യു.എസ് ഉപരോധം; ഇന്ത്യ-ഇറാൻ വ്യാപാരം തകർച്ചയിൽ
തെഹ്‌റാൻ: ഇറാനുകാർക്ക് പ്രിയപ്പെട്ട ബസുമതി അരിയുടെ വ്യാപാരം മാറ്റമില്ലാതെ തുടരുമ്പോഴും നിലവിലെ ഇറാൻ-യു.എസ് സംഘർഷ സാധ്യത ഇന്ത്യാ-ഇറാൻ വ്യാപാരത്തെ ആശങ്കയിലാക്കുന്നു. യു.എസ് ഉപരോധത്തിനു മുമ്പ് ഇറാനുമായുള്ള വ്യാപാരം 1,500 കോടി ഡോളറായിരുന്നത് 2025ൽ 168 കോടി ഡോളറിലേക്ക് ചുരുങ്ങിയിരുന്നു. കഴിഞ്ഞവർഷം 168 കോടി ഡോളറിന്റെ വ്യാപാരമാണ് ഇന്ത്യയും ഇറാനും തമ്മിൽ നടന്നത്. മുൻവർഷത്തേക്കാൾ 9 ശതമാനത്തിൻ്റെ ഇടിവാണ് ഇതുവഴി ഉണ്ടായത്. ഇതിൽ 124 കോടി ഡോളറും അരി, ഫാർമ, തേയില എന്നിവയുടെ കയറ്റുമതിയിലൂടെയായിരുന്നു.
അതേസമയം, യു.എസ് ഉപരോധം നിലനിൽക്കുന്നതിനാൽ 44 കോടി ഡോളറിന്റെ ഇറക്കുമതിയേ നടന്നുള്ളൂ. ആപ്പിൾ, ഈത്തപ്പഴം, പിസ്ത, പെട്രോളിയം ഉൽപന്നങ്ങൾ എന്നിവയാണ് പ്രധാനമായും ഇറാനിൽ നിന്ന് ഇറക്കുമതി ചെയ്യുന്നത്. ഇതു കൂടാതെ, ഇറാനിലെ തന്ത്രപ്രധാനമായ ചബഹാർ തുറമുഖം ഏറ്റെടുത്ത് നടത്തുന്നതിന് ഇന്ത്യ 10 വർഷത്തെ കരാറിലൊപ്പുവച്ചിട്ടുണ്ട്. തുറമുഖത്തിനായി 12 കോടി ഡോളർ ഇന്ത്യ ഗ്രാന്റായും വായ്പയായി 25 കോടി ഡോളറും നൽിയിരുന്നു എന്നാൽ ഈ സഹകരണം അവസാനിപ്പിക്കാൻ യു.എസ് സമ്മർദം ചെലുത്തുന്നുണ്ടെങ്കിലും ഇതുവരെ ഇന്ത്യ വഴങ്ങിയിട്ടില്ല. ഈ തുറമുഖം വഴി പശ്ചിമേഷ്യൻ രാജ്യങ്ങളുമായി വ്യാപാരം നടത്തുന്നതിലൂടെ ഇന്ത്യക്ക് പാകിസ്ഥാന്റെ സഹായം ആവശ്യമില്ലാതാകുന്നു എന്നതാണ് ഇന്ത്യ ചബഹാറിൽ താൽപര്യം കാണിക്കാൻ കാരണം. ഇന്ത്യ ഇറാനിലേക്ക് കയറ്റിയയക്കുന്നവയിൽ പ്രധാനപ്പെട്ടവ ബസ്മതി അരിക്കുപുറമേ ചായപ്പൊടി, പഞ്ചസാര, പഴങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, ഫാർമസ്യൂട്ടിക്കൽസ് എന്നിവയാണ്. തുണിത്തരങ്ങൾ, എൻജിനിയറിങ് ഉൽപന്നങ്ങളും കയറ്റുമതി ചെയ്യുന്നുണ്ട്. 2024ൽ 70 കോടി ഡോളറിന്റെ ധാന്യങ്ങളാണ് കയറ്റിയയച്ചത്. ഗോതമ്പും ചെറുധാന്യങ്ങളും കാലിത്തീറ്റയുമെല്ലാം ഇതിൽ ഉൾപ്പെടും.
യു.എസിനെ ഭയന്ന് ഇന്ത്യ; നേട്ടമുണ്ടാക്കി ചൈന
തെഹ്‌റാൻ: യു.എസും യു.എന്നും ഉപരോധമേർപ്പെടുത്തുന്നതിനു മുമ്പ് ഇന്ത്യയുടെ അസംസ്‌കൃത എണ്ണ ഇറക്കുമതിയുടെ പ്രധാന പങ്ക് ഇറാനിൽ നിന്നായിരുന്നു. 2007-2008 കാലയളവിൽ ഇത് 13 ശതമാനത്തിലെത്തി. എന്നാൽ 2010- 2015ൽ ഉപരോധം വന്നതോടെ ഇന്ത്യ ഇറാൻ എണ്ണ വാങ്ങുന്നത് കുറച്ചു. പിന്നീട് ആണവകരാറിൽ ഇറാൻ ഒപ്പിട്ടതോടെ 2016- 2017ൽ ഇറക്കുമതി 12.7ശതമാനമായി വർധിച്ചു. എന്നാൽ 2018ൽ അമേരിക്ക ഏകപക്ഷീയമായി കരാറിൽ നിന്ന് പിൻവാങ്ങി ഇറാന് ഉപരോധം ഏർപ്പെടുത്തിയതോടെ ഇന്ത്യ ഇറാൻ എണ്ണ വാങ്ങുന്നത് നിർത്തി. പകരം റഷ്യൻ എണ്ണയെ ആശ്രയിച്ചു. 2024- 2025 ആയപ്പോഴേക്കും റഷ്യൻ എണ്ണ ഇറക്കുമതി 30 ശതമാനത്തിലെത്തി. റഷ്യൻ എണ്ണ വാങ്ങുന്നതിനും യു.എസ് ഉപരോധം ഏർപ്പെടുത്തിയതോടെ ഇന്ത്യ റഷ്യയെ കൈവിട്ട് യു.എസിന് ഇഷ്ടമുള്ളവരിൽ നിന്നും എണ്ണ വാങ്ങാമെന്ന് സമ്മതിച്ചിരിക്കുകയാണ്. അതേസമയം, ചൈന യു.എസ് വിലക്ക് വകവയ്ക്കാതെ കുറഞ്ഞ വിലയിൽ ഇറാൻ എണ്ണ വാങ്ങി നേട്ടമുണ്ടാക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."