സ്കൂളിൽ കുട്ടികളെ മതംമാറ്റാൻ ശ്രമിച്ചെന്നു ബി.ജെ.പി നേതാവിന്റെ വ്യാജ പരാതിയിൽ പ്രധാനാധ്യാപകനെ പുറത്താക്കി, സ്കൂൾ ഒന്നടങ്കം എതിർത്തതോടെ തിരിച്ചെടുത്തു
മഥുര: സ്കൂളിൽ കുട്ടികളെ കൊണ്ട് നിർബന്ധിച്ച് നിസ്കരിപ്പിച്ചുവെന്നും മതം മാറ്റാൻ ശ്രമിച്ചു എന്നുമുള്ള ആരോപണത്തെത്തുടർന്ന് സസ്പെൻഷനിലായ പ്രധാനാധ്യാപകനെ തിരിച്ചെടുത്തു. ഉത്തർപ്രദേശിലെ മഥുര ജില്ലയിലെ നൗജീൽ പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്റർ ജാൻ മുഹമ്മദിനെയാണ് (52) അന്വേഷണ സമിതി കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് സർവീസിൽ തിരിച്ചെടുത്തത്. പ്രാദേശിക ബിജെപി നേതാവിന്റെ പരാതിയിൽ ജനുവരി 31-നായിരുന്നു ഇദ്ദേഹത്തെ സസ്പെൻഡ് ചെയ്തത്.
എന്നാൽ, ജാൻ മുഹമ്മദിനെതിരെ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കാട്ടി വിദ്യാർത്ഥികളും അധ്യാപകരും നാട്ടുകാരും രംഗത്തെത്തി. സ്കൂളിൽ നിസ്കാരം നടക്കാറില്ലെന്നും ദേശീയഗാനം ആലപിക്കാറുണ്ടെന്നും വിദ്യാർത്ഥികൾ മൊഴി നൽകി. ആരോപണം ഉന്നയിച്ച ബി.ജെ.പി ബ്ലോക്ക് പ്രസിഡന്റ് ദുർഗേഷ് ചൗഹാന്റെ വാദങ്ങൾ തെറ്റാണെന്ന് തെളിഞ്ഞതോടെയാണ് നടപടി പിൻവലിച്ചത്.
ദേശീയഗാനം പാടാറില്ലെന്നും മതപരമായ കാര്യങ്ങൾ അടിച്ചേൽപ്പിക്കുന്നു എന്നുമായിരുന്നു പരാതി. എന്നാൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി തങ്ങൾ ദിവസവും ദേശീയഗാനം ആലപിക്കാറുണ്ടെന്ന് വ്യക്തമാക്കുകയും അത് പാടിക്കാണിക്കുകയും ചെയ്തു. ബി.എസ്.എ (Basic Shiksha Adhikari) രൂപീകരിച്ച രണ്ടംഗ സമിതി നടത്തിയ അന്വേഷണത്തിൽ ആരോപണങ്ങളിൽ സത്യാവസ്ഥയില്ലെന്ന് കണ്ടെത്തിയതോടെയാണ് ജാൻ മുഹമ്മദിനോട് വീണ്ടും ജോലിയിൽ പ്രവേശിക്കാൻ ഉത്തരവിട്ടത്.
2007 മുതൽ ഇതേ സ്കൂളിൽ ജോലി ചെയ്യുന്ന തനിക്കെതിരെ ഇതുവരെ ഇത്തരം പരാതികൾ ഉണ്ടായിട്ടില്ലെന്ന് ജാൻ മുഹമ്മദ് പറഞ്ഞു. സ്കൂളിലെ എട്ട് അധ്യാപകരിൽ ഏക മുസ്ലിം അധ്യാപകനാണ് ഇദ്ദേഹം. മറ്റ് ഏഴ് പേരും ഹിന്ദു വിഭാഗത്തിൽപ്പെട്ടവരാണ്. ഹെഡ്മാസ്റ്ററെ പിന്തുണച്ച് അധ്യാപികയായ കാംന അഗർവാളും രംഗത്തെത്തിയിരുന്നു. കൃത്യമായ അന്വേഷണം നടത്താതെയായിരുന്നു സസ്പെൻഷനെന്നും അവർ ചൂണ്ടിക്കാട്ടി.
The 52-year-old headmaster has been working in the primary school in Naujheel since 2007 . Jan Mohammed a headmaster in Uttar Pradeshs Mathura district who was suspended following allegations by right-wing organisations that he forced students to offer namaz prayer was reinstated after students and teachers rallied in his support saying the claims were false
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."