പ്രവാസികളുടെ നെഞ്ചുതീയാക്കി വിമാനക്കമ്പനികൾ; കേരളത്തിൽനിന്ന് യുഎഇയിലേക്ക് മടങ്ങാൻ നൽകേണ്ടത് നാട്ടിലേക്കുള്ള ടിക്കറ്റുനിരക്കിന്റെ ഏഴിരട്ടി വരെ
ദുബൈ: ഓഫ് സീസണിലും ഉയർന്ന ടിക്കറ്റുനിരക്കുമായി വിമാനക്കമ്പനികൾ. കുറഞ്ഞ നിരക്കിൽ നാട്ടിലേക്ക് പോയവർ ഇതിന്റെ ഏഴിരട്ടിയോളം രൂപ നൽകിയാണ് തിരികെവരുന്നത്. ടിക്കറ്റുനിരക്ക് കുറയുമെന്ന് കരുതിയുള്ള പ്രവാസികളുടെ കാത്തിരിപ്പ് നീളുകയാണ്.
മിക്കവരും കടം വാങ്ങിയും ആഭരണങ്ങൾ പണയംവെച്ചുമാണ് റിട്ടൺടിക്കറ്റിനുള്ള പണം കണ്ടെത്തുന്നത്. സാധാരണ ജനുവരി പതിനഞ്ച് മുതൽ മാർച്ച് ഒന്നു വരെയാണ് ഓഫ് സീസൺ. ഇക്കാലയളവിൽ കേരളത്തിൽ നിന്നും യുഎഇയിലേക്കുള്ള ടിക്കറ്റുനിരക്ക് ഇത്രകണ്ട് ഉയരുന്നത് ഇതാദ്യമായാണെന്ന് പ്രവാസികൾ പറയുന്നു.
നാട്ടിലേക്ക് വരുമ്പോൾ വെറും 7000 രൂപയിൽ താഴെയായിരുന്ന ടിക്കറ്റ് നിരക്ക്, മടക്കയാത്രയിൽ 52,000 രൂപ കടന്നിരിക്കുകയാണ്. നേരിട്ടുള്ള വിമാനങ്ങളിൽ ഏഴിരട്ടിയിലധികം തുക നൽകേണ്ടി വരുന്നത് സാധാരണക്കാരായ പ്രവാസികളുടെ കുടുംബ ബജറ്റുകളെ താളംതെറ്റിക്കുന്നു.
യുഎഇയിൽ നിന്ന് കേരളത്തിലേക്ക് ശരാശരി 300 ദിർഹം (7000 രൂപ) നിരക്കിൽ യാത്ര ചെയ്യാമെന്നിരിക്കെയാണ് തിരിച്ചുള്ള യാത്രയിൽ വിമാനക്കമ്പനികൾ പകൽക്കൊള്ള നടത്തുന്നത്. കൊച്ചിയിൽനിന്ന് ദുബൈയിലേക്കുള്ള ഇന്നലെത്തെ എമിറേറ്റ്സ്, ഇത്തിഹാദ് വിമാനങ്ങളിൽ ശരാശരി 52,000 രൂപയായിരുന്നു നിരക്ക്.
എയർ ഇന്ത്യ എക്സ്പ്രസിൽ 43,000 രൂപയും എയർ ഇന്ത്യയിൽ 55,700 രൂപയുമാണ് ഇന്നത്തെ നിരക്ക്. സ്പൈസ് ജെറ്റിൽ 39,000 രൂപ വരെയും എയർ അറേബ്യയിൽ അബുദബിയിലേക്ക് 41,000 രൂപയും നൽകണം.
കേരളത്തിലെ മറ്റ് വിമാനത്താവളങ്ങളെ അപേക്ഷിച്ച് കണ്ണൂരിൽ നിന്നുള്ള നിരക്ക് ആകാശത്തോളമാണ്. ആവശ്യത്തിന് വിമാന സർവീസുകൾ ഇല്ലാത്തതാണ് ഇവിടെ വിമാനക്കമ്പനികൾ മുതലെടുക്കുന്നത്. മാർച്ച് അവസാന വാരം കണ്ണൂരിൽ നിന്ന് ദുബൈയിലേക്ക് പോയി മെയ് മാസത്തിൽ തിരിച്ചുവരണമെങ്കിൽ ഒരാൾക്ക് 74,000 രൂപ വരെ നൽകണം. ഒരു നാലംഗ കുടുംബത്തിന് യാത്ര ചെയ്യണമെങ്കിൽ മൂന്ന് ലക്ഷത്തിനടുത്ത് തുക ടിക്കറ്റിന് മാത്രമായി കണ്ടെത്തേണ്ടി വരും.
ഈ മാസാവസാനം നിരക്ക് നേരിയ തോതിൽ കുറഞ്ഞേക്കുമെങ്കിലും മാർച്ച് അവസാനത്തോടെ സ്കൂൾ അവധി തുടങ്ങുന്നതോടെ നിരക്ക് വീണ്ടും വർധിപ്പിക്കാനാണ് വിമാനക്കമ്പനികളുടെ നീക്കം. ഇപ്പോൾ തന്നെ മാർച്ച് അവസാന വാരത്തേക്കുള്ള ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർത്തിയിട്ടുണ്ട്. ഗൾഫിൽ സ്കൂൾ അടയ്ക്കുന്ന ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലും സമാനമായ നിരക്ക് വർധനയാണ് പ്രവാസികളെ കാത്തിരിക്കുന്നത്.
airfare from kerala to the uae has skyrocketed, forcing expatriates to pay up to seven times the usual rates. travelers accuse airlines of exploiting peak demand amid limited seat availability.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."