ഇറാൻ ആക്രമണം: യു.എസ് സൈന്യത്തിൽ ഭിന്നത തിരിച്ചടിയാകും
വാഷിങ്ടൺ: ഇറാനെ ആക്രമിക്കുന്നതുമായി ബന്ധപ്പെട്ട് യു.എസ് സൈന്യത്തിൽ ഭിന്നത. ഇറാനെതിരെയുള്ള സൈനിക നടപടി യു.എസിന് തിരിച്ചടിയാകുമെന്ന് പ്രതിരോധ വിഭാഗമായ പെന്റഗൺ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് മുന്നറിയിപ്പു നൽകി. ഇറാനെ ആക്രമിക്കുന്നത് 100 ശതമാനം തെറ്റായ തീരുമാനമായിരിക്കുമെന്ന് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ജനറൽ ഡാൻ കെയ്ൻ ട്രംപിനോട് പറഞ്ഞെന്ന് വാഷിങ്ടൺ പോസ്റ്റ് ഉൾപ്പെടെയുള്ള യു.എസിലെ പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇറാൻ യുദ്ധം പെട്ടെന്ന് തീർക്കാനാകില്ല. ദീർഘകാലം യുദ്ധം ചെയ്യേണ്ടിവരും. ഇറാനെ പെട്ടെന്ന് പരാജയപ്പെടുത്താനാകില്ല. ഇത് യു.എസ് സൈനികർക്ക് ജീവഹാനി സംഭവിക്കാനും ഇടയാക്കും. യു.എസ് താവളങ്ങൾക്കു നേരെയും ആക്രമണം നടക്കും. ഇതെല്ലാം യു.എസിന് തിരിച്ചടിയാകുമെന്ന് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് പറഞ്ഞു.
എന്നാൽ, പിന്നീട് ട്രംപ് കെയ്ൻ തന്നോട് ഇങ്ങനെ പറഞ്ഞിട്ടില്ലെന്ന വാദവുമായി രംഗത്തുവന്നു. ഇറാനെതിരേയുള്ള യുദ്ധം വേഗത്തിൽ ജയിക്കാനാകുമെന്ന് ട്രംപ് അവകാശപ്പെട്ടു. യു.എസ് ഉന്നയിച്ച ആവശ്യങ്ങൾ ഇറാൻ അംഗീകരിച്ചില്ലെങ്കിൽ ഇറാനെ സൈനികമായി ആക്രമിക്കുമെന്നും എളുപ്പത്തിൽ വിജയിക്കാനാകുമെന്നും ട്രംപ് തന്റെ സമൂഹ മാധ്യമമായ ദി ട്രൂത്തിൽ കുറിച്ചു.
കഴിഞ്ഞയാഴ്ചയാണ് ട്രംപും കെയ്‌നുമായി കൂടിക്കാഴ്ച നടന്നതെന്ന് വാഷിങ്ടൺ പോസ്റ്റിന്റെ റിപ്പോർട്ടിൽ പറയുന്നു. ഇറാനുമായി യുദ്ധത്തിൽ ഏർപ്പെട്ടാൽ ഇറാൻ യു.എസിന്റെ സഖ്യ രാഷ്ട്രങ്ങളെ ആക്രമിക്കും. മേഖലയിലെ പ്രധാന യു.എസ് സഖ്യരാജ്യവും ഇറാന്റെ ശത്രുരാജ്യവും ഇസ്‌റാഈലാണ്. ഗൾഫ് രാജ്യങ്ങളുമായി യു.എസിന് ബന്ധമുണ്ടെങ്കിലും അവിടെ നിന്ന് ആക്രമിച്ചാൽ തിരിച്ചടിക്കുമെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്.
ഗൾഫ് മേഖലയിലെ തങ്ങളുടെ സഖ്യകക്ഷികളുടെ പക്കൽ ആയുധശേഷി കുറവാണെന്ന് കെയ്ൻ ട്രംപിനെ ധരിപ്പിച്ചു. ഇസ്‌റാഈലിന്റെ പക്കൽ ആയുധങ്ങൾ കുറവാണെന്നും കെയ്ൻ പറയുന്നു. യു.എസിന്റെ പക്കലുള്ള മിസൈലുകൾ പ്രതിരോധ സംവിധാനത്തിന് ഉപയോഗിക്കേണ്ടിവരും.
കെയ്ൻ പറഞ്ഞ കാര്യം യു.എസിലെ ഓൺലൈനായ ഓക്‌സിയോസും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ട് കെയ്ൻ ട്രംപുമായി ഇറാന്റെ കാര്യം ചർച്ച ചെയ്തുവെന്നു ഓക്‌സിയോസ് റിപ്പോർട്ട് ചെയ്തു. മേഖലയിലെ സൈനിക പടയൊരുക്കം യു.എസ് സെൻട്രൽ കമാന്റിന്റെ നിയന്ത്രണത്തിലാണ്. ഇതിന്റെ മേധാവി അഡ്മിറൽ ബ്രാഡ് കൂപ്പറുമായി കഴിഞ്ഞ ജനുവരിക്ക് ശേഷം ട്രംപ് കൂടിക്കാഴ്ച നടത്തിയിട്ടില്ല. വെനസ്വലയിൽ നിന്ന് നിക്കോളാസ് മഡുറോയെ കടത്തിക്കൊണ്ടുവരാനുള്ള പദ്ധതിയും കെയ്‌നും ട്രംപും ചർച്ച ചെയ്തിരുന്നു. എന്നാൽ ഇറാൻ അതുപോലെ എളുപ്പമുള്ള ദൗത്യമല്ലെന്നാണ് കെയ്ൻ പറയുന്നത്.
വാർത്ത പ്രചരിച്ചതോടെ സമൂഹമാധ്യമത്തിലൂടെ കെയ്ൻ പറഞ്ഞ കാര്യങ്ങൾ നിഷേധിച്ച് ട്രംപ് രംഗത്തുവന്നു. വ്യാജ വാർത്തയാണ് മാധ്യമങ്ങളിൽ വരുന്നതെന്നും കെയ്ൻ ഇറാനുമായുള്ള യുദ്ധത്തിന് എതിരല്ലെന്നും ട്രംപ് പറഞ്ഞു. ഇറാനെ കുറിച്ച് അദ്ദേഹം ഒന്നും പറഞ്ഞിട്ടില്ല. എങ്ങനെ ജയിക്കണം എന്നാണ് അദ്ദേഹത്തിന് അറിയുകയെന്നും അത് അദ്ദേഹം ചെയ്യുമെന്നും ട്രംപ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."