നിയമനങ്ങളിൽ മെല്ലെപ്പോക്ക്; പ്രതിഷേധം തണുപ്പിക്കാൻ പ്രായപരിധി ഉയർത്തൽ
തിരുവനന്തപുരം: പി.എസ്.സിയുടെ വിവിധ തസ്തികകളിലേക്കുള്ള റാങ്ക് ലിസ്റ്റുകളിലെ നിയമന വിഷയത്തിൽ മെല്ലെപ്പോക്ക് നയം സ്വീകരിക്കുകയും കാര്യമായ നിയമനം നടക്കാതെ റാങ്ക് ലിസ്റ്റുകൾ റദ്ദാവുകയും ചെയ്യുന്ന ഘട്ടത്തിൽ, പി.എസ്.സി പ്രായപരിധി ഉയർത്തിയുള്ള സർക്കാർ നീക്കം നിരവധി ചോദ്യങ്ങളാണ് ഉയർത്തുന്നത്. പ്രത്യക്ഷത്തിൽ പ്രായപരിധി ഉയർത്തിയത് ഉദ്യോഗാർഥികൾക്ക് ആശ്വാസകരമാണെങ്കിലും നിയമനവിഷയത്തിലെ മെല്ലെപ്പോക്ക് പരിഹരിച്ചില്ലെങ്കിൽ പ്രയോജനമുണ്ടോ എന്ന ചോദ്യമാണ് ഉയരുന്നത്. വിവിധ തസ്തികകളിലെ താൽക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള സർക്കാർ നീക്കം ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.
ഏറ്റവും കൂടുതൽ ഉദ്യോഗാർഥികൾ അപേക്ഷിക്കുന്ന ക്ലാർക്ക്, ലാസ്റ്റ് ഗ്രേഡ് സർവന്റ് തസ്തികകളുടെ റാങ്ക് ലിസ്റ്റുകളിൽ പോലും കാര്യമായ നിയമനം ഇതുവരെയും നടന്നിട്ടില്ല. രണ്ടു റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറു മാസം പിന്നിടുമ്പോഴും രണ്ടു തസ്തികകളുടെയും മുൻ റാങ്ക് ലിസ്റ്റുകളുടെ ഇതേ കാലയളവിൽ നടന്നതിന്റെ പകുതിപോലും നിയമനം ഇത്തവണ നടന്നിട്ടില്ല.രണ്ടു റാങ്ക് ലിസ്റ്റിലുമായി 37,000 പേരിലേറെയാണു നിയമനം കാത്തുനിൽക്കുന്നത്.
പല ജില്ലകളിലും മുൻനിര റാങ്കുകാർക്കുപോലും നിയമന ശുപാർശ ലഭിക്കാത്ത സ്ഥിതിയാണ്. കഴിഞ്ഞ ഓഗസ്റ്റ് ഒന്നിനാണു ക്ലാർക്ക് റാങ്ക് ലിസ്റ്റ് നിലവിൽ വന്നത്. 14 ജില്ലകളിലായി 20,589 പേർ ലിസ്റ്റിലുള്ളതിൽ 350ഓളം പേർക്കു മാത്രമാണ് ഇതുവരെ നിയമന ശുപാർശ ലഭിച്ചത്. ലാസ്റ്റ് ഗ്രേഡ് സർവന്റ് റാങ്ക് ലിസ്റ്റ് കഴിഞ്ഞ ജൂലൈ 18നാണു നിലവിൽവന്നത്. 14 ജില്ലയിലുമായി 17,542 പേർ ലിസ്റ്റിലുള്ളതിൽ അഞ്ഞൂറു പേർക്കുപോലും നിയമന ശുപാർശ ലഭിച്ചിട്ടില്ല. ഹൈസ്കൂൾ അസിസ്റ്റൻ്റ് തസ്തികയിലേക്ക് ജില്ലാടിസ്ഥാനത്തിൽ നിലവിലുള്ള റാങ്ക് ലിസ്റ്റുകളിലും കാര്യമായ നിയമനം നടന്നിട്ടില്ല. ഈ റാങ്ക് ലിസ്റ്റുകളുടെകാലാവധി അവസാനിക്കാറാവുകയാണ്. എച്ച്.എസ്.ടി ഇംഗ്ലീഷ് തസ്തികയിൽ കോട്ടയം, എറണാകുളം ജില്ലകളിൽ ഒന്നാം റാങ്കുകാർക്കു പോലും ഇതുവരെയും നിയമനം ലഭിച്ചിട്ടില്ല.
പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ അഞ്ചു പേർക്ക് പോലും നിയമനം ലഭിച്ചിട്ടില്ല. സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലെ പ്രീപ്രൈമറി അധ്യാപകരുടെ നിയമനം പി.എസ്‌സിക്ക് വിടുന്നതിലും സർക്കാർ മെല്ലെപ്പോക്കിലാണ്. വിഷയത്തിൽ നാലു മാസത്തിനകം തീരുമാനം എടുക്കണമെന്ന് കഴിഞ്ഞ നവംബർ 12ന് ഹൈക്കോടതി ഉത്തരവിട്ടെങ്കിലും സർക്കാർ വിഷയത്തിൽ നിലപാട് വ്യക്തമാക്കിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."