നിയമസഭാ സമ്മേളനം തുടങ്ങി; ശ്രദ്ധേയമായി മൂന്ന് അംഗങ്ങളുടെ അഭാവം, നടക്കുക ചൂടേറിയ രാഷ്ട്രീയപ്പോര്
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ അവസാന നിയമസഭാ സമ്മേളനത്തിന് ഗവർണർ രാജേന്ദ്ര ആർലേക്കറുടെ നയപ്രഖ്യാപനത്തോടെ തുടക്കമായി. മൂന്ന് അംഗങ്ങളുടെ അഭാവത്തോടെയാണ് ഇന്ന് നിയമസഭാ സമ്മേളനം തുടങ്ങിയത്. കാനത്തിൽ ജമീല, ആന്റണി രാജു, രാഹുൽ മാങ്കൂട്ടത്തിൽ എന്നിവരാണ് ഈ സഭയിൽ ഇല്ലാത്തത്. കൊയിലാണ്ടി എം.എൽ.എ ആയിരുന്ന കാനത്തിൽ ജമീല നംവബറിൽ മരണപ്പെട്ടിരുന്നു. എന്നാൽ കേസുകളിൽ പെട്ടാണ് മറ്റു രണ്ടുപേരും സഭയിൽ എത്താതിരുന്നത്. തൊണ്ടി മുതൽ കേസിൽ ശിക്ഷിക്കപ്പെട്ടതോടെ ആൻ്റണി രാജു അയോഗ്യനായി. രാഹുൽ മാങ്കൂട്ടത്തിൽ പീഡനക്കേസിൽ ജയിലിലായതോടെയാണ് സഭയ്ക്ക് പുറത്തായത്.
തദ്ദേശ തെരഞ്ഞെടുപ്പ് ഫലവും രാഹുൽ മാങ്കൂട്ടത്തിൽ വിഷയവും മുതൽ എസ്.എൻ.ഡി.എപി, എൻ.എസ്.എസ് ഐക്യം വരെ നീളുന്ന ചൂടേറിയ വിഷയങ്ങൾ ഏറ്റുപിടിച്ചുകൊണ്ടാണ് നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കമാകുന്നത്. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കേ ആവനാഴിയിൽ വേണ്ടുവോളം ആയുധങ്ങളും നിറച്ചാകും ഭരണ, പ്രതിപക്ഷ അംഗങ്ങൾ സഭയിലെത്തിയിരിക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പു ഫലം പരമാവധി അവസരങ്ങളിൽ ഉയർത്തിക്കാണിക്കാനാകും പ്രതിപക്ഷ ശ്രമം. സംസ്ഥാന സർക്കാരും ഇടതുമുന്നണിയും തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് വർഗീയതയ്ക്ക് കുടപിടിക്കുന്നുവെന്ന ആരോപണവും പ്രതിപക്ഷം ആളിക്കത്തിക്കും. മന്ത്രി സജി ചെറിയാൻ കഴിഞ്ഞ ദിവസം നടത്തിയ വിവാദ പരാമർശവും സഭയെ പ്രക്ഷുബ്ധമാക്കും.
ജമാഅത്തെ ഇസ്‌ലാമി ബന്ധം ഉയർത്തിക്കാണിച്ച് പ്രതിപക്ഷത്തിൻ്റെ വർഗീയ ആരോപണങ്ങളെ പ്രതിരോധിക്കാനാണ് ഭരണപക്ഷ നീക്കം. എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക കാറിൽ ഒപ്പമിരുത്തി യാത്ര ചെയ്തതും ചൂണ്ടിക്കാണിക്കപ്പെടുമെങ്കിലും എസ്.എൻ.ഡി.പിയെയും എൻ.എസ്.എസിനെയും കരുതലോടെയാകും പ്രതിപക്ഷനിര പരാമർശിക്കുക. ആൻ്റണി രാജുവിൻ്റെ തൊണ്ടിമുതൽ തിരിമറിക്കേസും പ്രതിപക്ഷം ആയുധമാക്കും.
രാഹുൽ മാങ്കൂട്ടത്തിൽ വിഷയമാകും ഭരണപക്ഷം പ്രധാന ആയുധമായി പ്രയോഗിക്കുക. രാഹുലിനെ അയോഗ്യനാക്കണമെന്ന ആവശ്യം ഭരണപക്ഷം ശക്തമായിത്തന്നെ ഉയർത്തും. ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ പ്രതിപക്ഷം ഉയർത്തുന്ന ആരോപണങ്ങളെ സ്വർണക്കൊള്ളയിലെ പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റി സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിൻ്റെ ചിത്രം ഉൾപ്പെടെ ഉയർത്തി പ്രതിരോധിക്കാനാണ് ഭരണപക്ഷ നീക്കം.
29ന് അവതരിപ്പിക്കുന്ന ബജറ്റിൽ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള വമ്പൻ പ്രഖ്യാപനങ്ങളും നടത്തിയേക്കും. ഫെബ്രുവരി രണ്ട്, മൂന്ന്, നാല് തീയതികളിൽ ബജറ്റിൽ പൊതുചർച്ച. അഞ്ചിന് 2025- 26 വർഷത്തെ ബജറ്റിലെ അന്തിമ ഉപധനാഭ്യർഥനകളെ സംബന്ധിച്ച ചർച്ചയും വോട്ടെടുപ്പും നടക്കും.
ഇന്ന് ആരംഭിച്ച് മാർച്ച് 26 വരെ 32 ദിവസം സഭ ചേരാനാണ് നിശ്ചയിച്ചിട്ടുള്ളതെങ്കിലും ഇതിനിടയിൽ തെരഞ്ഞെടുപ്പ് വിജ്ഞാപനമെത്തിയാൽ സമ്മേളനം വെട്ടിച്ചുരുക്കും. 22, 27, 28 തീയതികളിൽ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ച നടക്കും. ആറ് മുതൽ 22 വരെ സഭ ചേരില്ല. ഈ കാലയളവിൽ വിവിധ സബ്ജക്ട് കമ്മിറ്റികൾ യോഗം ചേർന്ന് ധനാഭ്യർഥനകളുടെ സൂക്ഷ്മ പരിശോധന നടത്തും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."