ശതാബ്ദി നഗരി സജ്ജം; നാളെ 10000 പ്രതിനിധികളെത്തും
കുണിയ: ഉത്തരമലബാറിൻ്റെ ഹൃദയഭൂമിയില്‍ സമസ്തയുടെ ചരിത്ര മഹാസംഗമത്തിന് നാളെ തുടക്കമാവുമ്പോൾ ആദ്യ ദിനത്തിൽ പതിനായിരം പ്രതിനിധികളെത്തും. സപ്തഭാഷാ ഭൂമികയിൽ ഉയർത്തിക്കെട്ടിയ പന്തലിൽ നൂറ്റാണ്ടുകളുടെ കർമസാഫല്യവുമായി അഞ്ചു ദിനങ്ങളിലായി നടക്കുന്ന ക്യാംപ് ശതാബ്ദിയാഘോഷത്തിൻ്റെ മാറ്റ് കൂട്ടും. നാളെ വൈകിട്ട് ഉദ്ഘാടന സമ്മേളനത്തോടെ പ്രാരംഭം കുറിക്കുന്ന നാസ്വിഹ് ക്യാംപിൽ പ്രബോധന ദൗത്യത്തിലേക്കുള്ള തയാറെടുപ്പോടെയാണ് പ്രതിനിധികളെത്തുക. ഇതിൻ്റെ തുടർച്ചയായി വെള്ളിയാഴ്ച ജനറൽ ക്യാംപ് കൂടി ആരംഭിക്കുന്നതോടെ ക്യാംപ് പ്രതിനിധികള്‍ 33313 ആയി മാറും. അഞ്ചു രാപകലുകളിലായി അറിവിൻ്റെ ലോകം തുറന്നുവയ്ക്കുന്ന ക്യാംപ് ഗഹനമായ പഠനങ്ങൾക്കും ആഴമേറിയ ചിന്തകൾക്കും വേദിയാകും.
ജർമൻ ടെക്നോളജിയിൽ നിർമിച്ച ഉയർച്ചയും വിശാലതയുള്ള പന്തലാണ് ക്യാംപിന് സജ്ജീകരിച്ചത്. വിശാലമായ മൈതാനത്ത് മൂന്നു കൂറ്റൻ പവലിയനുകളായി ചേർത്തു പണിത ഇവയിൽ ഓരോന്നിലും പതിന്നൊന്നായിരം വീതം പ്രതിനിധികളെ ഉൾക്കൊള്ളുന്ന വിസ്താരമുണ്ട്. തൂണുകൾ ഇല്ലാത്ത വിധമാണ് നിർമാണം. തറയിൽ പലകയുടെ മുകളിൽ പരവതാനി വിരിച്ച ഹാളിൽ പ്രതിനിധികൾക്ക് കസേരകളിലാണ് ഇരിപ്പിടം സജ്ജീകരിച്ചത്. പ്രതിനിധികൾ തരം തിരിച്ച 313 ക്ലസ്റ്ററുകളായാണ് ക്യാംപിൽ ഇരിക്കേണ്ടത്. നിസ്കാര സൗകര്യവും ഭക്ഷണം കഴിക്കാനുള്ള സൗകര്യവും ഇവിടെയുണ്ടാകും. രാത്രി വിശ്രമത്തിന് ഇതേ പവലിയനുകളോട് ചേർത്ത് രണ്ട് അനുബന്ധ പന്തലുകൾ കൂടി സ്ഥാപിച്ചിട്ടുണ്ട്.
മൂന്ന് പവലിയനുകളിലുള്ളവർക്കും കാണാവുന്ന വിധത്തിൽ മധ്യഭാഗത്തുള്ള പവലിയനിലാണ് വേദി ഒരുക്കിയത്. 100 എന്ന ആശയത്തിൽ തയാറാക്കിയ വേദിയിൽ സമസ്തയുടെ പതാകയുടെ കളറിലുള്ള ലോഗോ, ബിഗ് സ്ക്രീൻ എന്നിവ ഉൾപ്പെടുന്നു. ഉദ്ഘാടന സെഷനുകൾക്ക് ശേഷം ക്ലാസെടുക്കുന്ന ഫാക്കൽറ്റി അംഗം മാത്രമായിരിക്കും വേദിയിലുണ്ടാവുക. ഓരോ സെഷനിൽ പങ്കെടുക്കുന്ന അതിഥികളെ സ്വീകരിക്കാർ വി.വി.ഐ.പി, വി.ഐ.പി ലോഞ്ചുകൾ തയാറാക്കിയിട്ടുണ്ട്.
കുണിയയിലെ ക്യാംപ് നഗരിയിലേക്കുള്ള പ്രധാനകവാടം കടന്നു അൽപം താഴേക്ക് നടന്നാൽ ക്യാംപ് പ്രവേശന കവാടത്തിലെത്തും. ഇതിൻ്റെ ഇരുവശങ്ങളിലായി ഇരുപത് ടെൻ്റുകളിൽ ക്യാംപ് പ്രതിനിധികളുടെ ഐ.ഡി കാർഡുകൾ സ്കാൻ ചെയ്ത് മുൻവശത്തുള്ള ഒൻപത് വാതിലുകൾ വഴി പവലിയനിലേക്ക് പ്രവേശിക്കാം.
ഒഫിഷ്യൽ ചുമതലയുള്ളവരുടെയും സദസിലെ സ്ക്രീനുകളിലെയും നിർദേശ പ്രകാരം സീറ്റ് കണ്ടെത്താം. ജില്ല അടിസ്ഥാനത്തിൽ നേരത്തെ ക്രമീകരിച്ചുനൽകിയ പ്രകാരം ക്ലസ്റ്ററുകൾ അടിസ്ഥാനത്തിലാണ് പ്രതിനിധികൾ ക്യാംപിലിരിക്കുക. ഫയലുകളും പഠന സാമഗ്രികളും സീറ്റുകളിൽ എത്തിച്ചുനൽകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."