പികെ ശശി വഞ്ചകന്‍; പ്രസ്ഥാനത്തെ തള്ളിപ്പറഞ്ഞവര്‍ക്ക് തെരഞ്ഞെടുപ്പ് ഫലം തിരിച്ചടിയാവും; മുഖ്യമന്ത്രി
പാലക്കാട്: പികെ ശശിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പികെ ശശിയെ വഞ്ചകനെന്ന് വിളിച്ച മുഖ്യമന്ത്രി വഞ്ചനയുടെ ചരിത്രം പേറുന്നവരെ കാലം എന്നും ഒറ്റപ്പെടുത്തിയിട്ടുണ്ടെന്നും പറഞ്ഞു. പാലക്കാട് നടന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.
സിപിഎം വിട്ട് യുഡിഎഫ് പിന്തുണയോടെ ഒറ്റപ്പാലത്ത് മത്സരിക്കുകയാണ് പികെ ശശി. ഇതിനെതിരെയാണ് മുഖ്യമന്ത്രിയുടെ ആക്ഷേപം. ഒറ്റപ്പെടല്‍ എന്താണെന്ന് വഞ്ചകര്‍ ഇനി വരാനിരിക്കുന്ന ദിവസങ്ങളില്‍ അറിയാന്‍ പോകുന്നതേയുള്ളൂ. വഞ്ചന കാട്ടിയവര്‍ക്ക് ജനമധ്യത്തില്‍ സ്ഥാനമുണ്ടാകില്ല. പ്രസ്ഥാനത്തെ തള്ളിപ്പറഞ്ഞ് പോയവര്‍ക്കുള്ള കനത്ത തിരിച്ചടിയാകും ഈ തെരഞ്ഞെടുപ്പ് ഫലമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
മാത്രമല്ല ഒറ്റപ്പാലത്തെ സ്ഥാനാര്‍ഥി നിര്‍ണയം യുഡിഎഫിന് വലിയ ഗതികേടായെന്ന് മുഖ്യമന്ത്രി പരിഹസിച്ചു. സ്വന്തം പാളയത്തില്‍ നിന്ന് യോഗ്യരായ സ്ഥാനാര്‍ഥികളെ കണ്ടെത്താന്‍ കഴിയാത്തതുകൊണ്ടാണ് ഇത്തരത്തില്‍ ഒരാളെ കൂട്ടുപിടിക്കേണ്ടി വന്നതെന്നും പിണറായി കുറ്റപ്പെടുത്തി.
അതേസമയം അച്ചടക്ക നടപടി ചൂണ്ടിക്കാട്ടിയാണ് മുൻ എംഎൽഎ ആയിരുന്ന പികെ ശശിയെ സിപിഎം പുറത്താക്കിയത്. പിന്നാലെ പാലക്കാട് നടത്തിയ സി.പി.എം വിമത കൺവെൻഷനിൽ സിപിഎം നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ശശി നടത്തിയിരുന്നു. സി.പി.എമ്മുമായി പൂർണ്ണമായും ബന്ധം വേർപെടുത്തിയ ശശി, നിയമസഭാ തെരഞ്ഞെടുപ്പിൽ ഒറ്റപ്പാലം മണ്ഡലത്തിൽ യുഡിഎഫ് പിന്തുണയോടെയാണ് മത്സരിക്കുന്നത്. പി.കെ. ശശിയുടെ ഈ രാഷ്ട്രീയ മാറ്റം വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിലെ രാഷ്ട്രീയ സമവാക്യങ്ങളെ അടിമുടി മാറ്റാനാണ് സാധ്യത.
kerala cheif minister pinarayi vijayan against pk shashi and udf
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."