ഇസ്റാഈൽ നിരന്തരം കരാർ ലംഘിക്കുന്നു; ട്രംപിന്റെ സമാധാന പദ്ധതി അവതാളത്തിലെന്ന് യുഎഇയും സഊദിയും ഉൾപ്പെടെയുള്ള അറബ് രാജ്യങ്ങൾ
റിയാദ്/ദുബൈ: ഗസ്സയിൽ ഇസ്റാഈൽ തുടർച്ചയായി വെടിനിർത്തൽ കരാർ ലംഘിക്കുന്നത് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമാധാന പദ്ധതിയെ തകർക്കുമെന്ന് അറബ് രാജ്യങ്ങൾ. യുഎഇ, സഊദി അറേബ്യ, ജോർദാൻ, ഖത്തർ, ഇന്തോനേഷ്യ, പാകിസ്ഥാൻ, ഈജിപ്ത്, തുർക്കി എന്നീ എട്ട് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണ് ഞായറാഴ്ച സംയുക്ത പ്രസ്താവനയിലൂടെ തങ്ങളുടെ കടുത്ത ആശങ്ക രേഖപ്പെടുത്തിയത്.
ഇസ്റാഈലിന്റെ ആക്രമണങ്ങളിൽ ആയിരത്തിലധികം ഫലസ്തീനികൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരുക്കേൽക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഈ മുന്നറിയിപ്പ്. ഇസ്റാഈലിന്റെ ഇത്തരം നടപടികൾ മേഖലയിൽ സംഘർഷം വർദ്ധിപ്പിക്കാൻ മാത്രമേ സഹായിക്കൂ എന്ന് മന്ത്രിമാർ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ട്രംപിന്റെ സമാധാന പദ്ധതിയുടെ രണ്ടാം ഘട്ടം നടപ്പിലാക്കാനും ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിൽ പ്രമേയം പാലിച്ച് സ്ഥിരത പുനഃസ്ഥാപിക്കാനും ലോകരാഷ്ട്രങ്ങൾ കൂട്ടായി ശ്രമിക്കുന്ന ഈ നിർണ്ണായക സമയത്ത്, ഇസ്റാഈലിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന ലംഘനങ്ങൾ തിരിച്ചടിയാവുകയാണ്.
ഗസ്സ മുനമ്പിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനും രാഷ്ട്രീയ പ്രക്രിയകൾ ആരംഭിക്കുന്നതിനും ആവശ്യമായ സാഹചര്യങ്ങളെ ഇസ്റാഈലിന്റെ നടപടികൾ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഈ നിർണ്ണായക ഘട്ടത്തിൽ വെടിനിർത്തൽ നിലനിർത്താൻ എല്ലാ കക്ഷികളും പൂർണ്ണ സംയമനം പാലിക്കണമെന്നും ട്രംപിന്റെ സമാധാന പദ്ധതിയുടെ രണ്ടാം ഘട്ടത്തോടും പുനർനിർമ്മാണ പ്രവർത്തനങ്ങളോടും പൂർണ്ണമായും സഹകരിക്കണമെന്നും രാജ്യങ്ങൾ ആവശ്യപ്പെട്ടു. ഫലസ്തീൻ ജനതയുടെ സ്വയം നിർണ്ണയാവകാശവും സ്വതന്ത്ര രാഷ്ട്രമെന്ന പദവിയും അംഗീകരിച്ചുകൊണ്ടുള്ള നീതിയുക്തവും ശാശ്വതവുമായ സമാധാനമാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്നും എട്ടു രാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.
uae, saudi arabia and several arab countries accuse israel of continuous agreement violations, stating that donald trump’s peace plan is now in disarray.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."