കിളിമാനൂർ അപകടം: കേസ് കൈകര്യം ചെയ്യുന്നതിൽ പൊലിസിന് വീഴ്ച; എസ്.എച്ച്.ഒ ഉൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
തിരുവനന്തപുരം: കിളിമാനൂരിൽ ദമ്പതികളുടെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസ് കൈകാര്യം ചെയ്യുന്നതിൽ ഗുരുതര വീഴ്ച വരുത്തിയ മൂന്ന് പൊലിസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. കിളിമാനൂർ എസ്.എച്ച്.ഒ ഡി. ജയൻ, എസ്.ഐമാരായ അരുൺ, ഷജീം എന്നിവർക്കെതിരെയാണ് തിരുവനന്തപുരം റേഞ്ച് ഐജി നടപടിയെടുത്തത്. അപകടം നടന്ന ദിവസം കേസ് രജിസ്റ്റർ ചെയ്യാതിരുന്നതും, നാട്ടുകാർ പിടികൂടി ഏൽപ്പിച്ച പ്രതിയെ വിട്ടയച്ചതും പൊലിസിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ പിഴവാണെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
അപകടമുണ്ടാക്കിയ ഥാർ ഓടിച്ചിരുന്ന വള്ളക്കടവ് സ്വദേശി വിഷ്ണുവിനെ നാട്ടുകാർ പിടികൂടി പൊലിസിൽ ഏൽപ്പിച്ചിരുന്നു. എന്നാൽ, പിറ്റേദിവസം ഹാജരാകാൻ നോട്ടീസ് നൽകി പ്രതിയെ പൊലിസ് വിട്ടയച്ചു. ഇതോടെ ഇയാൾ ഒളിവിൽ പോയി. അപകടം നടന്ന ഉടൻ നിയമനടപടികൾ സ്വീകരിക്കുന്നതിൽ ഉദ്യോഗസ്ഥർ വിമുഖത കാട്ടി. ദമ്പതികളിൽ ഒരാളായ അംബിക മരിച്ചതിന് ശേഷം മാത്രമാണ് പ്രതിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയത്.
അതേസമയം പ്രതിയായ വിഷ്ണുവിനെ രക്ഷപ്പെടാൻ സഹായിച്ച സുഹൃത്ത് ആദർശിനെ (29) പൊലിസ് അറസ്റ്റ് ചെയ്തു. നെയ്യാറ്റിൻകര സ്വദേശിയായ ആദർശാണ് വിഷ്ണുവിന് ഒളിവിൽ പോകാൻ സിം കാർഡും മറ്റ് സഹായങ്ങളും നൽകിയത്. കേസിൽ നടക്കുന്ന ആദ്യ അറസ്റ്റാണിത്. അതേസമയം, പ്രധാന പ്രതി വിഷ്ണുവിനായി തമിഴ്‌നാട് കേന്ദ്രീകരിച്ചും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
കഴിഞ്ഞ മൂന്നാം തീയതി പാപ്പാലയിലുണ്ടായ അപകടത്തിൽ കിളിമാനൂർ സ്വദേശികളായ രജിത്തും അംബികയുമാണ് മരിച്ചത്. പ്രതിയെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ദമ്പതികളുടെ മക്കളുമായി നാട്ടുകാർ പൊലിസ് സ്റ്റേഷൻ ഉപരോധിച്ചിരുന്നു. പ്രതിഷേധിച്ച പഞ്ചായത്ത് അംഗം ഉൾപ്പെടെ 59 പേർക്കെതിരെ പൊലിസ് കേസെടുത്തത് ജനരോഷം വർധിപ്പിച്ചു. പ്രതിയെ ഉടൻ പിടികൂടിയില്ലെങ്കിൽ സമരം ശക്തമാക്കാനാണ് നാട്ടുകാരുടെ തീരുമാനം.
In January 2026, three police officers, including the Kilimanoor Station House Officer (SHO) and two Sub-Inspectors (SIs), were suspended following allegations of serious negligence in handling a fatal road accident case.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."