ഒമ്പത് നാൾ പിന്നിട്ട് ഡോക്ടർമാരുടെ സമരം; വലഞ്ഞ് രോഗികൾ, ശസ്ത്രക്രിയകളും മുടങ്ങി
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളജ് ഡോക്ടർമാർ നടത്തി വരുന്ന സമരം ഒമ്പത് ദിവസങ്ങൾ കടന്നതോടെ കേരളത്തിലെ പൊതുജനാരോഗ്യം കടുത്ത പ്രതിസന്ധിയിൽ. കേരള ഗവൺമെന്റ് മെഡിക്കൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന ഒ.പി ബഹിഷ്‌കരണം മെഡിക്കൽ കോളജുകളുടെ പ്രവർത്തനത്തെ പൂർണമായും ബാധിച്ചു.
രോഗികൾ ചികിത്സ ലഭിക്കാതെ മടങ്ങി. അടിയന്തരമല്ലാത്ത ശസ്ത്രക്രിയകൾ കൂടി ഡോക്ടർമാർ ഒഴിവാക്കി തുടങ്ങിയതോടെ ആയിരക്കണക്കിന് പാവപ്പെട്ട രോഗികളാണ് ദുരിതത്തിലായത്. നിലവിൽ ഐ.സി.യു, ലേബർ റൂം, അത്യാഹിത വിഭാഗം, പോസ്റ്റ്മോർട്ടം എന്നീ സേവനങ്ങളെ സമരത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും മറ്റെല്ലാ സേവനങ്ങളും മുടങ്ങി. അടിയന്തര ശസ്ത്രക്രിയകളെ ബാധിച്ചിട്ടില്ലെന്ന് ഭാരവാഹികൾ പറയുന്നുണ്ടെങ്കിലും സാധാരണ നടക്കേണ്ട ശസ്ത്രക്രിയകളുടെ പകുതി മാത്രമാണ് ഇപ്പോൾ നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."