഖിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഗസ്സയില്‍നിന്ന് ജനങ്ങളെ മറ്റൊരു രാജ്യത്തേക്ക് മാറ്റുമെന്ന് ഇസ്‌റാഈല്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിനായി മേഖലയിലെ മറ്റു അറബ് രാജ്യങ്ങളുമായി ഇസ്‌റാഈല്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിനുപിന്നാലെ ആഫ്രിക്കയിലെ സൊമാലിലാൻഡുമായി ഇസ്‌റാഈല്‍ നയതന്ത്ര കരാറില്‍ ഏര്‍പ്പെട്ടിരുന്നു.
ഈ സ്വയം പ്രഖ്യാപിത രാജ്യത്തെ അംഗീകരിക്കുന്ന ലോകത്തെ ഏക രാജ്യവും ഇസ്‌റാഈലാണ്. യമനുമായി അടുത്തു കിടക്കുന്ന സൊമാലി ലാൻഡിനോട് അടുക്കുന്നതിലൂടെ ഇസ്‌റാഈല്‍ നേട്ടങ്ങള്‍ സ്വപ്‌നം കാണുന്നുണ്ട്.
ഇസ്‌റാഈല്‍ പദ്ധതിയെക്കുറിച്ച് വിശ്വാസ യോഗ്യമായ കേന്ദ്രത്തില്‍ നിന്ന് വിവരം ലഭിച്ചെന്ന് ഫിഖി പറഞ്ഞു. സൊമാലിലാൻഡിനെ സൊമാലിയ ശക്തമായി എതിര്‍ക്കുന്നുണ്ട്. 1991ലാണ് സൊമാലിലാൻഡ് സ്വതന്ത്രരാജ്യമായി പ്രഖ്യാപിക്കപ്പെട്ടത്. എന്നാല്‍ ഇതുവരെ യു.എന്‍ അംഗീകരിച്ചിട്ടില്ല.
ഫലസ്തീനികളെ പുനരധിവസിപ്പിക്കുക, ഏദന്‍ കടല്‍ തീരത്ത് സൈനിക താവളം നിര്‍മിക്കുക, അബ്രഹാം അക്കോഡില്‍ ചേരുക എന്നീ മൂന്നു ഉടമ്പടികളില്‍ ഇസ്‌റാഈല്‍ ഒപ്പുവച്ചതായി സൊമാലിയന്‍ പ്രസിഡന്റ് ഹസന്‍ ഷെയ്ഖ് മൊഹമൂദ് പറഞ്ഞിരുന്നു.
അതേസമയം, സൊമാലിലാന്റ്' മേഖലയെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ച ഇസ്റാഈൽ നടപടിക്കെതിരെ ശക്തമായ നിലപാടുമായി ഇസ്‌ലാമിക രാജ്യങ്ങളുടെ കൂട്ടായ്മ (OIC). ശനിയാഴ്ച ജിദ്ദയിലെ ഒ.ഐ.സി ആസ്ഥാനത്ത് ചേർന്ന വിദേശകാര്യ മന്ത്രിമാരുടെ 22-ാമത് അസാധാരണ സമ്മേളനത്തിലാണ് ഇസ്രായേലിന്റെ നീക്കത്തെ അംഗരാജ്യങ്ങൾ കടുത്ത ഭാഷയിൽ അപലപിച്ചത്.
സൊമാലിയയുടെ പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും ബാധിക്കുന്ന അതീവ ഗുരുതരമായ സാഹചര്യത്തിലാണ് ഈ യോഗം ചേരുന്നതെന്ന് ഒ.ഐ.സി സെക്രട്ടറി ജനറൽ ഹിസൈൻ ബ്രഹിം താഹ പറഞ്ഞു. ഇസ്രായേലിന്റെ നടപടി അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഇത് മേഖലയുടെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും വലിയ ഭീഷണിയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. സൊമാലിയക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഇസ്‌ലാമിക രാജ്യങ്ങൾ ഒറ്റക്കെട്ടായി നിൽക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."