25 ദിവസം മാത്രം കൂടെ താമസിച്ച് മകളെ ഉപേക്ഷിച്ചു; സജിതയുടെയും ഗ്രീമയുടെയും മരണത്തിൽ പ്രതിയായ ഉണ്ണികൃഷ്ണൻ പിടിയിലായി
തിരുവനന്തപുരം: കമലേശ്വരത്ത് അമ്മയും മകളും സയനൈഡ് കഴിച്ച് ആത്മഹത്യ ചെയ്ത സംഭവത്തിൽ, യുവതിയുടെ ഭർത്താവ് ബി.എം. ഉണ്ണികൃഷ്ണനെ പൊലിസ് പിടികൂടി. വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ മുംബൈ വിമാനത്താവളത്തിൽ വെച്ചാണ് ഇയാൾ കസ്റ്റഡിയിലായത്. പ്രതിക്കെതിരെ ഗാർഹിക പീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങൾ ചുമത്തി പൂന്തുറ പൊലിസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
സംഭവം ഇങ്ങനെ
ബുധനാഴ്ച വൈകിട്ടാണ് കമലേശ്വരം ശാന്തി ഗാർഡൻസിൽ എസ്.എൽ. സജിത (54), മകൾ ഗ്രീമ എസ്. രാജ് (30) എന്നിവരെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യ ചെയ്യുന്നതിന് മുൻപ് സജിത ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വാട്സാപ്പിൽ സന്ദേശമയച്ചിരുന്നു.
ആത്മഹത്യാക്കുറിപ്പിലെ ആരോപണങ്ങൾ:
ആറു വർഷത്തെ മാനസിക പീഡനവും അവഗണനയുമാണ് മരണത്തിന് കാരണമെന്ന് സജിതയുടെ കുറിപ്പിൽ പറയുന്നു. "25 ദിവസം മാത്രം കൂടെ താമസിച്ച് ഉണ്ണികൃഷ്ണൻ മകളെ ഉപയോഗിച്ച ഉടുപ്പുപോലെ വലിച്ചെറിഞ്ഞു" എന്ന ഗുരുതര ആരോപണമാണ് സജിത ഉന്നയിച്ചിരിക്കുന്നത്.
സ്ത്രീധന പീഡനം:
200 പവൻ സ്വർണ്ണവും വീടും സ്ഥലവും നൽകിയാണ് ഗ്രീമയുടെ വിവാഹം നടത്തിയത്. എന്നിട്ടും അയർലൻഡിൽ കോളേജ് അധ്യാപകനായ ഉണ്ണികൃഷ്ണൻ ഗ്രീമയെ മാനസികമായി തളർത്തിയിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു.
അവസാന കൂടിക്കാഴ്ച:
കഴിഞ്ഞ ദിവസം ഒരു ബന്ധുവിന്റെ മരണാനന്തര ചടങ്ങിനിടെ ഗ്രീമയും ഉണ്ണികൃഷ്ണനും കണ്ടുമുട്ടിയിരുന്നു. അവിടെ വെച്ചും ഉണ്ണികൃഷ്ണൻ മോശമായി പെരുമാറിയതും ബന്ധം വേർപ്പെടുത്താൻ താല്പര്യമുണ്ടെന്ന് അറിയിച്ചതും ഇവരെ കടുത്ത തീരുമാനത്തിലേക്ക് നയിച്ചതായി കരുതപ്പെടുന്നു.
അന്വേഷണം പുരോഗമിക്കുന്നു
വീട്ടിലെ സോഫയിൽ പരസ്പരം കൈകോർത്ത് കിടക്കുന്ന നിലയിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. സജിതയുടെ ഭർത്താവും റിട്ട. കൃഷി ഓഫീസറുമായ രാജീവ് ഒരു മാസം മുൻപാണ് മരിച്ചത്.
പൊതുജനങ്ങൾക്ക് എളുപ്പത്തിൽ ലഭിക്കാത്ത സയനൈഡ് ഇവർക്ക് എങ്ങനെ ലഭിച്ചു എന്നതിനെക്കുറിച്ച് പൊലിസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്. പിടികൂടിയ ഉണ്ണികൃഷ്ണനെ ഉടൻ തന്നെ തിരുവനന്തപുരത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."